Friday, July 27, 2012

SSLC-യെ ചതിച്ച CBSE..!

             ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ പൂര്‍ത്തിയായി വരുമ്പോള്‍ , സംസ്ഥാന സിലബസ് പഠിച്ച കുട്ടികളില്‍ എഴുപതു ശതമാനത്തിനു മുകളില്‍ മാര്‍ക്കു വാങ്ങിയവര്‍ പോലും ഇഷ്ടപ്പെട്ട സ്കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കാതെ പുറത്തു നില്‍ക്കുന്നു എന്നത്  ഞെട്ടിപ്പിക്കുന്ന ഒരു സത്യമാണ്. പ്രവേശനം ലഭിച്ചവരില്‍തന്നെ , ആഗ്രഹിച്ച സ്കൂളില്‍ ആഡ്മിഷന്‍ കിട്ടിയവരും ചുരുക്കം.. എന്താണിവിടെ സംഭവിച്ചത് ? 
            CBSE-യില്‍ പഠിച്ച വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി സ്റ്റേറ്റ് ഹയര്‍ സെക്കന്‍ഡറിയിലേയ്ക്ക് പഠിക്കാനെത്തിയപ്പോള്‍ SSLC വിദ്യാര്‍ഥികള്‍ ക്രൂരമായി തഴയപ്പെട്ടു. മിക്ക വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കാന്‍ CBSE വിദ്യാര്‍ഥികള്‍ക്ക് എങ്ങിനെ കഴിഞ്ഞു എന്നറിയുമ്പോഴേ SSLC വിദ്യാര്‍ഥികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകളുടെ ആഴം മനസിലാകൂ..
            ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട രണ്ടു തുടര്‍ ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഏതാനും ലക്കങ്ങള്‍ക്കു മുന്‍പ് വന്നിരുന്നു. അതില്‍ ലേഖകന്‍ സൂചിപ്പിച്ച കാര്യങ്ങള്‍ സത്യമായി മാറുന്നത് ഇന്ന് നമ്മള്‍ അനുഭവിച്ചറിയുന്നു. എല്ലാവരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടവയാണ് ഈ ലേഖനങ്ങള്‍. പതിനൊന്നു പേജുവരുന്ന ആദ്യ ലേഖനം മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നു . ഇതിന്റെ രണ്ടാം ഭാഗം ചുവടെ ചേര്‍ക്കുന്നു. 
            സമയക്കുറവുമൂലം ഇപ്പോള്‍ വായിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഇത് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. (jpg ഫയലായാണ് നല്‍കിയിരിക്കുന്നത്. സൂം ചെയ്ത് വലുതായി വായിക്കാം.)

Friday, July 20, 2012

ജൈവമാലിന്യ സംസ്ക്കരണ മാര്‍ഗ്ഗങ്ങളുമായി പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത്..

            വീടുകളിലെ ജൈവമാലിന്യങ്ങളെ വളമായോ ബയോഗ്യാസായോ മാറ്റി ഉപയോഗിക്കുന്നതിനുള്ള കര്‍മ്മപദ്ധതിയുമായി പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് രംഗത്ത്.  ബയോഗ്യാസ് പ്ലാന്റ് , പൈപ്പ് കമ്പോസ്റ്റിംഗ് , മണ്ണിരക്കമ്പോസ്റ്റ് എന്നീ മൂന്നുതരം പ്ലാന്റുകള്‍ തയ്യാറാക്കാനാണ്  പഞ്ചായത്ത് ധനസഹായം നല്‍കുക. സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ മിഷനുമായി സഹകരിച്ചാണ് പഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. 
            ഓരോ പ്ലാന്റിനും ചെലവാകുന്ന തുകയുടെ തുച്ഛമായ ഒരു വിഹിതം മാത്രമാണ് ഗുണഭോക്താക്കളില്‍നിന്ന് ഈടാക്കുന്നത്. APL-BPL വ്യത്യാസമില്ലാതെ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ഈ സഹായം ലഭിക്കുമെന്ന്  അധികൃതര്‍ അറിയിച്ചു. താത്പ്പര്യമുള്ളവര്‍ ഈ മാസം 24-നു മുന്‍പായി വാര്‍ഡ് മെമ്പര്‍മാരുടെ പക്കല്‍നിന്ന് അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ചു നല്‍കേണ്ടതാണ്. വിശദ വിവരങ്ങളും അപേക്ഷാ ഫോമും ചുവടെ നല്‍കിയിരിക്കുന്നു.

