Wednesday, May 28, 2014

സംസ്ഥാന സിലബസിന്റെ മേന്മകള്‍ തിരിച്ചറിയുക ..


      അടുത്തനാളില്‍ മലയോരമേഖലയിലെ ഒരു വീട്ടില്‍നിന്നുണ്ടായ ഒരനുഭവം.. അച്ഛനും അമ്മയും കൂലിപ്പണിയെടുത്ത് കുടുംബം പുലര്‍ത്തുന്നു. മൂന്നു സെന്റ് സ്ഥലത്തുള്ള വീടിന്റെ ഭിത്തികള്‍ക്ക് പകരം പ്ലാസ്റ്റിക് ചാക്ക്.. പക്ഷേ മക്കള്‍ രണ്ടുപേര്‍ പഠിക്കുന്നത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍..! അന്വേഷിച്ചപ്പോള്‍ മറുപടി ഇങ്ങനെ.."ഞങ്ങള്‍ക്കു പഠിക്കാന്‍ സാധിച്ചില്ല.. അതുകൊണ്ട്  മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുവാന്‍ ഞങ്ങള്‍ എന്തു ത്യാഗവും സഹിക്കും." അടുത്ത പ്രദേശത്തുതന്നെ നിലവാരമുള്ള സര്‍ക്കാര്‍ സ്കൂളും എയ്ഡഡ് സ്കൂളുമുള്ളപ്പോഴാണ് രക്ഷിതാക്കള്‍ ഇങ്ങനെ ചിന്തിച്ചതെന്നത് അത്ഭുതപ്പെടുത്തി. അതെ, സംസ്ഥാന സിലബസ് നിലവാരമില്ലാത്തതാണെന്ന തെറ്റായ ധാരണ പൊതുജനങ്ങള്‍ക്കിടയില്‍ പടര്‍ന്നിരിക്കുന്നു. 
സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകള്‍ക്ക് അതിന്റേതായ മേന്മകളുണ്ട്, പോരായ്മകളുമുണ്ട്. അതുപോലെതന്നെയാണ് സംസ്ഥാന സിലബസും. എന്നാല്‍ അതിന്റെ പോരായ്മകളില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ മാത്രമാണ് പൊതു സമൂഹത്തില്‍ നടക്കുന്നത് എന്നതിനാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ പലരും തിരിച്ചറിയുന്നില്ല. സംസ്ഥാന സിലബസില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ഡി.പി.ഇ.പി., മാറ്റങ്ങളെ പെട്ടെന്നുസ്വീകരിക്കുവാന്‍ മടികാട്ടാറുള്ള മലയാളി സമൂഹത്തിന് ഉള്‍ക്കൊള്ളാനായില്ല. ഒരാശയം കാണാതെ പഠിപ്പിക്കുന്ന പഴയ രീതിയ്ക്ക് പകരം പ്രവര്‍ത്തനങ്ങളിലൂടെ കുട്ടി മനസിലാക്കി പഠിക്കുക എന്ന ശരിയായ മനശാസ്ത്ര സമീപനമാണിത് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞുമില്ല. പ്രവര്‍ത്തനങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കിയുള്ള പഠന രീതിയില്‍ പോരായ്മകള്‍ ഉണ്ടായിരുന്നുതാനും. ഇവ പരിഹരിച്ചുകൊണ്ട്, യു.പി. തലം വരെ എസ്.എസ്.എ. -യും ഉയര്‍ന്ന ക്ലാസുകളില്‍ ആര്‍.എം.എസ്.എ. പദ്ധതിയുമാണ് ഇപ്പോള്‍ നടപ്പിലായിരിക്കുന്നത്. 
പാഠപുസ്തകങ്ങള്‍ക്ക് നിലവാരമില്ല എന്നതാണ് ഇപ്പോഴുള്ള പ്രധാന വിമര്‍ശനം. മുന്‍പു പറഞ്ഞതുപോലെ, കാണാതെ പഠിപ്പിക്കുന്ന രീതിക്കു പകരം, ചെയ്തുപഠിച്ച് ആ ആശയം കുട്ടികളുടെ മനസിലേയ്ക്ക് ആഴത്തില്‍ പതിപ്പിക്കുക എന്ന മനശാസ്ത്ര സമീപനത്തിലൂന്നിയാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഒരു ആശയം പൂര്‍ണ്ണമാകണമെങ്കില്‍ കുട്ടിയുടെ പാഠപുസ്തകവും അധ്യാപകന്റെ ഹാന്‍ഡ് ബുക്കും ഒരുമിക്കണം. പ്രധാന ആശയത്തിലേയ്ക്കെത്തുവാനുള്ള