Sunday, September 29, 2019

നിറപ്പകിട്ടാര്‍ന്ന.. ആവേശം പകര്‍ന്ന സ്കൂള്‍ കലോത്സവം..

പൂഞ്ഞാര്‍ : സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ 2019-20 അദ്ധ്യയന വര്‍ഷത്തെ കലോത്സവം നിറപ്പകിട്ടാര്‍ന്നതും ആവേശഭരിതവുമായിരുന്നു. പ്രധാന സ്റ്റേജായ ചവറ ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ശ്രീ. എ.ജെ. ജോസഫ് കലോത്സവം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ. ജോസ് ജോര്‍ജ്ജ്, ശ്രീ. ബൈജു ജേക്കബ്, സ്കൂള്‍ ലീഡര്‍ സാവിന്‍ സണ്ണി, വൈസ് ചെയര്‍ പേഴ്സണ്‍ ജൂണ മാത്യു, ക്ലാസ് ലീഡേഴ്സ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് നാലു സ്റ്റേജുകളിലായി നടന്ന മത്സരങ്ങള്‍ വൈകിട്ട് നാലിന് സമാപിച്ചു. 
കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ..




























Saturday, September 21, 2019

പൂഞ്ഞാറിലെ 'അഴകനും പൂവാലിയും' പിന്നെ സ്വീഡനിലെ ഗ്രെറ്റയും..

     പൂഞ്ഞാർ : സ്വീഡിഷ് പെണ്‍കുട്ടിയായ ഗ്രെറ്റ തേണ്‍ബര്‍ഗ് പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ആരംഭിച്ച 'ഗ്ലോബല്‍ വീക്ക് ഫോര്‍ ഫ്യൂച്ചര്‍'   ക്യാമ്പയിന്, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം കുറിക്കുവാൻ എത്തിയത് 'അഴകനും പൂവാലിയു'മാണ്. പരിസ്ഥിതി സംരക്ഷണ സന്ദേശത്തിലൂടെ പ്രശസ്തമായ 'രണ്ടു മത്സ്യങ്ങൾ' എന്ന ചെറുകഥയിലെ ഈ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടത് സ്കൂളിലെ അന്റോണിയന്‍ ക്ലബ്ബ് വിദ്യാര്‍ഥികളാണ്.  പ്രകൃതി നശീകരണവും പരിസ്ഥിതി മലിനീകരണവുംമൂലം വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പ്രതിനിധികളായ മത്സ്യങ്ങളായാണ് അഴകനും പൂവാലിയും വേദിയിൽ എത്തിയത്.
     സ്കൂളിലെ അന്റോണിയൻ ക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്സിന്റെയും നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്, റെഡ് ക്രോസ് യൂണിറ്റുകളുടെ സഹകരണത്തോടെ, മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ 'മീനച്ചില്‍ റിവര്‍ റിജുവിനേഷന്‍’, സ്കൂള്‍സ് ഫോര്‍ റിവര്‍, മനോരമ നല്ലപാഠം പദ്ധതിയുടെ ‍'നല്ല ഭൂമി നല്ല നാളെ' എന്നീ ക്യാമ്പയിനുകളോട് ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
     സ്കൂളിലെ ചാവറ ഹാളിൽ നടന്ന യോഗത്തിൽ, ഹെഡ്മാസ്റ്റർ ജോസ് ജോർജ്ജ് പരിപാടി ഉദ്ഘാടനം ചെയ്തു.  പരിസ്ഥിതി സംരക്ഷണ ഗാനവും പ്രതിജ്ഞയും പ്രഭാഷണവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. മനുഷ്യന്റെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികളുടെ ഫലമായി ഉണ്ടാകുന്ന  പ്രകൃതി ദുരന്തങ്ങളിൽ, ഉടൻ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളെക്കുറിച്ച് ഈരാറ്റുപേട്ട ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫീസർ അനൂപ് പി. രവീന്ദ്രൻ ക്ലാസ് നയിച്ചു.
    ഗ്ലോബല്‍ വീക്ക് ഫോര്‍ ഫ്യൂച്ചര്‍ ആചരണത്തിന്റെ ഭാഗമായി, ഷോർട്ട് ഫിലിം, പ്രസംഗ മത്സരം, പാഴ് വസ്തുക്കൾ കൊണ്ടുള്ള വിവിധ നിർമ്മാണങ്ങൾ, പ്ലാസ്റ്റിക് വിരുദ്ധ ബോധവത്ക്കരണം, കഥാ-കവിതാ- ഉപന്യാസ മത്സരങ്ങൾ, കൈയെഴുത്ത് മാസിക നിർമ്മാണം തുടങ്ങിയ പ്രവർത്തങ്ങൾ അടുത്ത ആഴ്ച്ചയിൽ നടക്കും.
 