Thursday, July 19, 2012

ഒരു കോലുമിഠായിയുടെ സ്വപ്നം..

            വനിത മാസിക നടത്തിയ കുഞ്ഞിക്കഥ മത്സരത്തില്‍ സമ്മാനാര്‍ഹമായ ഈ കഥ രചിച്ചിരിക്കുന്നത് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അദ്ധ്യാപികയായ ഡാലിയ ജോസാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിക്കുന്ന 'കോലുമിഠായിയുടെ സ്വപ്നം' വായിച്ചുനോക്കൂ.. നിങ്ങളും ഇഷ്ടപ്പെടും..


Tuesday, July 17, 2012

Kerala Teachers Eligibility Test: K-TET

                   കേരളത്തിലെ ഗവ./എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകരായി സ്ഥിരനിയമനം ലഭിക്കുന്നതിന്  ഇനിമുതല്‍ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (TET) പാസാകേണ്ടതുണ്ട്. ആദ്യ 'ടെറ്റ് ' , ഓഗസ്റ്റ് മാസം ഇരുപത്തിയഞ്ചാം തീയതി നടക്കുന്നു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 31 ആണ്. വിശദ വിവരങ്ങള്‍ക്ക് ചുവടെ കാണുന്ന ലിങ്കുകള്‍ ഉപയോഗിക്കുക..

Notification    
Prospectus    
Syllabus    
           K-TET Site              

Tuesday, July 10, 2012

SSLC പരീക്ഷ ഇല്ലാതാകുമോ..!

             പുതിയ പാഠ്യരീതികളുമായി പൊരുത്തപ്പെടുവാന്‍ കേരളീയ സമൂഹത്തിന് ഇന്നും കഴിഞ്ഞിട്ടില്ല. കാണാതെയുള്ള പഠനരീതിയും പരീക്ഷകള്‍ മാത്രം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളും കണ്ടു പരിചയിച്ചുപോയ ഒരു സമൂഹത്തില്‍നിന്ന് ഇത് പ്രതീക്ഷിക്കാവുന്നതാണ്. ഇരുപതു ശതമാനം ഇന്റേണല്‍ മാര്‍ക്ക്  SSLC പരീക്ഷകളില്‍ നല്‍കിയപ്പോള്‍ വിമര്‍ശന ശരങ്ങളുതിര്‍ത്ത് ഓടിക്കൂടിയവര്‍ ഇപ്പോള്‍ ദേശീയതലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കു മുന്‍പില്‍ നാവിറങ്ങി നില്‍ക്കുകയാണ്. CBSE സ്കൂളുകളില്‍ പത്താം ക്ലാസില്‍ ആകെ മാര്‍ക്കിന്റെ 60 ശതമാനവും ഇന്റേണല്‍ മാര്‍ക്കായി നേരത്തേതന്നെ നല്‍കുന്നു. പുസ്തകത്തിന്റെ അവസാന പാഠങ്ങളില്‍നിന്നു വരുന്ന 40 ശതമാനം മാര്‍ക്കിന്റെ ചോദ്യം തയ്യാറാക്കുന്നതും ഉത്തരകടലാസുകള്‍ പരിശോധിച്ച് മാര്‍ക്ക് നല്‍കുന്നതും  അതാതു സ്കൂളുകളിലെ അദ്ധ്യാപകര്‍..! എന്നാല്‍ സംസ്ഥാനത്ത് നടക്കുന്ന SSLC പരീക്ഷ എഴുതുന്നവരുടെകാര്യമോ..!
            കാതലായ മാറ്റങ്ങള്‍ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് വരേണ്ട സമയമാണിത്.. പക്ഷേ ഗൗരവമായ ഒരു ചര്‍ച്ചയും ഒരു കോണില്‍നിന്നും ഉയര്‍ന്നു കേള്‍ക്കുന്നില്ല.  നാമെല്ലാവരുംതന്നെ കേരളത്തിലെ ഏതെങ്കിലുമൊരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചിരുന്നവരോ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നവരോ ആണ് . നാളെ നമ്മുടെ മക്കള്‍ ഇവിടെ പഠിക്കേണ്ടവരുമാണ്. അതുകൊണ്ടുതന്നെ ഈ ചര്‍ച്ചകളില്‍നിന്ന് നമുക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ല. ഫേസ്ബുക്കുപോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ 'നേരംകൊല്ലി' ആശയങ്ങള്‍ മാത്രമല്ല , ഇത്തരം ഗൗരവകരമായ വിഷയങ്ങളും ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
            മുകളില്‍ പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ട രണ്ടു തുടര്‍ ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഏതാനും ലക്കങ്ങള്‍ക്കു മുന്‍പ് വന്നിരുന്നു. എല്ലാവരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടവയാണ് ഈ ലേഖനങ്ങള്‍. പതിനൊന്നു പേജുവരുന്ന ആദ്യ ലേഖനം ചുവടെ ചേര്‍ക്കുന്നു. സമയക്കുറവുമൂലം ഇപ്പോള്‍ വായിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഇത് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. (jpg ഫയലായാണ് നല്‍കിയിരിക്കുന്നത്. സൂം ചെയ്ത് വലുതായി വായിക്കാം.