സൂചനകള്‍, സംഭവങ്ങളായോ പരീക്ഷണ സൂചകങ്ങളായോ പാഠപുസ്തകത്തില്‍ നല്‍കിയിരിക്കും. ഇതിലൂടെ കുട്ടി ചിന്തിച്ച്, പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് ഉത്തരത്തിലേയ്ക്കെത്തുമ്പോള്‍, അധ്യാപകന്‍ ഹാന്‍ഡ് ബുക്കിന്റെ സഹായത്തോടെ നിര്‍ദ്ദേശങ്ങളും വിശദീകരണങ്ങളും നല്‍കുന്നു. അങ്ങനെ കാണാതെ പഠനം എന്ന പഴയ രീതിയ്ക്ക് പകരം മനസിലാക്കിയുള്ള ശരിയായ പഠനം നടക്കുന്നു. 
പക്ഷേ ഇവിടെ സംഭവിച്ച പരാജയം, നേരിട്ട് പൂര്‍ണ്ണമായ ആശയങ്ങള്‍ നല്‍കാത്ത പാഠപുസ്തകങ്ങള്‍ രക്ഷിതാക്കളില്‍ ആശങ്ക ജനിപ്പിച്ചു എന്നതാണ്. 'ഇന്നൊന്നും പഠിക്കാനില്ല' എന്നു പറയുന്ന കുട്ടിയെ വിദ്യാഭ്യാസമുള്ള രക്ഷിതാക്കള്‍ക്കുപോലും പാഠപുസ്തകം മാത്രമുപയോഗിച്ച് വീട്ടിലിരുത്തി പഠിപ്പിക്കുവാന്‍ സാധിക്കാത്ത അവസ്ഥ വന്നിരുന്നു. ഈ വര്‍ഷംമുതല്‍ മാറി വരുന്ന പുതിയ പുസ്തകങ്ങള്‍ ഈ പ്രശ്നത്തിന് പരിഹാരമാകും. കൂടുതല്‍ ഉള്ളടക്കവും വിശദീകരണങ്ങളും നിര്‍വ്വചനങ്ങളും ഐ.റ്റി. സാധ്യതകളും തരുന്ന പുതിയ പാഠപുസ്തകങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയാണ്. 
പുതിയ ഗ്രേഡിംഗ് രീതികളും അതിനനുസരിച്ചുള്ള ചോദ്യങ്ങളുമാണ്  തെറ്റിധരിക്കപ്പെട്ട മറ്റ് രണ്ട് കാര്യങ്ങള്‍. സംസ്ഥാന സിലബസില്‍ ഗ്രേഡിംഗ് വന്നപ്പോള്‍ അതിനെ കണ്ണടച്ച് എതിര്‍ത്തവര്‍ക്ക് സി.ബി.എസ്.ഇ. -യും ഗ്രേഡിംഗ് രീതി തുടങ്ങിയപ്പോളാണ് അതില്‍ വിശ്വാസം വന്നതെന്നുതോന്നുന്നു. ഗ്രേഡിംഗില്‍ കുട്ടികളെ സമഗ്രമായി വിലയിരുത്തുകയാണ് ചെയ്യുന്നത്. ഒന്നോ രണ്ടോ മാര്‍ക്ക് കുറഞ്ഞതിന്റെ പേരിലുള്ള കുറ്റപ്പെടുത്തലുകള്‍ക്ക് പകരം നിശ്ചിത പോയിന്റുകള്‍ കിട്ടുന്ന കുട്ടികള്‍ക്ക് ഒരേ ഗ്രേഡ് നല്‍കുന്ന രീതി അവരുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുവാന്‍ ഉപകരിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. കുട്ടിയുടെ പഠന നിലവാരത്തോടൊപ്പം അവന്റെ സാമൂഹിക-വൈകാരിക മേഖലകളും മറ്റുകഴിവുകളും വിലയിരുത്തി അവയെ പ്രോത്സാഹിപ്പിക്കുന്നതാണ് സംസ്ഥാന സിലബസിലുള്ള ഗ്രേഡിംഗ് രീതി. 
  പാഠപുസ്തകങ്ങളും ഇതിനനുസരിച്ചാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. പണ്ട്, ഭാഷാ വിഷയങ്ങള്‍ പഠിക്കുവാന്‍ നോവലുകളും കഥകളും കാണാതെ പഠിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇംഗ്ലീഷ് പഠിച്ചിട്ടും ഒരു വാക്കുപോലും ഇംഗ്ലീഷില്‍ സംസാരിക്കുവാന്‍ സാധിക്കാത്ത നിരവധിയാളുകളെ ഈ പഠന രീതി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇന്ന് പുസ്തകങ്ങളിലെ നോവലുകളും കഥകളുമൊക്കെ, ഭാഷാ പ്രയോഗങ്ങളും ഗ്രാമറും മനസിലാക്കുവാനുള്ള ഉപാധികള്‍ മാത്രമാണ്. കുട്ടികള്‍ അവ കാണാതെ പഠിച്ചിട്ടുണ്ടോ എന്നല്ല മറിച്ച് പുതിയൊരു സന്ദര്‍ഭത്തില്‍ പ്രയോഗിക്കുവാന്‍ പഠിച്ചിട്ടുണ്ടോ എന്നാണ് പരീക്ഷയില്‍ പരിശോധിക്കുന്നത്. 
