Thursday, December 10, 2015

ചെന്നൈയ്ക്ക് കൈത്താങ്ങായി ഒരു മിനിലോറി നിറയെ സാധനങ്ങളുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ്..

ചെന്നൈയിലെ പ്രളയദുരിതമനുഭവിക്കുന്നവര്‍ക്കായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സമാഹരിച്ച ഭക്ഷ്യവസ്തുക്കള്‍ , മാതൃഭൂമി ബിസിനസ് ഡെവലപ്മെന്റ് ഡെപ്യൂട്ടി മാനേജര്‍ ശ്രീ. കെ.ജി. നന്ദകുമാര്‍ ശര്‍മ്മ, കോട്ടയം യൂണിറ്റ് മാനേജര്‍ ശ്രീ. റ്റി. സുരേഷ് എന്നിവര്‍ക്ക് കൈമാറുന്നു. ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍, വിദ്യാര്‍ഥി പ്രതിനിധികളായ എബ്സിന്‍ ജോസ്, മെല്‍വിന്‍ തോമസ് എന്നിവര്‍ സമീപം.
അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളും പൂഞ്ഞാര്‍ ഗ്രാമവും ഒരുമിച്ചപ്പോള്‍ ചെന്നൈയിലെ പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് സംഭാവനയായി നല്‍കാനായത് ഒരു മിനിലോറി നിറയെ സാധനങ്ങള്‍.  പൂഞ്ഞാര്‍ ടൗണിലെ കടകളില്‍നിന്ന് സംഭാവനയായി ലഭിച്ചതും സ്കൂളിലെ കുട്ടികളും അധ്യാപകരുംചേര്‍ന്ന് സമാഹരിച്ചതുമായി തുക ഉപയോഗിച്ച് ബിസ്കറ്റ്, റെസ്ക്ക്, കുപ്പിവെള്ളം എന്നിവയാണ് വാങ്ങി നല്‍കിയത്. ഈ വിഭവങ്ങള്‍, മാതൃഭൂമി കോട്ടയം ഓഫീസിലെത്തിയ അധ്യാപകരും വിദ്യാര്‍ഥി പ്രതിനിധികളും, യൂണിറ്റ് മാനേജര്‍ ശ്രീ. റ്റി. സുരേഷ്, ബിസിനസ് ഡെവലപ്മെന്റ് ഡെപ്യൂട്ടി മാനേജര്‍ ശ്രീ. കെ.ജി. നന്ദകുമാര്‍ ശര്‍മ്മ എന്നിവര്‍ക്ക് കൈമാറി.

ചെന്നൈയിലെ പ്രളയദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സംഭാവനാ ശേഖരണത്തിനായി അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ പൂഞ്ഞാര്‍ ടൗണിലെ കടകള്‍ സന്ദര്‍ശിച്ചപ്പോള്‍.
ചെന്നൈയിലെ പ്രളയദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സംഭാവനാ ശേഖരണത്തിനായി അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ പൂഞ്ഞാര്‍ ടൗണിലെ കടകള്‍ സന്ദര്‍ശിച്ചപ്പോള്‍. 

 

Friday, December 4, 2015

അഴകനും പൂവാലിയും വായനക്കാരുടെ മനസ് കീഴടക്കുന്നു ..


        അഴകനും പൂവാലിയും.. ഇന്ന് സംസ്ഥാന സിലബസ്സില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ഏതു കുട്ടിക്കും ഈ പേര് മറക്കാനാവില്ല.  മുട്ടയിടാനായി കായലിലെ ഉപ്പുവെള്ളം ഉപേക്ഷിച്ച് കാവിലെ ശുദ്ധജലം തേടിയുള്ള ഈ രണ്ട് നെടുംചൂരി മത്സ്യങ്ങളുടെ യാത്ര മലയാളം പാഠപുസ്തകത്തിലൂടെ കുട്ടികളുടെയെല്ലാം മനസില്‍ ഇടംപിടിച്ചുകഴിഞ്ഞു. കവ്വായിക്കായലില്‍തുടങ്ങുന്ന ഈ കൊച്ചുകഥ കാവില്‍ അവസാനിക്കുമ്പോള്‍ , ഇതുവായിച്ച് , ഒരു മീനിനെയും ഇനി കൊല്ലില്ല എന്നുതുടങ്ങി ഇനി മീന്‍കറി കൂട്ടില്ല എന്നുവരെ തീരുമാനിച്ച കുട്ടികള്‍ നിരവധിയുണ്ടെന്ന് മലയാള അധ്യാപക സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. അത്രമാത്രം ഹൃദയസ്പര്‍ശിയായി ഈ കൊച്ചുകഥ അവതരിപ്പിക്കുവാന്‍ ശ്രീ. അംബികാസുതന്‍ മാങ്ങാടിന് കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍.. മനുഷ്യന്റെ സ്വാര്‍ത്ഥതയും അതുമൂലം സംഭവിക്കുന്ന പരിസ്ഥിതി നാശവും ഈ മത്സ്യങ്ങളുടെ കഥയിലൂടെ എത്ര ലളിതമായാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. "മനുഷ്യന്‍ മാത്രം ബാക്കിയാകുന്ന ഒരു സങ്കല്‍പ്പത്തെയാണോ വികസനം വികസനം എന്നുവിളിക്കുന്നത്..?" കഥയിലെ തവള ഉയര്‍ത്തുന്ന ഈ ചോദ്യത്തില്‍ എല്ലാം അടങ്ങിയിരിക്കുന്നു.. 
        സംസ്ഥാന സിലബസിലെ എട്ടാം ക്ലാസ് മലയാളപാഠപുസ്തകത്തിലുള്ള 'രണ്ടു മത്സ്യങ്ങള്‍' എന്ന ഈ കൊച്ചു കഥ എല്ലാവരും തീര്‍ച്ചയായും വായിക്കണം.. പാഠപുസ്തകം നേരിട്ട് കാണുവാന്‍ സാധിക്കാത്തവര്‍ക്കായി അതിന്റെ JPG ഫയലുകള്‍ ഇവിടെ നല്‍കുന്നു. പെട്ടെന്ന് വായിച്ചുപോകേണ്ട ഒന്നല്ല ഇത്. മനസിരുത്തി സാവധാനം വായിക്കണം. സമയക്കുറവുണ്ടെങ്കില്‍ സേവ് ചെയ്യുക.. പിന്നീട് വായിക്കുക.. ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യുമല്ലോ..
         (Ambikasuthan Mangad is a renowned Indian Malayalam language writer. He is a professor of Malayalam at Nehru Arts and Science College, Kanhangad. His literary contributions range from Short stories to fictional novels in Malayalam.He wrote the script and dialogues for critically acclaimed movie Kaiyoppu and won an award for the best Story writer from Kerala State Government for the telefilm Commercial Break.)