എന്താണ്  'ഗ്ലോബല്‍ വീക്ക് ഫോര്‍ ഫ്യൂച്ചര്‍' ?   
 
ഗ്രെറ്റ തേണ്‍ബര്‍ഗ് എന്ന പതിനാറു വയസ് മാത്രം പ്രായമുള്ള ഒരു സ്വീഡിഷ് പെണ്‍കുട്ടി തുടങ്ങിവച്ച, കാലാവസ്ഥാ മാറ്റത്തിനെതിരെയുള്ള കുട്ടികളുടെ മുന്നേറ്റമാണ് ഇത്. ഗ്രെറ്റയുടെ 'ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍' എന്ന പ്രസ്ഥാനം ആരംഭിച്ച 'കാലാവസ്ഥാ സമരം’ (Climate Strike), പല രാജ്യങ്ങളിലും വിദ്യാര്‍ഥികളെ പരിസ്ഥിതി സംരക്ഷണ സന്ദേശ വാഹകരാക്കിത്തീര്‍ത്തു. 
ഗ്രെറ്റയുടെ രണ്ട് പ്രയോഗങ്ങള്‍ ലോകത്തെ ആകര്‍ഷിച്ചു. ‘ഞങ്ങളുടെ ഭാവി കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു.’, ‘നിങ്ങളെ ഈ ഭൂമി ഇനിയും സൂക്ഷിക്കാന്‍ ഏല്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് ഭയമാണ്.’
       2019 സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ, ഗ്ലോബല്‍ വീക്ക് ഫോര്‍ ഫ്യൂച്ചര്‍ ആയി ആചരിക്കുവാനുള്ള ഗ്രെറ്റ തേണ്‍ബര്‍ഗിന്റെ ആഹ്വാനം അന്താരാഷ്ട്ര തലത്തില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളും സന്നദ്ധ സംഘടനകളും ഏറ്റെടുത്തിരിക്കുകയാണ്. സാധിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ നമുക്കും ഈ വലിയ ക്യാമ്പയിന്റെ ഭാഗമാകാം..









Friday, September 13, 2019

പൂഞ്ഞാറിന്റെ വാനമ്പാടി ദീപികയുടെ ആദ്യ വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു..

     തന്റെ ആദ്യ വീഡിയോ ആൽബത്തിലൂടെ പൂഞ്ഞാർ തകടിയേൽ ദീപിക ജോൺ മലയാളികൾക്ക് പ്രിയങ്കരിയാകുന്നു. 'അമ്മേ.. അമലേ..' എന്നു തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനത്തിലൂടെയാണ് ദീപിക ശ്രദ്ധേയയാകുന്നത്. മുൻപ്, 'ഗ്രേസ് ഓഫ് ഗോഡ് ' എന്ന ഭക്തിഗാന സിഡി-യിൽ പാടിയിട്ടുള്ള ദീപികയുടെ ആദ്യ വീഡിയോ ആൽബമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. 
     പൂഞ്ഞാർ തകടിയേൽ ജോൺ - ലിസി ദമ്പതികളുടെ മകളായ ദീപിക, 12 വർഷം കർണാടക സംഗീതം അഭ്യസിച്ചിട്ടുണ്ട്. പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂൾ പൂർവ്വ വിദ്യാർത്ഥിനിയായ ഈ മിടുക്കി, സ്കൂൾതലം മുതൽ, സംസ്ഥാന കലോത്സവങ്ങളിൽ ഉൾപ്പെടെ സംഗീതത്തില്‍ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. എം.ഫാം പഠനം പൂർത്തിയാക്കിയതിനു ശേഷം ഇപ്പാൾ തൊടുപുഴ ചാഴികാട്ട് ഹോസ്പിറ്റലിൽ ഫാമസിസ്റ്റ് ആയി ജോലി നോക്കുന്നു. സ്വാതി, മിത എന്നിവർ സഹോദരിമാരാണ്.
     പൂഞ്ഞാറിന്റെ വാനമ്പാടി, ഇനി മലയാളികളുടെ വാനമ്പാടിയായി ശോഭിക്കട്ടെ... ദീപികയുടെ ഗാനം കേട്ടു നോക്കൂ..