Tuesday, July 3, 2012

പ്രീ-മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു..

കൂടുതല്‍  വിവരങ്ങള്‍ക്ക് മുകളില്‍ കാണുന്ന School Corner പേജ് സന്ദര്‍ശിക്കുക..

Sunday, July 1, 2012

സെന്റ് ആന്റണീസിലെ കുട്ടികള്‍ക്കായി 100 % ശുദ്ധമായ കുടിവെള്ളം തയ്യാര്‍...

            പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുട്ടികള്‍ ഇനി കുടിക്കുന്നത്  നൂറുശതമാനവും ശുദ്ധമാക്കിയ ജലം . പരിസരശുചിത്വത്തിന്റെ അഭാവത്തില്‍ സാംക്രമിക രോഗങ്ങള്‍ പടരുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളുടെയും സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടുള്ള സമ്പൂര്‍ണ്ണ സുരക്ഷിത ശുദ്ധജല പദ്ധതിയുടെ സമര്‍പ്പണം സ്കൂള്‍ വിജയോത്സവത്തോടനുബന്ധിച്ച് നടന്നു. 
               ഓസോണൈസേഷന്‍ ഉള്‍പ്പെടെയുള്ള ആധുനിക ശാസ്ത്രീയ ശുദ്ധീകരണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച്  UP , HS , HSS വിഭാഗം കുട്ടികള്‍ക്കായി മൂന്നു യൂണിറ്റുകളാണ്  തയ്യാറാക്കിയിട്ടുള്ളത്. 
            
            സ്കൂള്‍ മാനേജ്മെന്റും പി.റ്റി.എ. യും ചേര്‍ന്ന് നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ഒന്നര ലക്ഷം രൂപയാണ് ചെലവായത്. ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് , ആന്റോ ആന്റണി എം.പി. , കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ സി.എം.ഐ. എന്നിവര്‍ വിശിഷ്ടാതിഥികളായ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോമോന്‍ ഐക്കര സമ്പൂര്‍ണ്ണ സുരക്ഷിത ശുദ്ധജല പദ്ധതി സ്കൂളിനായി  സമര്‍പ്പിച്ചു.  
                    എം.പി. ഫണ്ടില്‍നിന്ന് ലഭിച്ച പത്തുലക്ഷം രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ ലൈബ്രറി ബ്ലോക്കിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ സി.എം.ഐ. , പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്  എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍ , വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ , പി.റ്റി.എ. പ്രസിഡന്റ് മാത്യൂസ് മുതിരേന്തിക്കല്‍ തുടങ്ങിയവരും പരിപാടികളില്‍ സന്നിഹിതരായിരുന്നു.
            സ്കൂള്‍ മെറിറ്റ് ഡേ ആഘോഷച്ചടങ്ങുകളുടെ ഫോട്ടോ ഗ്യാലറിക്കായി ഇവിടെ ക്ലിക്ക് ചെയ്യുക...

