Monday, December 2, 2013

കസ്തുരിരംഗന്‍ റിപ്പോര്‍ട്ടിനെതിരേ പൂഞ്ഞാറില്‍ അണിനിരന്നത് നാലായിരത്തില്‍പരം കര്‍ഷകര്‍..

ഇത് കര്‍ഷകക്കൂട്ടായ്മ : ഉപരോധസമരത്തിനായി പൂഞ്ഞാര്‍ തെക്കേക്കര പോസ്റ്റ് ഓഫീസിനുമുന്‍പില്‍ തടിച്ചുകൂടിയ ആളുകള്‍.
            പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ജനനിബിഢമായ പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, മേലുകാവ്, കൂട്ടിക്കല്‍ എന്നീ വില്ലേജുകള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതിലോല പ്രദേശമായി വിജ്ഞാപനം പുറപ്പെടുവിച്ചതില്‍ പ്രതിഷേധിച്ച് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍  നടന്ന പൂഞ്ഞാര്‍ തെക്കേക്കര പോസ്റ്റ് ഓഫീസ് ഉപരോധത്തില്‍ പങ്കെടുക്കുവാനായി  കക്ഷിരാഷ്ട്രീയ-ജാതിമത ഭേദമന്യേ ആയിരക്കണക്കിന് ആളുകളാണ് പൂഞ്ഞാര്‍ ടൗണിലേയ്ക്ക് ഒഴുകിയെത്തിയത്. 
ഉപരോധസമരം ഉദ്ഘാടനം ചെയ്തുകൊണ്ട്  പൂഞ്ഞാര്‍ വലിയരാജാ പി. രാമവര്‍മ്മ സംസാരിക്കുന്നു.
             രാവിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കാല്‍നട ജാഥയായാണ് സമരത്തില്‍ പങ്കെടുക്കുവാന്‍ കര്‍ഷകര്‍ എത്തിച്ചേര്‍ന്നത്. പൂഞ്ഞാര്‍ വലിയരാജാ പി. രാമവര്‍മ്മ ഉദ്ഘാടനം ചെയ്ത ഉപരോധപരിപാടിയില്‍ പ്രൊഫ. ജോര്‍ജ്ജുകുട്ടി ഒഴുകയില്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം അദ്ധ്യക്ഷത വഹിച്ചു.
മുഖ്യപ്രഭാഷണം - പ്രൊഫ. ജോര്‍ജ്ജുകുട്ടി ഒഴുകയില്‍
സി.തെരേസ് ആലഞ്ചേരി SABS, ഇമാം നദീര്‍ മൗലവി, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തോമസ് ചൂണ്ടിയാനിപ്പുറം, പൂഞ്ഞാര്‍  ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഉഷാ മേനോന്‍, പൂഞ്ഞാര്‍ ഫൊറോനാ പള്ളി വികാരി ഫാ.ജോസഫ് പൂവത്തുങ്കല്‍, പയ്യാനി ഇടവക വികാരി ഫാ. ജോര്‍ജ്ജ് കാവുംപുറം, ജില്ലാ പഞ്ചായത്തംഗം ബീനാമ്മ ഫ്രാന്‍സീസ്, വിവിധ രാഷ്ട്രീയ-സാംസ്ക്കാരിക-മത നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
സമരരംഗത്തെ സ്ത്രീ സാന്നിധ്യം  ശ്രദ്ധേയമായി..
             രാവിലെ എട്ടിന് ആരംഭിച്ച ഉപരോധ സമരം വൈകിട്ട് നാലിന് സമാപിച്ചപ്പോള്‍ നാലായിരത്തില്‍പരം ആളുകള്‍  പരിപാടിയില്‍ പങ്കെടുത്തു. അടുത്തനാളിലെങ്ങും കണ്ടിട്ടില്ലാത്ത ഒരു വലിയ ജനകീയ കൂട്ടായ്മയ്ക്ക് പൂഞ്ഞാര്‍  സാക്ഷ്യം വഹിച്ചപ്പോള്‍ സമരരംഗത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യവും പ്രത്യേകം ശ്രദ്ധേയമായി. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഉച്ചഭക്ഷണവും സംഘാടകര്‍ ഒരുക്കിയിരുന്നു.
ഇമാം നദീര്‍ മൗലവി സംസാരിക്കുന്നു.
സമരത്തിന് പിന്തുണയുമായെത്തിയ സ്കൂള്‍ വിദ്യാര്‍ഥികള്‍..
ക്ഷീണമകറ്റാന്‍  അല്‍പ്പം ഉച്ചഭക്ഷണം..

ചിത്രങ്ങള്‍ - ജെയ്സ്, ലിറ്റില്‍ ഫ്ലവര്‍ സ്റ്റുഡിയോ, പൂഞ്ഞാര്‍

1 comment:

  1. Kerala's problems should be handled by Keralites, and not by outsiders. The environment needs to be protected, but not by threatening the very existence of ordinary people who have settled in the Western Ghats long ago. It's absolutely clear that there's a conspiracy against the people. This should be resisted by all means.

    ReplyDelete