Tuesday, September 10, 2019

ചാലക്കുടിക്കാരൻ സിന്റോ ഒറ്റ രാത്രികൊണ്ട് പൂഞ്ഞാറിന് പ്രിയങ്കരനും കേരളക്കരക്ക് മാതൃകയുമായത് ഇങ്ങനെ..

     നന്മ പ്രവൃത്തികളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടവരായി മാറുന്ന വ്യക്തിത്വങ്ങൾ നിരവധിയാണ്. അവരുടെ പട്ടികയിലേക്ക് ഇപ്പോൾ സിന്റോയും കടന്നു വരുന്നു. പൂഞ്ഞാർ നെടുംപാറയിൽ ജിമ്മിയും ചാലക്കുടിക്കാരൻ സിന്റോയും ആദ്യമായി തമ്മിൽ കാണുന്നത് തൃശൂരില്‍വച്ച്, സെപ്റ്റംബര്‍ 2-ന് രാത്രി 8.30-നാണ്. ചാലക്കുടി കേന്ദ്രമാക്കി കേറ്ററിംഗ് സർവ്വീസ് നടത്തുന്ന സിന്റോ പിറ്റേ ദിവസത്തെ വർക്കിനായി തൃശൂർക്ക് പോകുന്ന വഴിയായിരുന്നെങ്കിൽ, ജിമ്മി നടുറോഡിൽ അബോധാവസ്ഥയിലും..
     സംഭവം ഇങ്ങനെ.. ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ജിമ്മി, ഒരപകടത്തെ തുടർന്ന് ആ ജോലി തുടരാനാവാത്തതിനാൽ, ഇപ്പോൾ ദീർഘദൂര ലോറിയിൽ പോകുക പതിവാക്കിയിരുന്നു. മുംബൈ ട്രിപ്പ് കഴിഞ്ഞ് മടങ്ങിവരുന്ന വഴി  തൃശൂർ ഗോഡൗണിൽ ലോഡിറക്കി. ഡ്രൈവർ ലോറിയിൽ കിടന്ന് ഉറങ്ങിയപ്പോൾ ജിമ്മി ഭക്ഷണം കഴിക്കാൻ പുറത്തേക്കിറങ്ങി. മൊബൈൽ ഫോണിൽ വീട്ടിലേക്ക് വിളിച്ചുകൊണ്ട് റോഡിൽകൂടി കുറേ നടന്നു. ഫോൺ ഓഫ് ചെയ്ത് അൽപ്പസമയത്തിനുള്ളിൽ, പാഞ്ഞുവന്ന സ്കൂട്ടർ ജിമ്മിയെ ഇടിച്ചു വീഴ്ത്തി. ഒരു കാൽ, കണ്ണയുടെ മുകളിൽ വച്ച് ഒടിഞ്ഞു. താടിയെല്ല് പൊട്ടി നാല് കഷണമായി.
     ചോര ഒലിപ്പിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന ആളെ കണ്ട് ഓടിക്കൂടിയവർ പരിഭ്രമിച്ചുപോയി. ഒന്നും ചെയ്യാനാവാതെ എല്ലാവരും പകച്ചു നിന്നപ്പോഴാണ് കേറ്ററിംഗ് സർവ്വീസിനായി പോകുന്നവഴി സിന്റോ അവിടെ എത്തിച്ചേർന്നത്. പിറ്റേ ദിവസത്തെ വർക്കിന്റെ ആവശ്യത്തിനുള്ള യാത്രയായിരുന്നെങ്കിലും, അപകടത്തിൽപെട്ടയാളെ ഉപേക്ഷിച്ചു പോരാൻ തോന്നിയില്ല. കാഴ്ച്ചക്കാരാരും സഹായത്തിനു വന്നുമില്ല. ഒരുവിധത്തിൽ എടുത്ത്, തൃശൂർ എലൈറ്റ് ആശുപത്രിയിൽ എത്തിച്ചു.
     അപകടത്തിൽ ഫോൺ തെറിച്ചു പോയതിനാൽ ആളെ തിരിച്ചറിയാൻ മാർഗ്ഗമില്ല. പോക്കറ്റിൽ വിലാസമോ രേഖകളോ ഇല്ല. ഇടക്ക് ബോധം വന്നപ്പോൾ, വീട് പൂഞ്ഞാറാണെന്ന വിവരവും ഒരു ഫോൺ നമ്പരും ലഭിച്ചു. അതിൽ വിളിച്ചിട്ട്, ആദ്യം ആരും ഫോൺ എടുത്തില്ല.