ശാസ്ത്രവിഷയങ്ങളിലും ഇതേ മാറ്റം വന്നിരിക്കുന്നു. ജീവിതത്തിലെ പരിചിത സന്ദര്‍ഭങ്ങളുമായി ബന്ധിപ്പിച്ച പ്രവര്‍ത്തനങ്ങളിലൂടെയാണ് കുട്ടികള്‍ ഇന്ന് ശാസ്ത്രവിഷയങ്ങള്‍ പഠിക്കുന്നത്. കോളേജുകളിലെ സയന്‍സ് ലാബില്‍ ജന്തുകോശവും സസ്യകോശവും പഠിച്ചിരുന്ന കാലം മാറി. ഇന്ന് അഞ്ചാം ക്ലാസിലെ കുട്ടികള്‍ മൈക്രോസ്കോപ്പുപയോഗിച്ച് ഇത് ചെയ്തുപഠിക്കുന്നു. ചോദ്യ രീതികളിലും അതിനനുസരിച്ച് മാറ്റം വന്നുകഴിഞ്ഞു. കടല്‍ ജലം ശുദ്ധീകരിക്കുന്ന രീതി ശാസ്ത്രലാബില്‍ പരീക്ഷണം നടത്തി കുട്ടി പഠിക്കുന്നു. എന്നാല്‍ പരീക്ഷയ്ക്ക് , 'ഗള്‍ഫ് നാടുകളില്‍ ശുദ്ധജലമെങ്ങനെ ഉണ്ടാക്കും..', എന്ന രീതിയിലായിരിക്കും ചോദ്യം വരുക. താന്‍ പഠിച്ച ഏതു പാഠഭാഗവുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യമെന്നു ചിന്തിച്ചു മനസിലാക്കുന്ന കുട്ടി, തുടര്‍ന്ന് ആ ഭാഗം നിര്‍വ്വചനങ്ങളും ചിത്രങ്ങളും സഹിതം വിശദീകരിക്കണം. കുട്ടികളുടെ എല്ലാ ശേഷികളെയും വിലയിരുത്തുന്ന ഇത്തരം ചോദ്യ രീതികളെയാണ്, പാഠപുസ്തകത്തില്‍ പഠിക്കുന്നതല്ല പരീക്ഷയ്ക്കു വരുന്നതെന്നുപറഞ്ഞ് പരിഹസിക്കുന്നത്. 
ചുരുക്കത്തില്‍ ചിലര്‍ ധരിച്ചിരിക്കുന്നതുപോലെ മണ്ടന്‍മാര്‍ക്കുള്ളതല്ല സംസ്ഥാന സിലബസ്. ഇവിടെ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കണമെങ്കില്‍ ശരാശരിയിലും ഉയര്‍ന്ന ബൗദ്ധിക നിലവാരം ആവശ്യമാണ്. എട്ടാം ക്ലാസ് വരെ എല്ലാവര്‍ക്കും ക്ലാസ് കയറ്റം നല്‍കുന്നതും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ പരമാവധി കുട്ടികളെ ജയിപ്പിക്കുന്നതും ചില തെറ്റിധാരണകള്‍ വരുത്തിയിട്ടുണ്ട്. ചില വിഷയങ്ങളില്‍ പുറകിലാണെന്ന കാരണത്താല്‍ മണ്ടന്‍മാരെന്ന് മുദ്രകുത്തപ്പെട്ടവര്‍ ലോകപ്രശസ്ത ശാസ്ത്രജ്ഞരായതിന്റെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ, പിന്നീടാണെങ്കിലും പരിശ്രമങ്ങളിലൂടെ ഉയര്‍ന്നുപോകുവാനുള്ള അടിസ്ഥാന യോഗ്യത കുട്ടികളുടെ എല്ലാ കഴിവുകളും പരിഗണിച്ച് നാം നല്‍കേണ്ടിയിരിക്കുന്നു. എസ്.എസ്.എല്‍.സി.-യ്ക്ക് ജയിക്കാന്‍ എളുപ്പമാണെങ്കിലും ഉയര്‍ന്ന ഗ്രേഡുകള്‍ കരസ്ഥമാക്കണമെങ്കില്‍ കഠിന പരിശ്രമം ആവശ്യമാണ് എന്നകാര്യവും ശ്രദ്ധിക്കേണ്ടതാണ്. 
പ്രവേശനപരീക്ഷകളില്‍ മുന്നിലെത്തണമെങ്കില്‍ മറ്റ് സിലബസുകള്‍ പഠിച്ചേതീരൂ എന്നതാണ് തെറ്റായ മറ്റൊരു ധാരണ. ബൗദ്ധികമായും ഭൗതികമായും ഉയര്‍ന്ന നിലയിലുള്ള കുട്ടികള്‍ ഇപ്പോള്‍ കൂടുതലായും അത്തരം സിലബസുകളില്‍ പഠിക്കുന്നതിനാല്‍  പരീക്ഷകളില്‍ അവര്‍ മുന്നിലെത്തുന്നത് സ്വാഭാവികം മാത്രം. ഇത്തവണ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആദ്യ ആയിരം റാങ്കുകള്‍ പരിശോധിച്ചാല്‍ അതില്‍ സ്റ്റേറ്റ് സിലബസുകാര്‍ മറ്റുള്ളവരേക്കാള്‍ മുന്നിലെത്തി എന്നകാര്യവും ശ്രദ്ധേയമാണ്.
