Tuesday, August 28, 2012

ഇത്തവണ 'കൂട്ടുകൂടുന്ന' ഓണമാകട്ടെ..!


            നന്മയുടെയും സ്നേഹത്തിന്റെയും ​ഐശ്വര്യത്തിന്റെയും സന്ദേശം പകര്‍ന്നുകൊണ്ട് വീണ്ടുമൊരോണക്കാലം വരവായി. ഏവര്‍ക്കും പൂഞ്ഞാര്‍ ബ്ലോഗിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍. (പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ചില ചിത്രങ്ങളാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.)
          ഇതിനിടയില്‍ വേറിട്ടൊരു ചിന്തകൂടി. റേറ്റിംഗ് കൂട്ടാന്‍ മത്സരിക്കുന്ന ടി.വി. ചാനലുകളും സമ്മാനപ്പെരുമഴയുമായി വ്യാപാരികളും മദ്യ വ്യവസായികളും ഓണം കൈയടക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. , 'ഒറ്റപ്പെട്ട ജീവിതം' നയിച്ചു തുടങ്ങിയിരിക്കുന്ന മലയാളിയും തന്റേതുമാത്രമായ ലോകത്തെ ആഘോഷങ്ങളിലേയ്ക്ക് ഒതുങ്ങിക്കൂടുന്നു. ഒരുമിച്ചുള്ള ആഘോഷമെന്നത്  'വെള്ളമടി കൂട്ടായ്മയോ' അല്ലെങ്കില്‍ ജാതി/മത ലേബലുകളില്‍ നടക്കുന്ന ഓണാഘോഷങ്ങളോ ആയി ചുരുങ്ങുന്നു. 


             "സമയമില്ലാത്തപ്പോള്‍ എന്തിനാ ഈ ആഘോഷം.. വെറുതെ കാശു ചിലവാക്കാന്‍.. ഒത്തുകൂടാനൊന്നും ഇന്ന് ആളെ കിട്ടാനില്ലന്നേ.." ഇതൊക്കെയാണ് സാധാരണ കേള്‍ക്കുന്ന മറുപടികള്‍. പൂഞ്ഞാര്‍ ബ്ലോഗിനു നേതൃത്വം നല്‍കുന്ന പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് വ്യത്യസ്തമായ ഒരു ഓണാഘോഷം നടത്തിയിരുന്നു. 

            അന്ന് ഓണ ദിവസങ്ങളില്‍ ക്ലബ് അംഗങ്ങള്‍ വീട്ടില്‍ ടി.വി. ഓഫ് ചെയ്തു. പകല്‍ സമയം സ്കൂളില്‍ ഒരുമിച്ചുകൂടി ഓണവിശേഷങ്ങള്‍ പങ്കുവച്ചു.. ഓണക്കളികളില്‍ ഏര്‍പ്പെട്ടു.. ഇങ്ങനെയുള്ള കൂട്ടായ്മകള്‍ പകര്‍ന്നുതരുന്ന നന്മകള്‍ ഇന്ന് നമ്മുടെ സമൂഹത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്നത് സത്യമല്ലേ..
          'പൊതു ഇടങ്ങള്‍ വീണ്ടെടുക്കുക' എന്ന പേരില്‍ ബ്ലോഗില്‍ മുന്‍പ് പ്രസിദ്ധീകരിച്ചിരുന്ന (ഈ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന)  ഒരു ലേഖനം ഇവിടെ ഞങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്നു.. 

 

പൊതു ഇടങ്ങള്‍ വീണ്ടെടുക്കുക

എല്ലാവര്‍ക്കും കൂടിച്ചേര്‍ന്ന് കാണാന്‍ കഴിയുന്ന ഒരു സ്വപനത്തില്‍ നാം എന്നാണ് ഒന്നായിത്തീരുന്നത് ? 
എന്നാണ് മരത്തിന്റെ ചുവട്ടില്‍നിന്ന് എല്ലാവര്‍ക്കും ചേര്‍ന്ന് മഴയുടെ സംഗീതം ആസ്വദിക്കാന്‍ കഴിയുന്നത് ? 
എല്ലാവര്‍ക്കും ചേര്‍ന്ന് ചൊല്ലാവുന്ന ഒരു പ്രാത്ഥനയില്‍ നാം എന്നാണ് ഒന്നായിതീരുന്നത് ?
                               
