Thursday, April 28, 2011

SSLC പരീക്ഷയില്‍ പൂഞ്ഞാര്‍ പ്രദേശത്തെ സ്കൂളുകള്‍ക്ക് മികച്ച വിജയം..

പൂഞ്ഞാര്‍ സെന്റ് ആന്റണീസിന് നൂറുശതമാനം വിജയം
       ഈ വര്‍ഷത്തെ SSLC പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ , പ്രദേശത്തെ ഏറ്റവും മികച്ച വിജയം പൂഞ്ഞാര്‍ സെന്റ് ആന്റണീസ് കരസ്ഥമാക്കി. പരീക്ഷ എഴുതിയ 188 കുട്ടികളും തിളക്കമാര്‍ന്ന വിജയം കൈവരിച്ചു. അനീഷ് വി.ജി. എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡ് സ്വന്തമാക്കി. 
     തുടര്‍ച്ചയായ രണ്ടാം വര്‍ഷവും , കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയില്‍  ഏറ്റവം കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി നൂറുശതമാനം വിജയം കരസ്ഥമാക്കിയ സ്കൂള്‍ എന്ന ബഹുമതിയും സെന്റ് ആന്റണീസ് സ്വന്തമാക്കി (188/188).
      സെന്റ് മരിയാ ഗൊരേത്തി ഹൈസ്കൂള്‍ ചേന്നാട് (67/67) , സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂള്‍ പെരിങ്ങുളം (56/56) എന്നീ സ്കൂളുകളും നൂറുശതമാനം വിജയം നേടി.

പ്രദേശത്തെ സ്കൂളുകളുടെ വിജയശതമാനം ചുവടെ ചേര്‍ക്കുന്നു.
St Antonys HSS Poonjar - 100% 

St Augustines HS Peringulam - 100%
St Maria Goretti's HS Chennadu - 100%

MG HSS Erattuprtta - 99%
St Mary's HSS Teekoy - 99% 
SMV HSS Poonjar - 98%
Govt. HSS Erattupetta - 88%
St George HSS Aruvithura - 86%
 

വിശദമായ SSLC റിസല്‍ട്ട് അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, April 27, 2011

SSLC പരീക്ഷാ ഫലം പൂഞ്ഞാര്‍ ന്യൂസില്‍

    ഈ വര്‍ഷത്തെ SSLC പരീക്ഷാ ഫലം പൂഞ്ഞാര്‍ ന്യൂസില്‍ ലഭ്യമായിരിക്കും. വ്യക്തിഗത റിസല്‍ട്ടിനായും പൂഞ്ഞാര്‍ പ്രദേശത്തെ സ്കൂളുകളുടെ വിശദമായ പരീക്ഷാഫലങ്ങള്‍ക്കായും മുകളിലുള്ള SSLC RESULT എന്ന പേജ് സന്ദര്‍ശിക്കുക

Tuesday, April 26, 2011

SSLC ബുക്കിലെ ജനനത്തീയതിയില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുവാന്‍ ചെയ്യേണ്ട കാര്യങ്ങള്‍..

      SSLC ബുക്കില്‍ ജനനത്തീയതിയില്‍ തെറ്റുണ്ടെങ്കില്‍ അത് ഉടന്‍ തിരുത്തുന്നത് അഭികാമ്യമായിരിക്കും. പാസ്പോര്‍ട്ട് ലഭിക്കുന്നതിനും ജോലി സംബന്ധമായ കാര്യങ്ങള്‍ക്കും , ജനന സര്‍ട്ടിഫിക്കറ്റിലെയും SSLC-ബുക്കിലെയും ജനനത്തീയതികള്‍ ഒന്നുതന്നെയായിരിക്കണം.
      സ്കൂളില്‍ പഠിക്കുന്ന ( SSLC പരീക്ഷക്ക് അപേക്ഷിക്കാത്ത) കുട്ടികളുടെ ജനനത്തീയതി തിരുത്തുന്നതിന് , സ്കൂള്‍ മുഖാന്തിരം DEO ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ മതിയാകും. അല്ലാത്തവര്‍ക്ക് ഇതിനായി ചില നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടിവരും. ഇപ്പോള്‍ ഓണ്‍ലൈനായും അപേക്ഷ നല്‍കാവുന്നതാണ്.