സ്റ്റേറ്റ് സിലബസില്‍, സാമൂഹികമായും സാമ്പത്തികമായും വിവിധ തലങ്ങളില്‍ നില്‍ക്കുന്ന കുട്ടികള്‍ ഒരുമിച്ചു പഠിക്കുമ്പോള്‍ സ്കൂളിനുപുറത്തുള്ള സമൂഹത്തിന്റെ ഒരു പരിഛേദം കുട്ടിയ്ക്ക് അനുഭവവേദ്യമാകുന്നു. ഈ നേരനുഭവങ്ങളാണ് സാമൂഹികപ്രതിബദ്ധതയുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നത്.
ഗവണ്‍മെന്റ്, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നല്‍കുന്ന സൗജന്യങ്ങളെക്കുറിച്ചും പലര്‍ക്കും ശരിയായ ധാരണയില്ല. എട്ടാം ക്ലാസ് വരെ പാഠപുസ്തകങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമാണ്. ഗവണ്‍മെന്റ് / എയ്ഡഡ് സ്കൂളുകളില്‍ അഡ്മിഷന്‍ ഫീസുകള്‍ ഒന്നുമില്ല. യൂണീഫോം ഒഴികെ സ്കൂളില്‍ ഒരു വര്‍ഷം വേണ്ടിവരുന്ന ചെലവുകള്‍ എല്ലാം കൂട്ടിനോക്കിയാലും അഞ്ഞൂറു രൂപയില്‍ കൂടാറില്ല. വിവിധ വിഭാഗങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സ്കോളര്‍ഷിപ്പുകളും നിരവധി. ഐ.റ്റി. @ സ്കൂള്‍ നേതൃത്വം നല്‍കുന്ന കംപ്യൂട്ടര്‍ പരിശീലനവും ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. പതിനായിരക്കണക്കിന് രൂപ ഫീസ് നല്‍കി പഠിക്കേണ്ട ഐ.റ്റി. പാഠങ്ങളാണ് പത്താം ക്ലാസ് വരെയുള്ള ഐ.റ്റി. പുസ്തകങ്ങളിലൂടെ കുട്ടികള്‍ പഠിച്ചുകഴിയുന്നത്.
      നിവൃത്തിയില്ലാത്ത കുട്ടികള്‍ക്കു മാത്രമല്ല മറിച്ച് സ്കൂളിലെത്തുന്ന എല്ലാ കുട്ടികള്‍ക്കും പോഷകസമൃദ്ധമായ ഉച്ചക്ഷണം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി,  കുട്ടികളുടെ സമഗ്ര വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുവാന്‍ കലോത്സവങ്ങള്‍, ശാസ്ത്രോത്സവങ്ങള്‍, വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍, പരിശീലന പരിപാടികള്‍, മത്സരങ്ങള്‍ തുടങ്ങിയവകൂടാതെ സ്കൂളുകള്‍ സ്വന്തം നിലയില്‍ കുട്ടികള്‍ക്കായി നടത്തുന്ന വ്യത്യസ്തവും നൂതനവുമായ നിരവധി പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുമുണ്ട്. സൗജന്യമായി ലഭിക്കുന്നതിന് എന്തൊക്കെയോ കുറവുകളുണ്ടാകാം എന്ന മലയാളികളുടെ പൊതുധാരണയും അവരെ സംസ്ഥാന സിലബസില്‍നിന്ന് അകറ്റിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. 
ഒരിക്കല്‍കൂടി പറയട്ടെ.. ഏതു സിലബസിനും അതിന്റേതായ മേന്മകളുമുണ്ട്, പോരായ്മകളുമുണ്ട്. എന്നാല്‍ സംസ്ഥാന സിലബസിന്റെ പോരായ്മകള്‍ വാര്‍ത്തകളാകുകയും മേന്മകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നു എന്നതിലാണ് സങ്കടം.. 