         -പെരുമ്പടവം
        (വേനല്‍ എന്ന ചെറുകഥാ സമാഹാരത്തില്‍ നിന്ന്)

          
       "പൊതു ഇടങ്ങള്‍ കൊണ്ടാണ് സമൂഹം ചൈതന്യവല്‍ക്കരിക്കപ്പെടുന്നത്.... അയല്‍പക്കങ്ങള്‍, സന്നദ്ധ സംഘടനകള്‍, വായനശാലകള്‍, പബ്ലിക്ക് ലൈബ്രറികള്‍, ചായക്കടകള്‍, ആല്‍ത്തറവട്ടങ്ങള്‍, ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബുകള്‍, കളിക്കളങ്ങള്‍ തുടങ്ങി  ആളുകള്‍ കൂടിയിരുന്നപ്പോഴൊക്കെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെട്ടു.... സൗഹൃദവും വികസനവും വിജ്ഞാനവുമുണ്ടായി... എന്നാല്‍ ഇന്ന്... ഫേസ് ബുക്കിലും ബ്ലോഗിലും സ്കൈപ്പിലും ഗൂഗിള്‍ ടോക്കിലും യാഹു മെസഞ്ചറിലുമായി തീര്‍ക്കപ്പെടുന്ന പൊതു ഇടങ്ങളില്‍ കൗതുകമേറുമെങ്കിലും കരുത്തില്ല..." 
എബി ഇമ്മാനുവേല്‍ പൂണ്ടിക്കുളം

               ഇന്നിന്റെ ചില സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയുകയാണ് ലേഖകനായ എബി ഇമ്മാനുവേല്‍ പൂണ്ടിക്കുളം. പൂഞ്ഞാര്‍ പാതാമ്പുഴ സ്വദേശിയായ എബി അറിയപ്പെടുന്ന സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകനാണ്. ഭരണങ്ങാനം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'ശ്രദ്ധ'യുടെ (SRADHA-Society for Rural Development and Harmonious Action) ചെയര്‍മാനായും പൂഞ്ഞാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി-സാമൂഹ്യ സംഘടനയായ 'ഭൂമിക'യുടെ സെക്രട്ടറിയായും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു.  നാടിന്റെ നന്മയും പുരോഗതിയും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ഈ ലേഖനം ആദ്യാവസാനം വായിക്കേണ്ടതാണ്.

Sunday, August 26, 2012

ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (TET) എഴുതുന്നവര്‍ ശ്രദ്ധിക്കുക..

            കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന്റെ ആദ്യ ഘട്ടം (KTET-1) ഇന്നു നടന്നു. എല്‍.പി. വിഭാഗത്തിലെ അധ്യാപകര്‍ക്കായി നടത്തിയ ഈ പരീക്ഷ പ്രതീക്ഷിച്ചതിനേക്കാള്‍ പ്രയാസമേറിയതായിരുന്നു എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതോടൊപ്പം , അശ്രദ്ധമൂലം പലര്‍ക്കും പരീക്ഷ എഴുതുവാനുള്ള അവസരം നഷ്ടപ്പെട്ടുവെന്നും പരീക്ഷാ ഹാളില്‍ അറിവില്ലായ്മ മൂലം പലരും പിഴവുകള്‍ വരുത്തിയെന്നും പറഞ്ഞുകേള്‍ക്കുന്നു.   സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന യോഗ്യതാ പരീക്ഷ ആയതിനാലും പല മേഖലകളിലുള്ളവര്‍ക്കു പലതരം ചോദ്യങ്ങള്‍ ഉപയോഗിക്കുന്നതിനാലും നിര്‍ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ച് പിഴവു വരുത്താതെ എഴുതണം. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു. 

Sunday, August 19, 2012

ചിങ്ങപ്പുലരിയിലെ പ്രളയക്കാഴ്ച്ചകള്‍..