വിശദവിവരങ്ങള്‍ക്കായി തഴെക്കാണുന്ന ലിങ്കുകള്‍ ഉപയോഗിക്കുക.
ജനനത്തീയതി തിരുത്തുന്നതിനുള്ള അപേക്ഷാഫാറം തയ്യാറാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍
ജനനത്തീയതി തിരുത്തുന്നതിനുള്ള അപേക്ഷ ഓണ്‍ലൈന്‍ മുഖാന്തിരം നല്‍കുന്നതിനുള്ള നിര്‍ദേശങ്ങള്‍
അപേക്ഷാ ഫാറത്തിന്റെ മാതൃകയും നിര്‍ദേശങ്ങളും

Friday, April 22, 2011

കൊച്ചിയെ അടുത്തറിഞ്ഞ് അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍

      കൊച്ചിയെ അടുത്തറിയാന്‍  പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ നടത്തിയ പഠനയാത്ര അവിസ്മരണീയ അനുഭവമായി. കൊച്ചിയുടെ മാപ്പ് ഉപയോഗിച്ച് , യാത്ര ചെയ്യുന്നതും  കാണുവാന്‍ പോകുന്നതുമായ സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ രൂപവല്ക്കരിച്ചാണ് ക്ലബ് അംഗങ്ങള്‍ യാത്ര ആരംഭിച്ചത്.
           കിഴക്കമ്പലത്ത് സ്ഥിതി ചെയ്യുന്ന അന്നാ അലുമിനിയത്തിന്റെയും കിറ്റെക്സിന്റെയും ഫാക്റ്ററികള്‍ സംഘം സന്ദര്‍ശിച്ചു. ഗോശ്രീ പാലങ്ങള്‍ക്കു മുകളിലൂടെ വല്ലാര്‍പാടം ടെര്‍മിനല്‍ പ്രദേശത്തേക്കുള്ള യാത്ര , പത്ര-ദൃശ്യ മാധ്യമങ്ങളില്‍ക്കൂടി വായിച്ചതും കണ്ടതുമായ കാര്യങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കുവാനുള്ള അസുലഭ അവസരമായി.
            നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി എര്‍ണാകുളത്തെ വിശേഷങ്ങളറിയാനുള്ള യാത്രയില്‍ , ഓരോ ദിവസവും ഇവിടെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അത്ഭുതത്തോടെയാണ്  മനസിലാക്കിയത്. 
      തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് ബോട്ട് യാത്ര. പഴമയുടെ പാരമ്പര്യം പേറുന്ന ചീനവലകള്‍ ഉയരുകയും താഴുകയും ചെയ്യുന്നു. വാസ്കോഡ ഗാമയെ അടക്കം ചെയ്തിരിക്കുന്ന സെന്റ് ഫ്രാന്‍സീസ് ചര്‍ച്ച് , ബീച്ചില്‍കൂടിയുള്ള നടത്തം തുടങ്ങിയവ വ്യത്യസ്ത അനുഭവങ്ങള്‍.
      ചിറായി ബീച്ചിലെ സായാഹ്നം  അവിസ്മരണീയം. നല്ല വൃത്തിയും സുരക്ഷാ സംവിധാനങ്ങളുമുള്ള ബീച്ച്. യാത്ര പോന്ന എല്ലാവരും കടലില്‍ കുളിച്ചു.

       ദിനപ്പത്രം പ്രിന്റ് ചെയ്യുന്നതു കാണുവാനായുള്ള  മലയാള മനോരമ പത്രത്തിന്റെ ഓഫീസ് സന്ദര്‍ശനം ഞങ്ങളുടെ യാത്രയിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. അതിനിടയില്‍ കിട്ടിയ കുറച്ചു സമയവും പാഴാക്കിയില്ല. നേരേ മറൈന്‍ ഡ്രൈവിലേക്ക്. ദീപാലങ്കാരത്തില്‍ കുളിച്ച് കായലില്‍ വിശ്രമിക്കുന്ന ബോട്ടുകളെ സാക്ഷിയാക്കി , മറൈന്‍ ഡ്രൈവിലെ സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടില്‍  കലാപരിപാടികള്‍ അരങ്ങേറി.