Tuesday, May 27, 2014

കാവല്‍ മാടങ്ങള്‍ക്ക് പൂഞ്ഞാറില്‍ തുടക്കമായി..

മീനച്ചിലാറിന്റെ സംരക്ഷണത്തിനായി മീനച്ചില്‍ നദീ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന കാവല്‍ മാടങ്ങളുടെ ഉദ്ഘാടനം , മീനച്ചിലാറിന്റെ ഉത്ഭവകേന്ദ്രങ്ങളിലൊന്നിലെ തെളിനീര് കൈക്കുമ്പിളില്‍ സ്വീകരിച്ച് കുടിച്ചുകൊണ്ട് സംസ്ഥാന വനമിത്ര പുരസ്ക്കാര ജേതാവ് ദേവസ്യ സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കുന്നു. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ചൂണ്ടിയാനിപ്പുറം, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വയലില്‍കളപ്പുര, ക്ലെമന്റ് കരിയാപുരയിടം, ഡോ.എസ്.രാമചന്ദ്രന്‍, സി.റോസ് വൈപ്പന തുടങ്ങിയവര്‍ സമീപം.

ഫാ. ജോര്‍ജ്ജ് വയലില്‍കളപ്പുര
        പൂഞ്ഞാര്‍ : "മീനച്ചിലാര്‍ ഗംഗാ ജലംപോലെ ശുദ്ധിയുള്ളതായി മാറട്ടെ.." മീനച്ചിലാറിന്റെ ഉത്ഭവകേന്ദ്രങ്ങളിലൊന്നിലെ തെളിനീര് കൈക്കുമ്പിളില്‍ സ്വീകരിച്ച് കുടിച്ചുകൊണ്ട് സംസ്ഥാന വനമിത്ര പുരസ്ക്കാര ജേതാവ് ദേവസ്യ സെബാസ്റ്റ്യന്‍ പറഞ്ഞ ഈ വാക്കുകള്‍ മീനച്ചിലാറിനെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസിലെ പ്രാര്‍ത്ഥനയായിരുന്നു. മീനച്ചിലാറിന്റെ സംരക്ഷണത്തിനായി മീനച്ചില്‍ നദീ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന കാവല്‍ മാടങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാര്‍ ഭൂമിക സെന്ററില്‍ നടന്ന യോഗത്തില്‍ ഭൂമിക പ്രസിഡന്റ് ക്ലെമന്റ് കരിയാപുരയിടം അദ്ധ്യക്ഷത വഹിക്കുകയും പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ചൂണ്ടിയാനിപ്പുറം, ഡോ.എസ്.രാമചന്ദ്രന്‍, സി.റോസ് വൈപ്പന, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വയലില്‍കളപ്പുര, എബി ഇമ്മാനുവേല്‍ തുടങ്ങിയവര്‍ സംസാരിക്കുകയും ചെയ്തു. 
ഡോ.എസ്.രാമചന്ദ്രന്‍
മീനച്ചില്‍ നദീ സംരക്ഷണ സമിതിയുടെ രജതജൂബിലിക്കു മുന്നോടിയായി പ്രഖ്യാപിക്കപ്പെട്ട കര്‍മ്മ പരിപാടികളിലൊന്നാണ് പ്രാദേശിക ജാഗ്രതാ സമിതികളായ കാവല്‍മാടങ്ങള്‍. മീനച്ചിലാറിന്റെ വൃഷ്ടി പ്രദേശങ്ങള്‍ മുതല്‍ വേമ്പനാട്ട് കായല്‍ വരെയുള്ള ഗ്രാമങ്ങളും പട്ടണങ്ങളും കേന്ദ്രീകരിച്ച് മൂന്നുമാസങ്ങള്‍ക്കുള്ളില്‍ കാവല്‍ മാടങ്ങളുടെ രൂപീകരണം പൂര്‍ത്തിയാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സന്നദ്ധ സംഘടനകള്‍, സ്കൂളുകള്‍, ക്ലബുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സ്വാശ്രയ സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുക. മീനച്ചിലാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി അധികാരികളെ ബോധ്യപ്പെടുത്തുവാനായി ഗ്രീന്‍ ഓഡിറ്റ് നടത്തുവാനും യോഗത്തില്‍ തീരുമാനിച്ചു. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന്  ആദ്യ ഗ്രീന്‍ ഓഡിറ്റ്  പൂഞ്ഞാര്‍ കേന്ദ്രീകരിച്ച് നടക്കും.

Monday, May 19, 2014

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉജ്ജ്വല നേട്ടവുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ..

    SSLC പരീക്ഷയിലെ മികച്ച വിജയം ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലും തുടരാനായതിന്റെ സന്തോഷത്തിലാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. 98.6 ശതമാനത്തോടെ കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിജയമാണ് സ്കൂള്‍ കരസ്ഥമാക്കിയത്. ഹ്യൂമാനിറ്റീസില്‍ 100%  നേടാനായപ്പോള്‍ സയന്‍സ് വിഭാഗത്തില്‍ 98% വിജയം കരസ്ഥമാക്കുവാനും സ്കൂളിനു കഴിഞ്ഞു. 9 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും  A+ ഗ്രേഡ് സ്വന്തമാക്കി. ഈ വര്‍ഷത്തെ SSLC പരീക്ഷയിലും സെന്റ് ആന്റണീസ് 100% വിജയം നേടിയിരുന്നു. മികച്ച വിജയം നേടിയ കുട്ടികളെയും അവരെ ഒരുക്കിയ അധ്യാപകരെയും സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍, പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ്, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, പി.റ്റി.എ. പ്രസിഡന്റ് വി.എസ്. ശശിധരന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു. 
  പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും വളരെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് സ്കൂള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വിശദവിവരങ്ങള്‍ക്ക് മുകളില്‍ കാണുന്ന St. Antony's News എന്ന പേജ് സന്ദര്‍ശിക്കൂ..

Tuesday, May 13, 2014

+2 റിസല്‍ട്ട് - പൂഞ്ഞാര്‍, ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിലെ സ്കൂളുകള്‍ക്ക് മികച്ച വിജയം ..

പൂഞ്ഞാര്‍, ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിലെ സ്കൂളുകളുടെ +2 വിജയശതമാനം ചുവടെ ചേര്‍ക്കുന്നു..
(സ്കൂള്‍ കോഡ് ബ്രാക്കറ്റില്‍ ചേര്‍ത്തിരിക്കുന്നു.)