Sunday, June 24, 2012

മാങ്കുളം ജൈവഗ്രാമവും ആനക്കുളത്തെ ആനക്കൂട്ടവും..

ആനക്കുളത്തേയ്ക്കുള്ള ജീപ്പ് യാത്ര..
            ഇന്നത്തെ (June 24,Sunday) ദീപിക ദിനപ്പത്രം കണ്ടവര്‍ വാരാന്ത്യപ്പതിപ്പിന്റെ ഒന്നാം പേജിലെ മാങ്കുളം വിശേഷങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ.. ഒരു പേജു മുഴുവനുള്ള ഈ വാര്‍ത്തയില്‍ മാങ്കുളം ജൈവഗ്രാമത്തിന്റെയും ആനക്കുളത്തിന്റെയും വിശദമായ റിപ്പോര്‍ട്ടുണ്ട്. അടിമാലി-മൂന്നാര്‍ റൂട്ടില്‍ കല്ലാറില്‍ നിന്ന് 25 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ കുടിയേറ്റ ഗ്രാമം ടൂറിസം മാപ്പില്‍ ശ്രദ്ധേയമായി തുടങ്ങുന്നതേയുള്ളു. ആനക്കുളത്തുകൂടി ഒഴുകുന്ന പുഴയില്‍ എല്ലാദിവസവുംതന്നെ ഒറ്റയായും കൂട്ടമായും എത്തുന്ന ആനകളാണ് ഈ ഗ്രാമത്തിന്റെ അത്ഭുത വിശേഷങ്ങളില്‍ ശ്രദ്ധേയമായ ഒന്ന്. 
ആനക്കുളത്ത് പകലിറങ്ങിയ  കാട്ടാനക്കൂട്ടം..
           ഈ ഗ്രാമത്തിന്റെ ടൂറിസം സാധ്യതകള്‍ കാണിക്കുന്ന ഒരു യാത്രാ വിവരണവും ഫോട്ടോ ഗ്യാലറിയും പൂഞ്ഞാര്‍ ബ്ലോഗില്‍ മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നു.  പോസ്റ്റ് വായിച്ച് ആനക്കുളം സന്ദര്‍ശിച്ചവര്‍ നിരവധി.  പൂഞ്ഞാര്‍ സ്വദേശി സുനില്‍ ഞള്ളക്കാട്ടുള്‍പ്പെടെയുള്ളവര്‍ ആ വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ വാചാലരാകും. . വായിക്കാന്‍ സാധിക്കാത്തവര്‍ക്കായി ഫോട്ടോ ഗ്യാലറിയും വിവരണവും ഞങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്നു.
 

Thursday, June 21, 2012

വായനയുടെ വസന്തകാലം തിരിച്ചുവരുമോ..!

            വീണ്ടുമൊരു വായനാവാരം എത്തിയിരിക്കുന്നു. സ്കൂളുകളില്‍ ഒരാഴ്ച്ച നീളുന്ന ആഘോഷപരിപാടികളും നാട്ടില്‍ ചില ക്ലബുകള്‍ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളും കഴിയുന്നതോടെ എല്ലാം തിരശിലയ്ക്കു പിന്നിലാകുന്നു. വായനയില്‍നിന്നുള്ള ഈ പിന്‍വിളിയാണ് ഇന്ന് നമ്മള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം. എന്തു ചെയ്യുന്നതിനും മുന്‍പ് , എനിക്കിതില്‍നിന്ന്  ലഭിക്കുന്ന ലാഭമെന്ത് ..?.. എന്നു ചിന്തിച്ചു തുടങ്ങിയിരിക്കുന്ന തലമുറയാണ് ഇന്നുള്ളത്. പാഠപുസ്തകങ്ങള്‍ പഠിച്ചാല്‍ ജോലി നേടാം. കാശു നേടാം. ബാക്കിയുള്ള സമയം റ്റി.വി.യും കമ്പ്യൂട്ടറും . ഇതിനിടയില്‍ സമയം കണ്ടെത്തി പുസ്തകങ്ങള്‍ വായിച്ചിട്ടെന്തു പ്രയോജനം..! ഇതാണ് ഭൂരിഭാഗത്തിന്റയും ചിന്ത.

            ഇന്റര്‍നെറ്റും ദൃശ്യമാധ്യമങ്ങളും വന്നതോടുകൂടി വായനയുടെ പ്രാധാന്യം കുറഞ്ഞതായി കരുതുന്നവരുണ്ട്. യഥാര്‍ഥത്തില്‍ കുറയുകയല്ല കൂടുകയാണ് ചെയ്തിരിക്കുന്നത്. ഇ-വായനയെ മറ്റൊന്നായി കാണേണ്ടതില്ല. പുസ്തകങ്ങള്‍ വാങ്ങി വായിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചിലവിലും എളുപ്പത്തിലും ആനുകാലികങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വായിക്കാന്‍ സാധിക്കുമ്പോള്‍ അത് കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊത്ത് വായനയെ വളര്‍ത്തുന്ന ഒന്നായി നിലകൊള്ളുന്നു. 
            ഇനി മുകളില്‍ സൂചിപ്പിച്ച ചോദ്യത്തിലേയ്ക്ക്.. നല്ല വായനകൊണ്ട് എനിക്കെന്തു  പ്രയോജനം..! പ്രയോജനമുണ്ട്..

Sunday, June 17, 2012

'Maad Dad'- ലാലും സംഘവും പൂഞ്ഞാറില്‍..

          
              'മാഡ് ഡാഡി'-ന്റെ ചിത്രീകരണത്തിനായി ലാലും ജനാര്‍ദ്ദനനുമടങ്ങുന്ന സിനിമാതാര സംഘം പൂഞ്ഞാറിലെത്തി. PNV അസോസിയേറ്റ്സിന്റെ ബാനറില്‍ രേവതി എസ്. വര്‍മ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂഞ്ഞാര്‍-ഈരാറ്റുപേട്ട പ്രദേശങ്ങളിലായി പുരോഗമിക്കുന്നു. 
          
             ലാലും ജനാര്‍ദ്ദനനുമുള്‍പ്പെടുന്ന ചില ഷോട്ടുകളാണ് പൂഞ്ഞാര്‍ വെട്ടിപ്പറമ്പ് 'മാട്ടേല്‍ കട' ഭാഗത്ത് ചിത്രീകരിച്ചത്. ഒരു ചായക്കടയുടെ സെറ്റാണ് ഇവിടെ തയ്യാറാക്കിയത്. താരങ്ങള്‍ യാത്രാ വേളയില്‍ ഒരു പഴയ ചായക്കടയില്‍ എത്തുന്നതും അതിനു മുന്‍പിലുള്ള ലെറ്റര്‍ ബോക്സില്‍ എഴുത്ത് നിക്ഷേപിക്കുവാന്‍ തുടങ്ങുന്നതുമായിരുന്നു സീനുകള്‍. പഴക്കംചെന്ന ചായക്കടയും ഗ്രാമീണ അന്തരീക്ഷവുമാണ് ഈ സ്ഥലം തിരഞ്ഞെടുക്കുവാന്‍ കാരണമായത്. 
            ലാല്‍ ഹാപ്പീ മൂഡിലായിരുന്നു. തിരക്കുകള്‍ക്കിടയിലും ഫോട്ടോയ്ക്ക് പോസ്ചെയ്യുവാന്‍ ഒരു മടിയും കാണിച്ചില്ല. എന്നാല്‍ ജനാര്‍ദ്ദനന്‍ ഗൗരവത്തിലായിരുന്നു. ഷൂട്ടിംഗിനായി എത്തിച്ച മഞ്ഞനിറമുള്ള 'മക്കു കാറ് ' ചിലപ്പോഴൊക്കെ പഴക്കം കൊണ്ടുള്ള 'കുസൃതികള്‍ ' കാണിച്ചപ്പോള്‍ അദ്ദേഹവും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഈ കാറും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ് എന്നാണ് മനസിലാക്കുവാന്‍ കഴിഞ്ഞത്. 

            വാഗമണ്‍ ഉള്‍പ്പെടെയുള്ള ലൊക്കേഷനുകള്‍ സമീപമുള്ളതിനാല്‍ അടുത്തകാലത്തായി പൂഞ്ഞാറിലും പരിസരപ്രദേശങ്ങളിലും ഷുട്ടിംഗുകള്‍ കൂടുതലായി വന്നുതുടങ്ങിയിട്ടുണ്ട്. അതില്‍ ഒടുവിലത്തേതാണ് 'മാഡ് ഡാഡ്'. പി.എന്‍. വേണുഗോപാല്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത് പ്രദീപ് നായരാണ്. സന്തോഷ് വര്‍മ്മയും രേവതി എസ്. വര്‍മ്മയും രചിച്ച ഗാനങ്ങള്‍ക്ക് അലക്സ് പോള്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.
            രസകരമായ സ്റ്റില്‍സാണ് ചിത്രത്തിനുവേണ്ടി തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്ററുകളില്‍ 'മാഡ് ഡാഡ്' എന്ന്  ഇംഗ്ലീഷിലെഴുതിയിരിക്കുന്നതുതന്നെ കൗതുകകരമാണ്.. 'Maad Dad..'

Wednesday, June 13, 2012

മുല്ലപ്പെരിയാര്‍ സമരം ഇന്ന് 2000 ദിനങ്ങള്‍ പിന്നിടുന്നു..

             ചപ്പാത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതിയുടെ സമരപ്പന്തല്‍ ഉയര്‍ന്നിട്ട് ഇന്ന് രണ്ടായിരം ദിനങ്ങള്‍ തികയുന്നു. 2006 ഡിസംബര്‍ 25-ന് ആരംഭിച്ച റിലേ ഉപവാസത്തിന് പിന്തുണ പ്രഖ്യാപിച്ച്  ലക്ഷക്കണക്കിനാളുകളാണ് പലപ്പോഴായി  സമരപ്പന്തലില്‍ ഒഴുകിയെത്തിയിട്ടുള്ളത്. ഫാ.ജോയി നിരപ്പേല്‍ CMI ചെയര്‍മാനായുള്ള സമിതിക്ക് പല പരീക്ഷണങ്ങളെയും നേരിടേണ്ടതായും വന്നിട്ടുണ്ട്.
            അണക്കെട്ടില്‍ ജലനിരപ്പ് അനുവദിനീയമായ അളവിലും ഉയര്‍ന്ന് 139 അടിയും കവിഞ്ഞപ്പോഴാണ് സമരം രൂക്ഷമായത്. ആ സമയത്ത് മുല്ലപ്പെരിയാര്‍ മേഖലയില്‍ തുടര്‍ച്ചയായുണ്ടായ ഭൂകമ്പങ്ങളും ജനങ്ങളുടെ ഭീതി വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് രാഷ്ട്രീയപ്പാര്‍ട്ടികളും മത സംഘടനകളും  പിന്തുണയുമായി രംഗത്തുവന്നതോടെ സമരത്തിന്റെ രൂപത്തിലും ഭാവത്തിലും വ്യത്യാസമുണ്ടായി. ചിലര്‍ ജന പിന്തുണയും മാധ്യമ ശ്രദ്ധയും മാത്രം ലക്ഷ്യം വച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ സമര സമിതിയുടെ യഥാര്‍ഥ നേതാക്കള്‍ പിന്തള്ളപ്പെടുകയും ജനമുന്നേറ്റത്തിന്റെ യഥാര്‍ഥ ലക്ഷ്യം വിസ്മരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥപോലുമുണ്ടായി.
            സമരസമിതി നേതാവായിരുന്ന സി.പി.റോയിയുടെ നിലപാട് മാറ്റവും സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടും വിണ്ടും പ്രതികൂല ഘടകങ്ങളായി. തമിഴ് നാടിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന നേതൃത്വവും രാഷ്ട്രീടപ്പാര്‍ട്ടികളും പിന്‍വലിയുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. 
            ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ഈ സമരം തളര്‍ന്നുപോകരുത്. സ്വാര്‍ഥ താത്പ്പര്യക്കാര്‍ പിന്‍വാങ്ങിയതോടെ യഥാര്‍ഥ നേതാക്കളും അണികളുമാണ് ഇന്ന് സമരമുഖത്തുള്ളത്. എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍. ചരിത്രത്തിന്റെ ഏടുകളില്‍ രേഖപ്പെടുത്തേണ്ട ഈ ജനമുന്നേറ്റത്തിന്  പൂഞ്ഞാര്‍ ബ്ലോഗിന്റെയും ആശംസകള്‍..
          പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളും പൂഞ്ഞാര്‍ ബ്ലോഗും ആദ്യകാലം മുതല്‍ ഈ സമരത്തിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. ചപ്പാത്തില്‍ സമരപ്പന്തല്‍ ഉയര്‍ന്ന ഉടന്‍ , 2007-ല്‍ തന്നെ , സ്കൂളില്‍നിന്ന് കുട്ടികളും അദ്ധ്യാപകരും ഇവിടെയെത്തിയിരുന്നു. വ്യത്യസ്ഥതയാര്‍ന്ന പ്രതിഷേധ മാര്‍ഗ്ഗങ്ങളുമായി തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും സമരപ്പന്തല്‍ സന്ദര്‍ശിച്ച്  പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. മുല്ലപ്പെരിയാര്‍ മൃതക്ഷേധവും ജനകീയ വിചാരണയും റാലിയുമൊക്കെ അവയില്‍ ചിലതുമാത്രം. 

            കഴിഞ്ഞ ഒരുവര്‍ഷമായി പൂഞ്ഞാര്‍ ബ്ലോഗിലൂടെയും ഞങ്ങള്‍ മുല്ലപ്പെരിയാര്‍ സമരത്തിനുള്ള പിന്തുണ അറിയിച്ചുകൊണ്ടിരിക്കുന്നു. അവയിലെ ശ്രദ്ധേയമായ 5 പോസ്റ്റുകള്‍ ചുവടെ നല്‍കുന്നു..
1. മുല്ലപ്പെരിയാര്‍..!! എല്ലാ മലയാളികളും ഈ വീഡിയോ ദൃശ്യങ്ങള്‍ കാണണം...  
2. മുല്ലപ്പെരിയാര്‍ 'മൃതക്ഷേധം' 
3. "ഒരു മലയാളിക്കും ഒരു തമിഴനും എന്റെ അനുഭവം ഉണ്ടാകരുത്..!!" (മുല്ലപ്പെരിയാര്‍ പ്രശ്നത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഉണ്ടായ അക്രമത്തില്‍ ക്രൂര മര്‍ദ്ദനത്തിനിരയായ പൂഞ്ഞാര്‍ പറയരുതോട്ടം ജോര്‍ജ്ജിന്റെ (വക്കച്ചന്‍) അനുഭവം.)  
4. "മുല്ലപ്പെരിയാറില്‍ പുതിയ ഡാം ഉടന്‍ നിര്‍മ്മിക്കണം.." - മുരുകന്‍ കാട്ടാക്കട  
 5. മുല്ലപ്പെരിയാറില്‍ പെയ്തിറങ്ങിയ മുതലക്കണ്ണീര്‍ ' - ദീപിക (15/12/2011)