      രാത്രി പന്ത്രണ്ട് മണിയോടെ മലയാള മനോരമയിലേക്ക്. വലിയ പേപ്പര്‍ റോളില്‍ നിന്നും കടലാസ് പ്രിന്റിംഗ് മെഷീനിലേക്ക് പ്രവേശിക്കുന്നതുമുതല്‍ , പത്രം മടങ്ങി കെട്ടുകളായി പുറത്തുവരുന്നതുവരെയുള്ള ഘട്ടങ്ങള്‍ കണ്ടുമനസിലാക്കുവാന്‍ സാധിച്ചു. വിനോദവും വിജ്ഞാനവും പകര്‍ന്ന പഠനയാത്രകഴിഞ്ഞ്  തിരിച്ചുപോരുമ്പോള്‍ മനസില്‍ ടൂര്‍ അവസാനിച്ചതിലുള്ള സങ്കടം മാത്രം...

Saturday, April 16, 2011

മതിലുകള്‍ സ്മരണകളാകുമ്പോള്‍...

                                                            മതിലുകളില്ലാത്ത  ലോകം... ഹാ  എത്ര  സുന്ദരമായിരിക്കും. പക്ഷേ,  സാമൂഹ്യ  ജീവിതം  നയിക്കുന്ന  നമുക്ക്  അത്  പൂര്‍ണ്ണമായി  നടപ്പിലാക്കാനാകുമോ? ഇല്ല,  ഏതൊക്കെ  മതിലുകള്‍  തകര്‍ത്താലും  നാം  മനസിലെങ്കിലും  ചില  മതിലുകള്‍  കാത്തു  സൂക്ഷിക്കാതിരിക്കില്ല.എന്നാലും  നാം  മാറുന്നു..പ​​ഴയ  മതിലുകള്‍  പൊളിച്ച്,  പുതിയവ  ചമച്ച്. ഇത് ഒരു  പഴയ  മതിലിന്റെ  കഥ.
            സെന്റ്.ആന്റണീസ്  ഹൈസ്കൂളില്‍  പണ്ട്  രണ്ട്  വിഭാഗങ്ങളുണ്ടായിരുന്നു.അദൃശ്യമായ  ഒരു  വന്‍മതിലിനാല്‍  വിഭജിക്കപ്പെട്ട  രണ്ടു  വിഭാഗങ്ങള്‍.  ആണ്‍കുട്ടികളുടെ  വിഭാഗവും  പെണ്‍കുട്ടികളുടെ  വിഭാഗവും. രണ്ടു  കൂട്ടരുടെയും  ക്ലാസ്സുകള്‍  വെവ്വേറെ  കെട്ടിടങ്ങളില്‍. ആണ്‍കുട്ടികളെ  പഠിപ്പിക്കാന്‍  അധ്യാപകന്‍മാര്‍,  പെണ്‍കുട്ടികളെ  പഠിപ്പിക്കാന്‍  അധ്യാപികമാരും. അവരും  രണ്ടു  സ്റ്റാഫ്  റൂമുകളിലായി  വിഭജിക്കപ്പെട്ടിരുന്നു....
                                                            പൂഞ്ഞാര്‍ സെന്റ്.ആന്റണീസ്  ഹൈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ ഇവിടുത്തെ അദ്ധ്യാപികയുമായ ആലീസ് ജേക്കബ് , ചില  മതിലുകളുടെ സ്മരണകള്‍ ഇവിടെ രേഖപ്പെടുത്തുന്നു.
Read more../തുടര്‍ന്നു വായിക്കുക
 

Friday, April 8, 2011

കുട്ടികളെ കുരുക്കുന്ന ഇന്റര്‍നെറ്റ്

      
     ഒരേ സമയം അനുഗ്രഹവും അപകടവുമാണ് ഇന്റര്‍നെറ്റ്. അറിഞ്ഞ് ഉപയോഗിച്ചില്ലെങ്കില്‍ കുട്ടികളുടെ ഭാവി തകരാറിലാക്കി , അവരുടെ മനസില്‍ വിഷവിത്തുകള്‍ മുളപ്പിക്കുവാന്‍ ഇന്റര്‍നെറ്റിനാകും. സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന് കുട്ടികളെ സഹായിക്കുന്ന നിരവധി സോഫ്റ്റ് വെയര്‍ പ്രോഗ്രാമുകള്‍ ഇന്ന് ലഭ്യമാണ്. 
  