St Antony's HSS Poonjar (5087) - 144/146 = 98.63%

SMV HSS Poonjar (5040) - 258/319 = 80.88%

St Mary's HSS Teekoy (5044) - 141/147 = 95.92%

St George HSS Aruvithura (5086) - 141/152 = 92.76%

MG HSS Erattupetta (5031) - 313/356 = 87.92%

Govt. HSS Erattupetta (5001) - 136/211 = 64.45%

AM HSS Kalaketty (5084) - 137/148 = 92.57%

St Antony's HSS Plasanal (5041) - 144/157 = 91.72%

CMS HSS Melukavu (5045) - 82/124 = 66.13%

St Mary's HSS Bharananganam (5043) - 198/203 = 97.54%

St Thomas HSS Pala (5054) - 129/151 = 85.43%

St Marys HSS Pala (5081) - 150/157 = 95.54%

Govt HSS Pala (5006) - 215/225 = 95.56%

St Dominics HSS Kanjirappally (5062) - 207/218 = 94.95%

JJ Murphy Memorial HSS Yendayar (5046) - 238/258 = 92.25%



ഹയര്‍ സെക്കന്‍ഡറി , VHSE പരീക്ഷാ ഫലം ഇന്ന്..


ഈ വര്‍ഷത്തെ  ഹയര്‍ സെക്കന്‍ഡറി , വി.എച്ച്.എസ്.ഇ. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. റിസല്‍ട്ട് ലഭ്യമാകുമെന്ന് അറിയിച്ചിരിക്കുന്ന വെബ്സൈറ്റുകളുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു. ഉച്ചകഴിഞ്ഞ് മൂന്നുമണിയ്ക്കുള്ള ഔദ്യോഗിക ഫലപ്രഖ്യാപനത്തിനു ശേഷം ഈ ലിങ്കുകളുപയോഗിച്ച്  പരീക്ഷാ ഫലം അറിയാവുന്നതാണ്. 



പൂഞ്ഞാര്‍ - ഈരാറ്റുപേട്ട - ഭരണങ്ങാനം - പാലാ - കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലെ വിവിധ ഹയര്‍ സെക്കന്‍ഡറികളുടെ സ്കൂള്‍ കോഡുകള്‍ ചുവടെ ചേര്‍ക്കുന്നു.

St Antony's HSS Poonjar (5087)
SMV HSS Poonjar (5040)
St Mary's HSS Teekoy (5044)
St George HSS Aruvithura (5086)
MG HSS Erattupetta (5031) 
Govt. HSS Erattupetta (5001)
 AM HSS Kalaketty (5084)
St Antony's HSS Plasanal (5041) 
CMS HSS Melukavu (5045) 
St Mary's HSS Bharananganam (5043)
St Thomas HSS Pala (5054)
St Marys HSS Pala (5081)
Govt HSS Pala (5006)
St Dominics HSS Kanjirappally (5062) 
JJ Murphy Memorial HSS Yendayar (5046)
St Thomas HSS Erumely (5085)
NSS HSS Kidangoor (5072)
St Marys HSS Kidangoor (5079)
St Augustines HSS Ramapuram (5075)
St Annes HSS Kuryanadu (5082)
CCM HSS Karikkattoor (5074)


Saturday, May 10, 2014

ഇനി ആനക്കുളത്തിന് കാറില്‍ പോകാം..

ആനക്കുളത്ത് പകലിറങ്ങിയ കാട്ടാനക്കൂട്ടം..

            ആനക്കുളം - ബ്രിട്ടീഷുകാര്‍ കേരളത്തില്‍ ആദ്യമായി റബര്‍ കൃഷി ആരംഭിച്ച സ്ഥലങ്ങളിലൊന്ന്. 1877-ല്‍ ഇതിനായി പൂഞ്ഞാര്‍ രാജാവില്‍നിന്ന് പാട്ടത്തിനെടുത്ത ഭൂമിയില്‍ മാങ്കുളവും ആനക്കുളവും ഉള്‍പ്പെട്ടിരുന്നു. 1924 വരെ മൂന്നാറിനുള്ള വഴി മാങ്കുളംകൂടിയായിരുന്നു. അവിടെനിന്ന് 8 കിലോമീറ്റര്‍ മാത്രം അകലെയുള്ള ആനക്കുളം , പൂയംകുട്ടി-മലയാറ്റൂര്‍ പ്രദേശങ്ങളിലെ ആനകളെല്ലാം വെള്ളം കുടിക്കുവാനെത്തുന്ന സ്ഥലമായിരുന്നു. ഇന്നും അങ്ങിനെതന്നെ. 
            