            
            2012 ഓഗസ്റ്റ് 17. ചിങ്ങമാസം ഒന്നാം തീയതി. ഇത്തവണത്തെ ചിങ്ങപ്പുലരി കനത്ത മഴയോടെയായിരുന്നു. കേരളത്തെ നടുക്കിയ ചില ദുരന്തങ്ങളും അന്നു സംഭവിച്ചു. കോതമംഗലത്തിനടുത്ത് പൈങ്ങോട്ടൂരും ഈരാറ്റുപേട്ട- തലനാട്ടിലും  ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഈരാറ്റുപേട്ടയിലും പാലായിലുമൊക്കെ വെള്ളംകയറി ഗതാഗതം തടസപ്പെട്ടു. മീനച്ചിലാര്‍ കരകവിഞ്ഞൊഴുകി നാശനഷ്ടങ്ങളുമുണ്ടായി. 
പൂഞ്ഞാര്‍ ടൗണിനടുത്തുള്ള ചെക്കുഡാം കവിഞ്ഞൊഴുകുന്നു..
             നഷ്ടങ്ങള്‍ക്കിടയിലും വെള്ളപ്പൊക്കം ആഘോഷമാക്കിയവരും ധാരാളം. കൂട്ടുകാര്‍ അയച്ചുതന്ന , പാലാ-ഈരാറ്റുപേട്ട-പൂഞ്ഞാര്‍ പ്രദേശങ്ങളിലെ ചില പ്രളയ ദൃശ്യങ്ങള്‍ ഇവിടെ നല്‍കുന്നു. ഫോട്ടോകള്‍ ഷെയര്‍ ചെയ്തു തന്ന ഫേസ് ബുക്ക് സുഹൃത്തുക്കളായ - അമ്പാറക്കാരന്‍, അമ്പാറ ടൗണ്‍, അനു മഴുവണ്ണൂര്‍ , അനില്‍  ശ്രീധരന്‍, കോട്ടയം കെറ്റിഎം, ദീപക് ജോണ്‍, റോമല്‍ ജോര്‍ജ്ജ്, അജിത് കെ.സി., നിഖില്‍ പി.ഡി, അരുണ്‍ മോഹന്‍ എന്നിവര്‍ക്ക് പൂഞ്ഞാര്‍ ബ്ലോഗിന്റെ നന്ദി.. 

Wednesday, August 15, 2012

കിഴക്കിന്റെ വെനീസിലെ സുന്ദര കാഴ്ച്ചകള്‍..

            നെഹൃട്രോഫി വള്ളം കളി കാണുവാനാണ് ആലപ്പുഴയില്‍ എത്തിയതെങ്കിലും കോട്ടയം മുതല്‍ ആലപ്പുഴ വരെയുള്ള ബോട്ടുയാത്രയാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷണീയമായത്. സമയം വൈകിയതിനാല്‍ വള്ളംകളി വേണ്ടവിധം ആസ്വദിക്കുവാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. മത്സരത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുവാന്‍ കഴിഞ്ഞതുമില്ല. എന്നാല്‍ കോട്ടയം മുതല്‍ ആലപ്പുഴ വരെയുള്ള പ്രകൃതി മനോഹര ദൃശ്യങ്ങളും വള്ളംകളിയോടനുബന്ധിച്ചുള്ള ചില വിശേഷങ്ങളും ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ കഴിഞ്ഞിരുന്നു. അവ ഇവിടെ പങ്കുവയ്ക്കുന്നു. (33 ചിത്രങ്ങള്‍)
നെഹൃട്രോഫി വള്ളം കളി മത്സരത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്കായി ചമയമിട്ട് ഹൗസ് ബോട്ടില്‍ തന്റെ ഊഴവും കാത്തിരിക്കുന്ന കലാകാരന്‍..

വള്ളംകളി മത്സരത്തില്‍നിന്ന് ...

Saturday, August 11, 2012

അന്റോണിയന്‍ ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി..

             പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂഞ്ഞാര്‍ ബ്ലോഗ് ടീം അംഗങ്ങളുടെ  കൂട്ടായ്മയായ അന്റോണിയന്‍ ക്ലബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വ്യക്തിത്വ വികസനം , സാമൂഹ്യ സേവനം , പരിസ്ഥിതി സംരക്ഷണം എന്നീ ത്രിവിധ ലക്ഷ്യങ്ങളുമായി മുന്നേറുന്ന അന്റോണിയന്‍ ക്ലബില്‍ , ഏഴു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലെ അറുപത് കുട്ടികള്‍ക്കാണ് അംഗത്വം ലഭിക്കുക. 
            ഏഴാം ക്ലാസില്‍ ക്ലബിലെ അംഗമായാല്‍ തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങളിലായി മുപ്പതോളം ട്രെയിനിംഗ് പ്രോഗ്രാമിലൂടെ ഇവര്‍ കടന്നു പോകുന്നു. ഇപ്രകാരം വീടിനും നാടിനും ഉപകാരികളായ , നന്മ നിറഞ്ഞ ഒരു തലമുറയെ വാര്‍ത്തെടുക്കുവാനുള്ള പരിശ്രമമാണ് അന്റോണിയന്‍ ക്ലബിലൂടെ നടക്കുന്നത്. ഈ ക്ലബിന്റെ സുപ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ് 'പൂഞ്ഞാര്‍ ബ്ലോഗ്'.  
  ക്ലബിന്റെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ പ്രധാന പ്രവര്‍ത്തനങ്ങളുടെചിത്രങ്ങളാണ് ചുവടെ നല്‍കിയിരിക്കുന്നത് . 


Thursday, August 2, 2012

കോഴിമല രാജാവുമൊത്ത് ഒരു ദിവസം..

             കോവില്‍മല എന്നതാണ് ശരിയായ നാമമെങ്കിലും കോഴിമല എന്ന പേരാണ് കേരളീയര്‍ക്ക് സുപരിചിതം. കട്ടപ്പനയ്ക്കടുത്തുള്ള ഈ കൊച്ചു ഗ്രാമത്തിലാണ് , ഭാരതത്തില്‍ ഇന്നും രാജഭരണം നിലനില്‍ക്കുന്ന രണ്ടു വിഭാഗങ്ങളില്‍ ഒന്നായ 'മന്നാന്‍ ' സമൂഹത്തിന്റെ ആസ്ഥാനം. 
രാമന്‍ രാജ മന്നന്‍
നൂറ്റാണ്ടുകള്‍ക്കുമുന്‍പുണ്ടായ  ചേര-ചോള യുദ്ധത്തെത്തുടര്‍ന്ന് തമിഴ്നാട്ടിലെ മധുരയില്‍നിന്ന് ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് കുടിയേറിപ്പാര്‍ത്തവരാണ് ഇവര്‍. 
            ഈ സംസ്ക്കാരത്തെ പരിചയപ്പെടുവാനും വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഇവിടെ എന്തുചെയ്യുവാന്‍ സാധിക്കും എന്നറിയുവാനുമാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപകരായ ഞങ്ങള്‍ കോവില്‍ മലയിലെത്തിയത്.
            ഇരുപത്തിയേഴ് വയസ് പ്രായമുള്ള , ബീകോം ബിരുദധാരിയായ രാമന്‍ രാജ മന്നനാണ് ഇപ്പോള്‍ കോവില്‍മല രാജാവായി വാഴുന്നത്. തന്റെ സമൂഹം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പട്ടയം ലഭിച്ച ഭൂമിയെല്ലാം പല കാരണങ്ങളാല്‍ ഇവര്‍ക്ക് നഷ്ടമായിക്കഴിഞ്ഞു. തോട്ടങ്ങളില്‍ കൂലിവേലയെടുത്താണ് ഈ സമൂഹം ഇന്ന് ജീവിക്കുന്നത്. ഗവണ്‍മെന്റു് ഇവരുടെ ക്ഷേമത്തിനായി വിവിധ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവ ഇതുവരെ ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. 

കോഴിമലയിലെ മന്നാന്‍
സമൂഹത്തിന്റെ  പ്രധാന കോവില്‍
            പുറം ലോകവുമായുള്ള ബന്ധം ശക്തിപ്പെടുത്തി സമൂഹത്തിന്റെ ഉന്നമനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ , രാമന്‍ രാജ മന്നന്റെ പ്രത്യേക താത്പ്പര്യപ്രകാരം , മന്നാന്‍ സമൂഹത്തിനായി ഒരു വെബ്സൈറ്റ്  പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. www.kovilmalaraja.com എന്ന ഈ വെബ്സൈറ്റ് ചലച്ചിത്രതാരം മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്തത്. കോവില്‍മലയില്‍നിന്ന് ഞങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മൂന്നര മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ചെറിയ ഡോക്യുമെന്ററിയായി ചുവടെ ചേര്‍ക്കുന്നു. മലയാളത്തിലുള്ള വിവരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.