  
       ഈ കാര്യങ്ങളെക്കുറിച്ച് , സ്ത്രീധനം മാസികയുടെ ഏപ്രില്‍മാസ ലക്കത്തില്‍ വിവരിക്കുന്നുണ്ട്.  മുകളിലുള്ള 'Be Positive' എന്ന പേജ് സന്ദര്‍ശിക്കുക. ഈ  വിശേഷങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവക്കുക.

Monday, April 4, 2011

അഭിനന്ദനങ്ങള്‍...അഭിനന്ദനങ്ങള്‍... ടീം ഇന്‍ഡ്യക്ക് പൂഞ്ഞാര്‍ ഗ്രാമത്തിന്റെ അഭിനന്ദനങ്ങള്‍...

       
         ഇന്നലെ പൂഞ്ഞാറുകാരും ഉറങ്ങിയിട്ടില്ല..!എങ്ങനെ ഉറങ്ങും.. രാജ്യം മുഴുവന്‍ ടീം ഇന്‍ഡ്യയുടെ ലോകകപ്പ് നേട്ടത്തില്‍ ആഹ്ലാദിക്കുമ്പോള്‍ കിടന്നുറങ്ങാന്‍ ആര്‍ക്കുസാധിക്കും! ഇന്‍ഡ്യ വിജയമുറപ്പിച്ചതോടെ സമീപപ്രദേശങ്ങളില്‍നിന്നെല്ലാം ക്രിക്കറ്റ് പ്രേമികള്‍ പൂഞ്ഞാര്‍ ടൗണിലേക്ക് ഒഴുകിയെത്തി. പടക്കങ്ങള്‍ പൊട്ടിച്ചും പൂത്തിരികള്‍ കത്തിച്ചും അവര്‍ ആഘോഷിച്ചു. ചിലര്‍ റോഡില്‍ നൃത്തം ചവിട്ടി. വാഹനങ്ങള്‍ ഹോണുകള്‍ മുഴക്കി അവര്‍ക്ക് പിന്നണിതീര്‍ത്തു. ഇന്‍ഡ്യന്‍ ടീമിന് ഒരായിരം അഭിനന്ദനങ്ങള്‍. എല്ലാ ഭാരതീയര്‍ക്കുമൊപ്പം ഞങ്ങള്‍ പൂഞ്ഞാറുകാരും അഭിമാനിക്കുന്നു..ആഹ്ലാദിക്കുന്നു..

Sunday, April 3, 2011

ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീന്‍ പരിചയപ്പെടുക


ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീന്റെ (EVM) ഗുണങ്ങളും പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന , ഇന്‍ഡ്യന്‍ തിരഞ്ഞടുപ്പ് കമ്മീഷന്റെ പ്രസന്റേഷന്‍ കാണുവാനായി മുകളിലുള്ള ELECTION 2011 എന്ന പേജ് സന്ദര്‍ശിക്കുക

Wednesday, March 30, 2011

പ്ലാസ്റ്റിക്കിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കൂ..ജോര്‍ജ്ജ് കുളങ്ങര

