Sunday, June 14, 2015

തിരക്കിന്റെ ലോകം സൃഷ്ടിക്കുന്ന അപകടങ്ങള്‍..



    'ഒരു ദിവസം ജോലി ചെയ്തില്ലെങ്കില്‍ കുടുംബം പട്ടിണിയാകുമായിരുന്ന കാലത്തും ആഘോഷവേളകളിലും മരണ അറിയിപ്പു ലഭിക്കുമ്പോഴുമൊക്കെ സഹകരിക്കുവാനായി ബന്ധുക്കളും അയല്‍ക്കാരും പരിചയക്കാരും ഓടിയെത്തുമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളാണ് ബന്ധങ്ങള്‍ വളര്‍ത്തിയിരുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തിക വളര്‍ച്ച കൈവരിച്ച സമയത്ത് മനുഷ്യര്‍ക്ക് സംസാരിക്കുവാന്‍ പോലും സമയമില്ലെന്നായിരിക്കുന്നത് വൈരുദ്ധ്യമാണ്. '
    മെയ് 31, ഞായറാഴ്ച്ചയിലെ ശാലോമിന്റെ എഡിറ്റോറിയലായി വന്നതാണ് ഈ ചിന്തകള്‍. അതിങ്ങനെ തുടരുന്നു.. 'രാജ്യങ്ങള്‍ തമ്മിലുള്ള ദൂരം കുറയുമ്പോള്‍ മനുഷ്യമനസ്സുകള്‍ തമ്മിലുള്ള അകലം വര്‍ദ്ധിക്കുകയാണ്. സാമ്പത്തിക സുരക്ഷിതത്വം, സ്വന്തം കാര്യം മാത്രം നോക്കിയാല്‍ മതിയെന്ന ചിന്താഗതി വളര്‍ത്തുന്നതില്‍ പ്രധാന ഘടകമായിരിക്കുന്നു.'
         ദീര്‍ഘമായ ഈ ലേഖനത്തിന്റെ പ്രധാന സന്ദേശം ഇതാണ്.. 'ബന്ധങ്ങളില്‍ വരുന്ന അകല്‍ച്ചകള്‍ കൂട്ടിയോജിപ്പിക്കുന്നതിനുള്ള അവസരങ്ങളാണ് ആഘോഷങ്ങള്‍. കുടുംബാംഗങ്ങളും സുഹൃത്തുക്കളും കാണുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ ബന്ധങ്ങള്‍ വളരും. കുടുംബാംഗങ്ങളുടെയും അയല്‍ക്കാരുടെയും സുഹൃത്തുക്കളുടെയും ഭവനങ്ങളിലെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ശീലം ബോധപൂര്‍വ്വം വളര്‍ത്തിയെടുക്കണം. അതൊന്നും നഷ്ടമായി കരുതാതെ ജീവിതത്തിന്റെ ഭാഗമായി കാണണം.'
            ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്.. 'മരണവിവരമറിഞ്ഞ് അകലെയുള്ള ബന്ധുക്കളടക്കം എത്തുന്നത് നമ്മുടെ നാട്ടിലെ പൊതുവായ രീതിയാണ്. ചിലപ്പോള്‍ ആ വ്യക്തി രോഗിയായി കുറേക്കാലം കിടന്നിട്ടായിരിക്കും മരിച്ചത്. ജീവിച്ചിരുന്നപ്പോള്‍ ഒരിക്കല്‍പോലും സന്ദര്‍ശിക്കാത്തവര്‍ മൃതസംസ്ക്കാരത്തില്‍ പങ്കെടുക്കുവാന്‍ എത്താറുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ കാണാനും സംസാരിക്കുവാനും കഴിയുന്നതാണ് എന്നും എല്ലാവര്‍ക്കും സന്തോഷകരം. മരണവിവരം അറിയുവാന്‍ കാത്തുനില്‍ക്കാതെ ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍ സന്ദര്‍ശിക്കുന്ന ശീലം വളര്‍ത്തിയെടുക്കണം. ഒന്നിനും സമയമില്ലാതെ തിരക്കുപിടിച്ചുള്ള ഓട്ടങ്ങള്‍ നമുക്ക് നേടിത്തരുന്നത് നഷ്ടങ്ങളാണെന്ന തിരിച്ചറിവ് കൈമോശം വരരുത്.'

            സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകനും പൂഞ്ഞാര്‍ സ്വദേശിയുമായ എബി ഇമ്മനുവേല്‍ പൂണ്ടിക്കുളം എഴുതിയ ' പൊതു ഇടങ്ങള്‍ ഇല്ലാതാകുമ്പോള്‍..' എന്ന ലേഖനം ഇതേ ആശയങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു് മുന്‍പ് അസീസി മാസികയില്‍ വന്ന പ്രസ്തുത ലേഖനം പൂഞ്ഞാര്‍ ബ്ലോഗിലും പ്രസിദ്ധീകരിച്ചിരുന്നു. കാലോചിതമായ ആ ലേഖനം ഇവിടെ ഒരിക്കല്‍കൂടി നല്‍കുന്നു..

Friday, June 5, 2015

നാടിന് ആയിരത്തി ഇരുന്നൂറ് മരത്തൈകള്‍ സമ്മാനിച്ച് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ..



          ലോക പരിസ്ഥിതി ദിനത്തില്‍ പൂഞ്ഞാറിലെ വഴിയോരങ്ങളില്‍ നടുവാനായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആയിരത്തി ഇരുന്നൂറ് മരത്തൈകള്‍ തയ്യാറാക്കി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ പൂഞ്ഞാര്‍ പദ്ധതിയില്‍ അംഗമായിക്കൊണ്ട് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് മുന്നോട്ടുവച്ച ആശയത്തിന്റെ ഫലമായാണ് വഴിവക്കുകളെ മനോഹരമാക്കുന്ന തൈകള്‍ സ്കൂളില്‍ നേഴ്സറി ഒരുക്കി തയ്യാറായത്. പരിസ്ഥിതി സമ്മേളനത്തിനുശേഷം മരത്തൈകളുമായി കുട്ടികള്‍ ടൗണിലേയ്ക്ക് റാലി നടത്തി. തുടര്‍ന്ന് സ്കൂളിനോടു ചേര്‍ന്നുള്ള വഴിവക്കില്‍ ഇവര്‍ തൈകള്‍ നട്ടു. ബാക്കിയുള്ളവ പൂഞ്ഞാറിലെ വിവിധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈമാറി. 
          കോട്ടയം സമ്പൂര്‍ണ്ണ ശുചിത്വജില്ലയായി മാറുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമ്പോള്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ തങ്ങളുടെ നാട്ടില്‍ ഈ പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനായി ഇവര്‍ പ്ലാസ്റ്റിക് ചലഞ്ച് പ്രഖ്യാപിക്കുന്നു. വീടുകളിലും കടകളിലും ഓഫീസുകളിലും  ആഘോഷവേളകളിലും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന സന്ദേശം പകരുന്നതിനാണ് ഇവര്‍  പ്ലാസ്റ്റിക് ചലഞ്ച് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് തുടക്കംകുറിച്ചുകൊണ്ട് സ്കൂളില്‍ ശുചിത്വദീപവും തെളിയിച്ചു. 
          പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ 'സ്വച്ഛ് ഗാവ് യോജന' എന്ന പേരില്‍ ഒരു പദ്ധതി സ്കൂള്‍ ആരംഭിച്ചിരുന്നു. ഗ്രാമപഞ്ചായത്തിന്റെയും മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ കാവല്‍മാടം പൂഞ്ഞാര്‍ ഘടകത്തിന്റെയും സഹകരണത്തോടെ നടന്നുകൊണ്ടിരിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യമുക്ത പൂഞ്ഞാറിനായി നിരവധി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 
          സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI യുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്കും  ഗ്രാമസഭകള്‍, റസിഡന്റ് അസോസിയേഷനുകള്‍, വിവിധ സ്കൂളുകളിലെ കുട്ടികള്‍ക്കും രക്ഷാകര്‍ത്തൃ സംഘടനയിലെ അംഗങ്ങള്‍ക്കും പ്രത്യേക പരിശീലനം നല്‍കി കഴിഞ്ഞു. ഇന്ന് കോട്ടയം ജില്ല മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യമുക്തിക്കായി ശ്രമിച്ചുതുടങ്ങുമ്പോള്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് പ്ലാസ്റ്റിക് ചലഞ്ച് പ്രഖ്യാപിച്ചുകൊണ്ട് അധികൃതരുമായി ചേര്‍ന്ന് ഒരു സുന്ദരനാടിനെ സ്വപ്നം കാണുകയാണ്.