     ഫേസ്ബുക്കിൽ കയറി പൂഞ്ഞാർ എന്നു സേർച്ചു ചെയ്തു. ആദ്യം ലഭിച്ചത് പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂളിന്റെ ബ്ലോഗായ 'പൂഞ്ഞാർ ബ്ലോഗിന്റെ' ഫേസ്ബുക്ക് പേജാണ്. ആ പേജിലേക്ക് അപകടത്തിൽപെട്ടയാളുടെ ഫോട്ടോയും അത്യാവശ്യ വിവരങ്ങളും നൽകി. സിന്റോയുടെ ഫോൺ നമ്പരും നൽകിയിരുന്നു.
     രാത്രി 8.30-ന് സംഭവിച്ച അപകടവിവരം 9.30-നാണ് ഞങ്ങളുടെ ശ്രദ്ധയിൽപെടുന്നത്. ജിമ്മിയുടെ രണ്ട് മക്കളും പൂഞ്ഞാർ സെന്റ് ആന്റണീസില്‍ പഠിക്കുന്നതിനാലും നാട്ടുകാരനായതിനാലും, ഫോട്ടോ കണ്ടതെ ആളെ തിരിച്ചറിഞ്ഞു. തന്നിരുന്ന നമ്പരിൽ വിളിച്ചപ്പോൾ സിന്റോയെ ലഭിച്ചു. മനസിലാക്കിയ വിവരങ്ങൾ ചുരുക്കി പറഞ്ഞ അദ്ദേഹം ഹോസ്പിറ്റലിന്റെ നമ്പരും നൽകി. എങ്കിലും, നൂറു ശതമാനം ഉറപ്പുവരുത്താൻ, ജിമ്മിയുടെ അടുത്ത് താമസിക്കുന്ന ആമോദ് സാറിനെ വിളിച്ച്, ലഭിച്ച ഫോട്ടോ അയച്ചുകൊടുത്തു. (ജിമ്മി തൃശൂർക്ക് പോയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണമല്ലോ. ഒരേ ഛായയുള്ള പലരും കാണാം. ഇപ്പോള്‍ ബസില്‍ പോകുന്നില്ല എന്ന് മനസിലാക്കിയിരുന്നതിനാല്‍, ബസ് കണ്ടക്ടര്‍ എന്ന സൂചനയും സംശയമുണ്ടാക്കി.) ഞങ്ങളുടെ സംശയം മനസിലാക്കിയ സിന്റോ അപ്പോഴേക്കും ഒരു വീഡിയോയും അയച്ചുതന്നു. ബോധം വന്ന സമയത്ത് ജിമ്മി സംസാരിക്കുന്ന ആ വീഡിയോ കണ്ടതേ ആളെ ഉറപ്പിച്ചു. അപകടത്തിൽപെട്ട വ്യക്തിയുടെ വീട്ടിൽ വിവരം അറിഞ്ഞു എന്ന് ഉറപ്പു വരുത്തിയിട്ടാണ് സിന്റോ ആശുപത്രി വിട്ടിറങ്ങിയത്.
     പൂഞ്ഞാറിൽ നിന്ന് ആളുകൾ പുറപ്പെട്ട സമയത്ത് ആ കാര്യം അറിയിക്കാനും നന്ദി പറയാനും സിന്റോയെ വീണ്ടും വിളിച്ചപ്പോൾ, ആൾ തിരിച്ച് വീണ്ടും ആശുപത്രിയിൽ എത്തിയിരിക്കുന്നു..! അടുത്ത് പരിചയക്കാരില്ല എന്ന കാരണത്താൽ രോഗിയെ ശ്രദ്ധിക്കാതിരിക്കുമോ എന്ന സംശയത്താൽ തിരികെ വന്നതാണ്. അധികൃതരെ കണ്ട് ചികിത്സാ കാര്യങ്ങൾ ഒന്നുകൂടി ഉറപ്പുവരുത്താൻ.
     ജിമ്മി ഇപ്പാൾ തൊടുപുഴയിൽ, അസ്ഥിരോഗ വിദഗ്ദ്ധൻ ഡോ. ഒ.റ്റി.ജോർജിന്റെ ചികിത്സയിലാണ്. യാതൊരു പരിചയവുമില്ലാതിരുന്നിട്ടും, ജോലിത്തിരക്കിനിടയിലും, ജിമ്മിയെ കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിച്ച് പ്രഥമ ശുശ്രൂഷകൾക്ക് അവസരമൊരുക്കുകയും, സോഷ്യൽ മീഡിയ ഉൾപ്പെടെ ഉപയോഗിച്ച് നാട്ടിൽ വിവരമറിയിക്കുകയും ചെയ്ത സിന്റോ എന്ന നല്ല മനസിന്റെ ഉടമ, ഈ കാര്യത്തിൽ നമുക്ക് മാതൃകയാണ്. ഇന്ന് അദ്ദേഹം പൂഞ്ഞാറുകാരുടെ മാത്രമല്ല, എല്ലാ മനുഷ്യസ്നേഹികളുടെയും പ്രിയങ്കരനാണ്.
നന്ദി സിന്റോ.. നന്മ വറ്റാത്ത മനസ്സുമായി ഞങ്ങളെ പ്രചോദിപ്പിച്ചതിന്.. ഒരുപാടു നന്ദി..