        പ്ലാസ്റ്റിക്കിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കുവാനുള്ള സന്ദേശവുമായി ,വേള്‍ഡ് മലയാളി കൗണ്‍സില്‍ , ഇന്‍ഡ്യ റീജിയണ്‍ ചെയര്‍മാനും 'ലേബര്‍ ഇന്‍ഡ്യ'യുടെ അമരക്കാരനുമായ ജോര്‍ജ്ജ് കുളങ്ങര പൂഞ്ഞാറിലെത്തി. പൂഞ്ഞാര്‍ 'ഭൂമിക' സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കുവാന്‍ എത്തിയ അദ്ദേഹം , പൂഞ്ഞാറിലെ പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന യത്നത്തിന്  പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്ക്കരണമാണ് പ്രധാന പ്രശ്നമെന്നിരിക്കെ , പൂഞ്ഞാര്‍ പ്രദേശങ്ങളില്‍ ശേഖരിക്കപ്പെടുന്ന ഇത്തരം മാലിന്യങ്ങള്‍ , കേരളത്തിന്റെ ചുരുക്കം ചില ഭാഗങ്ങളില്‍ മാത്രമുള്ള സംസ്ക്കരണ യൂണിറ്റുകളില്‍ എത്തിക്കുവാനുള്ള ഉത്തരവാദിത്വവും അദ്ദേഹം ഏറ്റെടുത്തു. 
       പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാര്‍ , കര്‍ഷകവേദി പ്രവര്‍ത്തകര്‍ , വ്യാപാരി വ്യവസായി പ്രതിനിധികള്‍ , വിവിധ സംഘടനകളുടെയും സ്കൂളുകളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ സെമിനാറില്‍ സംബന്ധിച്ചു. ഭൂമിക പ്രസിഡന്റ് തോമസ് വടക്കേല്‍ , പൂഞ്ഞാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍ , വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ യൂണിറ്റ് ജോയിന്റ് സെക്രട്ടറി അഡ്വ. ജോഷി എബ്രാഹം എന്നിവര്‍ സംസാരിച്ചു.

Sunday, March 27, 2011

പ്ലാസ്റ്റിക് മാലിന്യവിമുക്ത കേരളത്തിനായി കൈ കോര്‍ക്കുക

ഫാ. ജോര്‍ജ്ജ് വയലില്‍ക്കളപ്പുര CMI
     ആധുനിക ലോകത്തിലെ 'മാലിന്യ ഭീകരന്‍' എന്നു വിളിക്കാവുന്ന പ്ലാസ്റ്റിക്കിനെക്കുറിച്ച് സംസാരിക്കുകയാണ് ഫാ. ജോര്‍ജ്ജ് വയലില്‍ക്കളപ്പുര CMI. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ മുന്‍ അദ്ധ്യാപകനായ ജോര്‍ജ്ജച്ചന്‍  ഇപ്പോള്‍ ഇടമറ്റം KTJM ഹൈസ്കൂളില്‍ സേവനം അനുഷ്ഠിച്ചുവരികയാണ്.  'ക്ലിന്‍ ഇടമറ്റം' പ്രോജക്റ്റിലൂടെ , ഒരു ഗ്രാമത്തെത്തന്നെ  ശുചിത്വത്തിലേക്ക് നയിക്കുന്ന , KTJM ഹൈസ്കൂളിന്റെ അനുകരണീയവും പ്രശംസനീയവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇദ്ദേഹമാണ്. സ്കൂളിലെ എല്ലാ കുട്ടികളേയും നീന്തല്‍ പഠിപ്പിച്ച കേരളത്തിലെ ആദ്യ സ്കൂളായി KTJM ഹൈസ്കൂള്‍ മാറിയതിനു പിന്നിലും ജോര്‍ജ്ജച്ചന്റെ അക്ഷീണ പ്രയത്നമാണുള്ളത്. പ്ലാസ്റ്റിക്കിന്റെ വിവേകപൂര്‍ണമായ ഉപയോഗത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.

Read More/തുടര്‍ന്നു വായിക്കുക..

Thursday, March 24, 2011

മണ്ണും വിണ്ണും ഒന്നു ചേരുന്ന ' അയ്യമ്പാറ'

       ' വാഹനമോടിച്ച് ഒരു കുന്നിന്റെ നെറുകയിലെത്തുക... നോക്കെത്താ ദൂരത്തുള്ള പ്രകൃതി ഭംഗി ആസ്വദിക്കുക..അതും നിരപ്പുള്ള പാറകള്‍ക്ക് മീതെ നടന്ന്... '. വളരെ ചുരുക്കം വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മാത്രം ലഭിക്കുന്ന ഈ സൗകര്യം , പൂഞ്ഞാറിനു വളരെ അടുത്തും ലഭ്യമാണ് എന്ന വസ്തുത എത്ര പേര്‍ മനസിലാക്കുന്നു ..! ഇന്നുവരെ ഞാനും ആ ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു എന്നോര്‍ക്കുമ്പോള്‍ , സഞ്ചാരപ്രിയനെന്നു സ്വയം അഹങ്കരിച്ചിരുന്നതില്‍ ലജ്ജ തോന്നുന്നു.
        പറ‌ഞ്ഞുവരുന്നത് ഏതു സ്ഥലമെന്ന് കുറച്ചുപേരെങ്കിലും മനസിലാക്കിക്കാണും.. അതെ മണ്ണും വിണ്ണും ഒന്നു ചേരുന്ന ' അയ്യമ്പാറ'

തുടര്‍ന്ന് വായിക്കുക/Read More..