ഹരം പകരുന്ന ഈ യാത്ര ഏതാനും നാള്‍കൂടി മാത്രം..
                    ആനക്കുളത്തുകൂടി ഒഴുകുന്ന പുഴയില്‍   എല്ലാദിവസവുംതന്നെ ഒറ്റയായും കൂട്ടമായും എത്തുന്ന ആനകളാണ് ഈ ഗ്രാമത്തിന്റെ അത്ഭുത വിശേഷങ്ങളില്‍ ഏറ്റവും ആകര്‍ഷകമായത്. ആറിന്റെ ഒരു പ്രത്യേക ഭാഗത്ത് കുമിളകള്‍ ഉയരുന്നത് നമുക്ക് കാണാം. കുളിക്കുന്നത് എവിടെയാണെങ്കിലും , വെള്ളം കുടിക്കുവാന്‍ ആനകള്‍ ഇവിടെ എത്തുന്നു. ആനകള്‍ ഇഷ്ടപ്പെടുന്ന എന്തോ പ്രത്യേക സ്വാദ് , 'ആന ഓര് ' എന്നറിയപ്പെടുന്ന ഈ ഭാഗത്തുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നമ്മള്‍ കുടിച്ചുനോക്കിയാല്‍ രുചി വ്യത്യാസം അറിയാനില്ലതാനും. ഫോര്‍ വീല്‍ ഡ്രൈവിംഗ് മാത്രം സാധ്യമായ  ഇവിടേയ്ക്കുള്ള വഴിത്താരയിലൂടെയുള്ള  യാത്രയാണ് സഞ്ചാരികളെ ഏറെ ഹരം കൊള്ളിക്കുന്ന ആനക്കുളം വിശേഷങ്ങളിലൊന്ന് എങ്കിലും ഇപ്പോള്‍ റോഡ് പണി നടന്നുവരുകയാണ്. കഴിഞ്ഞയാഴ്ച്ച ഞങ്ങള്‍ കാറില്‍ ഇവിടെയെത്തിയെങ്കിലും മഴ പെയ്തതോടെ തിരിച്ചുള്ള യാത്ര ദുഷ്കരമായിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ വഴി പൂര്‍ണ്ണമായും ഗതാഗത യോഗ്യമായേക്കും. 
            പലപ്രാവിശ്യം ആനക്കുളം സന്ദര്‍ശിക്കുവാന്‍ അവസരം ലഭിച്ചതിനാല്‍ അറിയുവാനും കാണുവാനും സാധിച്ച വിശേഷങ്ങള്‍ നിരവധി. മുഴുവന്‍ എഴുതാന്‍ പോയാല്‍ അത് ദീര്‍ഘമാകും എന്നതിനാല്‍ ചിത്രങ്ങളിലൂടെയും അടിക്കുറിപ്പുകളിലൂടെയും  ഈ വിശേഷങ്ങള്‍ നേരത്തേ ബ്ലോഗിലൂടെ പങ്കുവച്ചിരുന്നു. ആ പോസ്റ്റിന്റെ ലിങ്ക് ചുവടെ നല്‍കുന്നു.. 


ആനക്കുളത്തിന്റെ ചരിത്രമറിയാന്‍ ചുവടെ ക്ലിക്ക് ചെയ്യുക..
ആനക്കുളത്ത് പകല്‍ സമയം ആനകള്‍ എത്തുന്നതിന്റെ ചെറിയ വീഡിയോ ദൃശ്യവും ചുവടെ ചേര്‍ക്കുന്നു. ആറിന്റെ തീരത്ത് വോളിബോള്‍ കളിച്ചുകൊണ്ടിരുന്ന നാട്ടുകാര്‍ കാട്ടാനകള്‍ തൊട്ടടുത്തുവരുമ്പോളാണ് അവിടെനിന്ന് മാറുന്നത് എന്നത് അമ്പരപ്പിക്കുന്ന കാഴ്ച്ചതന്നെ..