നിമിത്തമായത് പൂഞ്ഞാർ ബ്ലോഗ്..
     സിന്റോയുടെ ഈ നന്മ പ്രവൃത്തിയിൽ ഒരു ചെറിയ പങ്ക് വഹിച്ചത്, ജിമ്മിയുടെ മക്കൾ പഠിക്കുന്ന പൂഞ്ഞാർ സെന്റ് ആന്റണീസിന്റെ ബ്ലോഗാണ്. ബ്ലോഗിന്റെ പേര് മാറ്റാന്‍ ആലോചിച്ചതിന്റെ പിറ്റേ ദിവസമാണ് ഇതെല്ലാം സംഭവിച്ചത് എന്നത് മറ്റൊന്നു യാദൃശ്ചികതയുമായി.
 
    ഒൻപതു വർഷം മുൻപാണ് സ്കൂളിലെ അന്റോണിയൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ 'പൂഞ്ഞാർ ന്യൂസ് ' എന്ന ന്യൂസ് ബ്ലോഗ് ആരംഭിക്കുന്നത്. 'ജിയോ'യുടെ വരവോടെയാണല്ലോ ഇന്റർനെറ്റ് ഉപയോഗം നമ്മുടെ നാട്ടിൽ സാധാരണമായത്. അന്ന്, സ്പീഡ് ഒട്ടുമില്ലാത്ത ഇന്റർനെറ്റ് കണക്ഷനുമായി മണിക്കൂറുകളോളം കമ്പ്യൂട്ടറിനു മുൻപിൽ ഞങ്ങൾ ഇരിക്കുമായിരുന്നു.
     കേരളത്തിൽ ആദ്യമായി സ്കൂൾ മേളകളുടെ റിസൽട്ടുകൾ ഓൺലൈനിൽ നൽകിയ സൈറ്റുകളിൽ ഒന്നാണ് പൂഞ്ഞാർ ന്യൂസ്. പിന്നീട് പൂഞ്ഞാർ ബ്ലോഗ് എന്ന പേര് സ്വീകരിച്ചു. കുട്ടികൾക്ക് പരിശീലനം നൽകാൻ സുഹൃത്തുക്കളായ പത്രപ്രവർത്തകർ എത്തി. നന്മ നിറഞ്ഞ പ്രാദേശിക വാർത്തകൾ കുട്ടികൾ കണ്ടെത്തി റിപ്പോർട്ട് ചെയ്തു. പ്രമുഖരുടെ ഇന്റർവ്യൂകൾ നടത്തി. സ്കൂളുകൾക്കും അധ്യാപക-വിദ്യാർത്ഥി-രക്ഷാകർത്തൃ സമൂഹത്തിന് ഉപകാരപ്രദമായ വാർത്തകൾ കണ്ടെത്തി ബ്ലോഗിൽ നൽകി. എല്ലാ ദിവസവും മണിക്കൂറുകൾ ഓൺലൈനിൽ ചെലവഴിക്കേണ്ടി വന്നു.


     പക്ഷേ, ഈ കഷ്ടപ്പാടുകളെല്ലാം കഴിഞ്ഞ്, ചില പോസ്റ്റുകളിലെ വ്യൂവേഴ്സിന്റെ എണ്ണം കാണുമ്പോൾ നിരാശ തോന്നും. അന്ന്, നാട്ടിലുള്ള  ഇന്റർനെറ്റ് കണക്ഷനുകളുടെ എണ്ണം നോക്കുമ്പോൾ ബ്ലോഗ് വിജയമാണുതാനും. അധ്യാപകർക്കും കുട്ടികൾക്കും തിരക്കുകൾ കൂടിയപ്പോൾ, ബ്ലോഗിൽ സ്കൂൾ വാർത്തകൾ മാത്രമാക്കി. പിന്നീട്, കഴിഞ്ഞ കുറച്ച് നാളുകളായി, ഏതാണ്ട് നിർജ്ജീവ അവസ്ഥയിലുമായി.
     അടുത്ത നാളുകളിൽ, ഓൺലൈൻ ഉപയോക്താക്കളുടെ എണ്ണം വളരെ വർധിച്ചതിനാൽ, ബ്ലോഗ് പ്രവർത്തനം വീണ്ടും തുടങ്ങാൻ ആലോചിച്ചു. അന്റോണിയൻ ക്ലബ്ബിന്റെയും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.റ്റി. ക്ലബ്ബിന്റെയും നേതൃത്വത്തിൽ, 'അന്റോണിയൻ ന്യൂസ് ' എന്ന പേരിൽ ബ്ലോഗ് പുനരുജ്ജീവിപ്പിക്കാനാണ് തീരുമാനിച്ചത്. ബ്ലോഗിന്റെ ഡൊമൈൻ നെയിം മാറ്റിയതിനു ശേഷം ഫേസ് ബുക്ക് പേജിൽ മാറ്റം വരുത്താൻ കയറിയപ്പോഴാണ് സിന്റോയുടെ പോസ്റ്റ് കാണുന്നത്. പൂഞ്ഞാർ ചേർത്തുള്ള പേരാണ്‌ അദ്ദേഹത്തെ 'പൂഞ്ഞാർ ബ്ലോഗി'-ലേക്ക് എത്തിച്ചത്.  മനസില്ലാമനസോടെ തിരുത്തിയ ബ്ലോഗിന്റെ പേര് പിറ്റേന്നു തന്നെ പഴയ രീതിയിലാക്കി.
ഇത് പൂഞ്ഞാർ ബ്ലോഗിന്റെയും തിരിച്ചുവരവാണ്. ഓണാവധി കഴിയുന്നതോടെ, കുട്ടികളുടെയും അധ്യാപകരുടെയും അന്റോണിയൻ - നല്ലപാഠം ന്യൂസ് ടീം തിരിച്ചു വരുന്നു ..  ലിറ്റിൽ കൈറ്റ്സ് ടീമിനൊപ്പം.. പൂഞ്ഞാർ ബ്ലോഗുമായി..

ബ്ലോഗ് - www.poonjarblog.blogspot.com

ഫേസ്ബുക്ക്-https://www.facebook.com/poonjarblog/