Sunday, March 20, 2011

ഇതും ചില 'ആന' വിശേഷങ്ങള്‍

      "സ്കൂളില്‍  പോകാനായി  ബാഗെടുത്ത്  റോഡിലേയ്ക്കു  കയറിയതേയുള്ളു,  മുന്നില്‍  പാഞ്ഞടുക്കുന്ന  ആന. എന്ത്  ചെയ്യണമെന്നറിയില്ലായിരുന്നു.എങ്ങനെയോ ഓടി വീട്ടില്‍ക്കയറിയെന്നുമാത്രമറിയാം.പിന്നീടറിഞ്ഞു,  ഓടിയെന്നല്ലാതെ  ആ  ആന  ഒരു  ഉപദ്രവവും  ഉണ്ടാക്കിയില്ല ... എന്ന്."  പറയുന്നത്  പൂഞ്ഞാര്‍  സെന്റ്  ആന്റണീസിലെ   വിദ്യാര്‍ത്ഥിനി  അമ്രുത  രവീന്ദ്രന്‍.
     "ബസിനു  നേര്‍ക്കുള്ള  ആനയുടെ  വരവുകണ്ടതേ  രക്തം  ഉറഞ്ഞുപോയതുപോലെയായി. തലങ്ങും  വിലങ്ങും  ബസില്‍  കുത്തുകയായിരുന്നു. ബസ്  ചെരിയുന്നതോ  ,  മതിലില്‍  തങ്ങിനിന്നതോ  അറിഞ്ഞില്ല.എങ്ങനെ  പുറത്തിറങ്ങിയെന്നു  ചോദിച്ചാല്‍  അതുമറിയില്ല."ഇത്  ഹയര്‍  സെക്കന്ററി  വിഭാഗം വിദ്യാര്‍ഥിനിയായിരുന്ന  ട്രീസാ  റാണിയുടെ  അനുഭവം.


       2010-ല്‍ പുഞ്ഞാറിലും പാതാമ്പുഴയിലും  ആനയിടഞ്ഞപ്പോള്‍ ദൃക്സാക്ഷികളായ  സഹപാഠികളുടെ ഈ വിവരണങ്ങളാണ് ആനയുടെ സ്വഭാവരീതികളെക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. കേരള എലിഫെന്റ് ഓണേഴ്സ്ഫെഡറേഷന്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി  അഡ്വ. രാജേഷ് പല്ലാട്ടിനെ ഞങ്ങള്‍ കാണാനെത്തിയതും ഈ ഉദ്ദേശ്യത്തോടെയായിരുന്ന. പാലായിലുളള  തന്റെ  ഓഫീസിലിരുന്ന് അദ്ദേഹം ഞങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.
(ഇന്റര്‍വ്യൂ- ഗൗതം കൃഷ്ണ, ആല്‍ബെര്‍ട്ട് ജെ. വേണാടന്‍, മുഹമ്മദ് ബിലാല്‍ ബിന്‍ ജമാല്‍)
തുടര്‍ന്ന് വായിക്കുവാന്‍ മുകളിലുള്ള അക്ഷരായനം എന്ന പേജ് സന്ദര്‍ശിക്കുക..

Wednesday, March 16, 2011

സ്ക്രീനിങ്ങ് ടെസ്റ്റ് മാറ്റിവച്ചു

ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള USS പരീക്ഷയുടെ  സ്ക്രീനിങ്ങ് ടെസ്റ്റ് മാര്‍ച്ച് 18-ല്‍ നിന്ന് മാര്‍ച്ച് 25-ലേക്ക് മാറ്റിവച്ചു. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല.