Thursday, November 9, 2017

'കാഴ്ച' സമ്മാനിച്ച കാഴ്ച്ചപ്പാടുകള്‍..

   കേരള ചലച്ചിത്ര അക്കാദമിയും സീമാറ്റും വിദ്യാരംഗം കലാസാഹിത്യവേദിയും ചേര്‍ന്ന് കേരളത്തിലെ സ്കൂള്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ചലച്ചിത്രാസ്വാദന ശില്‍പ്പശാലയായ 'കാഴ്ച'യില്‍ പങ്കെടുത്ത കോട്ടയം ജില്ലയിലെ ഏക അധ്യാപകന്‍ എന്ന അഭിമാനത്തോടെ പറയട്ടെ.. സിനിമയോടുള്ള എന്റെ കാഴ്ച്ചപ്പാടുകളെതന്നെ മാറ്റിക്കളഞ്ഞു ഈ 'കാഴ്ച'..
      പ്രശസ്ത സംവിധായകനും ചലച്ചിത്രഅക്കാദമി ചെയര്‍മാനുമായ ശ്രീ. കമല്‍, പിറവി, ദയ, വാസ്തുഹാര, ഒരു ചെറുപുഞ്ചിരി, ട്രെയിന്‍ ടു പാക്കിസ്ഥാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ദൃശ്യത്തിന്റെ വിവിധ തലങ്ങള്‍ ലോകത്തിനു സമ്മാനിച്ച പ്രശസ്ത ക്യാമറാമാന്‍ ശ്രീ. സണ്ണി ജോസഫ്, അഗ്നിസാക്ഷി, ദയ, ജനനി, മഴ, ഒരു ചെറുപുഞ്ചിരി, മേഘമല്‍ഹാര്‍, കൈയൊപ്പ്, വിലാപങ്ങള്‍പ്പുറം, മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ എഡിറ്റിംഗ് രംഗത്തെ ശ്രദ്ധേയ സ്ത്രീ സാന്നിധ്യമായി മാറിയ ശ്രീമതി. ബീനാ പോള്‍, സീനിയര്‍ ജേര്‍ണലിസ്റ്റും സിനിമാ നിരൂപകനും ചലച്ചിത്ര പ്രവര്‍ത്തകനും പ്രേജിയുടെ മകനുമായ ശ്രീ. നീലന്‍, എഴുത്തുകാരനും ചലച്ചിത്ര നിരൂപകനും മലയാളത്തിലെ ആദ്യ സിനിമാ ചരിത്ര ഗ്രന്ഥകര്‍ത്താവും സംവിധായകനുമായ ശ്രീ. വിജയകൃഷ്ണന്‍, അന്തര്‍ദേശീയ-ദേശീയ-സംസ്ഥാന അവാര്‍ഡു ജേതാക്കളും എഴുത്തുകാരും നിരൂപകരും മാധ്യമ പ്രവര്‍ത്തകരുമായ ഡോ.സി.എസ്. വെങ്കിടേശ്വരന്‍, ഡോ. ആര്‍.ചന്ദ്രശേഖര്‍, ഡോ. ജി.ആര്‍.സന്തോഷ് കുമാര്‍, ശ്രീ. ജി.പി. രാമചന്ദ്രന്‍, ശ്രീമതി. മീന റ്റി. പിള്ള, ശ്രീ. വി.കെ. ജോസഫ് തുടങ്ങിയവര്‍ പങ്കുവച്ച അനുഭവങ്ങളും പകര്‍ന്നുതന്ന പുതിയ അറിവുകളും ദര്‍ശനങ്ങളും ഏറെ വിലപ്പെട്ടതായിരുന്നു.
      പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. കെ.വി. മോഹന്‍കുമാര്‍ IAS-ന്റെ പ്രത്യേക താത്പ്പര്യത്തില്‍ നടന്ന ഈ ത്രിദിന ശില്‍പ്പശാല ഇത്ര ഹൃദ്യവും ഉപകാരപ്രദവുമായതില്‍ അദ്ദേഹത്തോടും സീമാറ്റ് ഡയറക്ടര്‍ ഡോ.എം.. ലാലിനോടും കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയോടും വിദ്യാരംഗം കലാ സാഹിത്യവേദി സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.സി.അലി ഇക്ബാല്‍ സാറിനോടും ക്യാമ്പ് ഡയറക്ടര്‍ വി.എസ്. ബിന്ദു ടീച്ചറിനോടും ആദ്യംതന്നെ നന്ദി പറഞ്ഞുകൊള്ളട്ടെ.
      കാഴ്ചയില്‍നിന്നു ലഭിച്ച ചില അറിവുകള്‍ ചുവടെ പങ്കുവക്കുകയാണ്. മണിക്കൂറുകള്‍ നീളുന്ന ക്ലാസുകളില്‍ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ വിശേഷങ്ങള്‍ ഏതാനും വാചകങ്ങളിലൊതുക്കുന്നത് അസാധ്യമെങ്കിലും സിനിമയില്‍ താത്പ്പര്യമുള്ള അധ്യാപകര്‍ക്കും മറ്റു സുഹൃത്തുക്കള്‍ക്കും ഉപകാരപ്രദമാകുമെന്ന് കരുതി ആ സാഹസത്തിന് മുതിരുകയാണ്.

സിനിമയുടെ ദൃശ്യഭാഷ – ശ്രീ. നീലന്‍
(സീനിയര്‍ ജേര്‍ണലിസ്റ്റും സിനിമാ നിരൂപകനും ചലച്ചിത്ര പ്രവര്‍ത്തകനും പ്രേജിയുടെ മകനുമാണ് ശ്രീ. നീലന്‍)

      സിനിമയെക്കുറിച്ചുള്ള ഒരു ക്ലാസ് എന്നതിനൊപ്പം ഒരു അധ്യാപകന് തന്റെ മനസ്സിലുള്ള ആശയങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് പകരുവാനായി ഏതൊക്കെ രീതികളില്‍ ആശയവിനിമയം നടത്താം എന്നതിന്റെ ഉത്തമോദാഹരണംകൂടിയായിരുന്നു ശ്രീ.നീലന്‍ നയിച്ച ക്ലാസ്.
      വാടി നില്‍ക്കുന്ന ചെടി, 'എനിക്ക് ജലം തരൂ' എന്ന ആശയമാണ് നമ്മളുമായി പങ്കുവക്കുന്നത്. വെളിച്ചത്തിലേക്ക് തലനീട്ടി നില്‍ക്കുന്ന ചെടി, വളരാന്‍ എനിക്ക് വെളിച്ചം വേണം എന്ന ആശയവും നമുക്ക് നല്‍കുന്നു.
      ആശയവിനിമയം ഭാഷകളിലേക്ക് എത്തുമ്പോള്‍ നാം മനസ്സിലാക്കേണ്ടത്, ഭാഷ എന്നത് ചില ശബ്ദങ്ങളാണ്. ഒരു പ്രത്യേക ശബ്ദം ഒരു പ്രത്യേക കാര്യത്തെ സൂചിപ്പിക്കുന്നു എന്നുപറയുമ്പോള്‍ ആ ശബ്ദം ഭാഷയിലെ ഒരു വാക്കായി മാറുന്നു. മലയാളം അറിയാത്ത ഒരു വിദേശി മലയാളം ക്ലാസിലെത്തിയാല്‍ അയാള്‍ കേള്‍ക്കുക ചില ശബ്ദങ്ങള്‍മാത്രമാണ്. ശബ്ദങ്ങള്‍ക്ക് അര്‍ഥം വരുമ്പോള്‍ അത് വാക്കായി മാറുന്നു.
      സിനിമയില്‍ ചില ഇമേജുകള്‍ (പ്രതിബിംബങ്ങള്‍/സാദൃശ്യങ്ങള്‍) നാം ഉപയോഗിക്കുന്നുണ്ട്. അത് കാണികള്‍ക്ക് നിരവധി അര്‍ഥങ്ങള്‍ സമ്മാനിക്കും. ഇത് അദ്ദേഹം പറയുകയല്ല ചെയ്തത്, മറിച്ച് സ്റ്റേജില്‍ ജീവിച്ചുകാണിച്ചു. സംസാരത്തിനിടയില്‍ നീലന്‍ സാര്‍ മുണ്ട് മടക്കി കുത്തിയപ്പോള്‍ പലരും നെറ്റി ചുളിച്ചു. പക്ഷേ, ഇതേക്കുറിച്ച് ബോധവാനാകാതെ അദ്ദേഹം ആ നിലയില്‍ ക്ലാസ് തുടര്‍ന്നു. ആശയവിനിമയം നീളുന്നതിനിടയില്‍ പോക്കറ്റില്‍നിന്ന് സിഗററ്റും ലൈറ്ററും പുറത്തുവന്നതോടെ ഞങ്ങള്‍ പിറുപിറുക്കാന്‍ തുടങ്ങി. ബാഗിന്റെ കള്ളിയില്‍ ഓപ്പണര്‍ കണ്ടതോ‍ടെ 'കുപ്പിയും' ഉണ്ടാകുമെന്ന് ഞങ്ങള്‍ ഉറപ്പിച്ചു. അത്രയുമായപ്പോള്‍ അദ്ദേഹം ഇടപെട്ടു. 'ഈ മുണ്ടിന്റെ സ്ഥിതിയും സിഗററ്റും ലൈറ്ററും ഓപ്പണറുമൊക്കെ എന്നെക്കുറിച്ചുള്ള ചില ധാരണകള്‍ നിങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് ശരിയോ തെറ്റോ ആകട്ടെ, അവയാണ് ബിംബങ്ങള്‍. ഈ ബിംബങ്ങള്‍ (ഇമേജുകള്‍) നമുക്ക് ആശയവിനിമയത്തിനായി സിനിമയിലും ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും.' നോക്കൂ, അദ്ദേഹത്തിലെ അധ്യാപകന്‍ എത്ര വിദഗ്ധമായാണ് ഞങ്ങളോട് ആശയവിനിമയം നടത്തിയത്.
      ഈ ഇമേജുകളില്‍ ചില ചിഹ്നങ്ങളുണ്ട്. ചിഹ്നങ്ങളാണ് ഇമേജുകള്‍ക്ക് അര്‍ഥം നല്‍കുന്നത്. ഇത്തരം ചിഹ്നങ്ങളെല്ലാം നാടിന്റെ സംസ്ക്കാരത്തെയും മൂല്യബോധത്തെയും അടിസ്ഥാനമാക്കിയാണ് രൂപപ്പെട്ടിരിക്കുന്നത്. പക്ഷേ, കാലം മാറുന്നതനുസരിച്ച് മൂല്യങ്ങളിലും വ്യത്യാസമുണ്ടാകാറുണ്ട്. പണ്ടുണ്ടായിരുന്ന പല ആചാരങ്ങളും ഇന്ന് അനാചാരങ്ങളായി കണക്കാക്കപ്പെടുന്നത് ഉദാഹരണം. അതായത്, കാലത്തിനും സ്ഥലത്തിനും അനുയോജ്യമായാണ് മൂല്യബോധം രൂപപ്പെടുന്നത്. ഈ കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ സിനിമ ചെയ്യുമ്പോള്‍ ഉണ്ടായിരിക്കണം.
      തുടര്‍ന്ന് 'ലൗ ഫീല്‍ഡ് ' ഉള്‍പ്പെടെയുള്ള ചില ഹ്രസ്വ ചിത്രങ്ങളിലൂടെ ഇമേജുകള്‍ കാണികളുടെ ചിന്തകളെ എങ്ങിനെ ബാധിക്കുന്നുവെന്നും അത് യാഥാര്‍ഥ്യങ്ങളില്‍നിന്ന് അകലെയാകാം എന്നും അദ്ദേഹം സമര്‍ഥിച്ചു. ഭീകര ശബ്ദങ്ങള്‍, നിലവിളി, കഠാര, ചോര, കാക്ക, സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ക്രൂരമുഖമുള്ള വ്യക്തി തുടങ്ങിയ ബിംബങ്ങള്‍, കൊലപാതകം നടക്കുന്നു എന്ന ചിന്ത നമ്മില്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി ഒരു വയലില്‍ നടക്കുന്ന പ്രസവമാണ് 'ലൗ ഫീല്‍ഡ്' കാണിക്കുന്നത് എന്ന് അവസാനംമാത്രമാണ് നാം മനസിലാക്കുന്നത്.

The Art of Image Making – ശ്രീ.സണ്ണി ജോസഫ്
(പിറവി, ദയ, വാസ്തുഹാര, ഒരു ചെറുപുഞ്ചിരി, ട്രെയിന്‍ ടു പാക്കിസ്ഥാന്‍ തുടങ്ങിയ 60-ല്‍ പരം ചിത്രങ്ങളിലൂടെ ദൃശ്യത്തിന്റെ വിവിധ തലങ്ങള്‍ ലോകത്തിനു സമ്മാനിച്ച പ്രശസ്ത ക്യാമറാമാന്‍)

      'Film makers are the modern philosophers' സണ്ണി സാറിന്റെ ആദ്യ വാചകം ഇതായിരുന്നു. അതിനാല്‍ ഇങ്ങനെയൊരു വലിയ ഉത്തരവാദിത്വംകൂടി നമ്മുടെമേലുണ്ട് എന്ന ബോധ്യം ചലച്ചിത്ര മേഖലയുമായി ബന്ധപ്പട്ട ഓരോ വ്യക്തിക്കുമുണ്ടായിരിക്കണം. അദ്ദേഹം തുടര്‍ന്നു. കാണുവാന്‍ കണ്ണുണ്ടായാല്‍ മാത്രം പോര, വെളിച്ചവുമുണ്ടാകണം എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഏതൊക്കെ തലങ്ങളിലാണ് വ്യാഖ്യാനിക്കാനാവുക !
      വെളിച്ചത്തിന്റെ സഹായത്താല്‍ സസ്യങ്ങള്‍ പ്രകാശസംശ്ലേഷണമെന്ന പ്രക്രിയയിലൂടെ ആഹാരം തയ്യാറാക്കുന്നു. അതുപോലെ, വെളിച്ചത്തിന്റെ സഹായത്താല്‍ സൃഷ്ടിക്കപ്പെടുന്ന 'ഇമേജുകളാല്‍' രൂപപ്പെടുന്ന സിനിമ മനുഷ്യമനസിനെ തൃപ്തിപ്പെടുത്തുന്ന ആഹാരമായ മാറണം.
      ഒരു വാക്കുപോലും ഉപയോഗിക്കാതെ സിനിമയിലെ വിവിധ കഥാപാത്രങ്ങളുടെ സ്വഭാവരീതി ദൃശ്യങ്ങളിലൂടെ മാത്രം പ്രകടിപ്പിക്കുവാര്‍ സാധിക്കും എന്നതിന്റെ ഉദാഹരണം, ലോകപ്രശസ്ത സിനിമകളിലെ സീനുകള്‍ കാണിച്ചാണ് അദ്ദേഹം വിവരിച്ചത്. മൂന്നു സഹോദരിമാരും ഒരു വേലക്കാരിയും ഉള്‍പ്പെടുന്ന, മൂന്നുമിട്ടില്‍ താഴെയുള്ള ഒരു ദൃശ്യത്തിലൂടെ, അനേക പേജുകളിലായി എഴുതി വിവരിക്കേണ്ടിവരുന്ന അവരുടെ സ്വഭാവ സവിശേഷതകള്‍ സംവിധായകന്‍ വിവരിക്കുന്നുണ്ട്. സഹോദരിമാരില്‍ ഒരാളുടെ രോഗാവസ്ഥയും മറ്റൊരാളുടെ അലസതാ മനോഭാവവും സൗന്ദര്യബോധവും മൂത്ത സഹോദരിയുടെ ആധികാരിക ഭാവവും ധൈര്യവും വേലക്കാരിയുടെ സൗമ്യതയും വിധേയത്വവുമൊക്കെ കഥാപാത്രങ്ങളുടെ ശരീരഭാഷയിലൂടെ പ്രേക്ഷകര്‍ക്ക് വ്യക്തമായി മസിലാക്കാനാകുന്നു. അതിന് അനുയോജ്യമായ രീതിയില്‍ കഥാപാത്രങ്ങളുടെ മുഖഭാവങ്ങളും വേഷവിധാനങ്ങളും പ്രകാശ-നിറ വിന്യാസങ്ങളും ക്യാമറ ആംഗിളുകളും സംവിധായകന്‍ സമര്‍ഥമായി ഉപയോഗിച്ചിരിക്കുന്നു.
      ഹീറോ എന്ന ആക്ഷന്‍ ചിത്രത്തിലെ രണ്ട് ഫൈറ്റ് സീനുകള്‍.. ഒരുതുള്ളി രക്തംപോലും ചിന്തുന്നത് അവിടെ കാണുന്നില്ല. എന്നാല്‍ വാള്‍കാണ്ടുള്ള മരണം എത്ര തീവ്രമായാണ് ചിത്രീകരിച്ചിരിക്കുന്നത്! തുടര്‍ന്ന് രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള മാനസികസംഘര്‍ഷങ്ങള്‍ സംവിധായകന്‍ വിവരിക്കുന്നത് ഒരു യുദ്ധ ദൃശ്യത്തിലൂടെയാണ്. ഈ സീനുകളിലൊന്നും ഒരു വാക്കുപോലും കഥാപാത്രങ്ങള്‍ സംസാരിക്കുന്നില്ല. ദൃശ്യങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും ആശയങ്ങളെല്ലാം കാണികള്‍ക്ക് വ്യക്തമാകുന്നു. സംവിധായകന്റെയും ക്യാമറാമാന്റെയും കൈയൊപ്പു പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങള്‍.
      അദ്ദേഹം ഇങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചു.. നിങ്ങള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ദൃശ്യങ്ങളിലൂടെ പരമാവധി സംവദിക്കുക. വാക്കുകള്‍ അത്യാവശ്യത്തിനുമാത്രം ഉപയോഗിക്കുക. സിനിമ ജീവിതോന്മുഖമായിരിക്കുക.. കേരളമെന്നോ ഭാരതമെന്നോ അതിര്‍വരമ്പുകള്‍ വയ്ക്കാതിരിക്കുക.. എല്ലാവരും മനുഷ്യര്‍ മാത്രം..

The Rhythm of Editing – ബീനാ പോള്‍

      അഗ്നിസാക്ഷി, ദയ, ജനനി, മഴ, ഒരു ചെറുപുഞ്ചിരി, മേഘമല്‍ഹാര്‍, കൈയൊപ്പ്, വിലാപങ്ങള്‍പ്പുറം, മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ എഡിറ്റിംഗ് രംഗത്തെ ശ്രദ്ധേയ സ്ത്രീ സാന്നിധ്യം. രണ്ട് ദേശീയ അവാര്‍ഡുകളും മൂന്ന് സംസ്ഥാന അവാര്‍ഡുകളും ഈ മഹിളാരത്നത്തെ തേടിയെത്തിയതില്‍ അത്ഭുതമൊന്നുമില്ലെന്ന് ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ മനസിലാക്കി. ഏത്ര ലളിതമായാണ് അവര്‍ എഡിറ്റിങ്ങിലെ സാങ്കേതികതകള്‍പോലും വിശദീകരിക്കുന്നത്! എഡിറ്റിംഗിലെ Time-Space-Rhythm, സ്പോട്ട് എഡിറ്റിംഗ് തുടങ്ങിയവ ചര്‍ച്ചക്ക് വിഷയമായി.


സിനിമയിലെ ദൃശ്യ-ശബ്ദ ബിംബങ്ങള്‍.. - ഡോ. ജി.ആര്‍. സന്തോഷ് കുമാര്‍
     സിനിമയിലെ ദൃശ്യ-ശബ്ദ ബിംബങ്ങളെക്കുറിച്ച് സന്തോഷ് കുമാര്‍ സാര്‍ ഇങ്ങനെ പറയുന്നു. 'ഒരു വ്യക്തി ഒരു ദൃശ്യത്തെ വിലയിരുത്തുന്നത് അതുവരെ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന അനുഭവങ്ങളുടെയും അറിവുകളുടെയും വെളിച്ചത്തിലാണ്. ഈ അനുഭവങ്ങളും അറിവുകളും വ്യക്തിഗതമായതിനാല്‍ ദൃശ്യങ്ങള്‍ കാണികളില്‍ പുതിയ അര്‍ത്ഥങ്ങള്‍ ഉണ്ടാക്കാം. ഒരുപക്ഷേ സംവിധായകന്‍ ചിന്തിച്ചിട്ടുപോലുമില്ലാത്ത തലങ്ങളിലേക്ക് സിനിമ വ്യാഖ്യാനിക്കപ്പെടാം. അതു ഭാവാത്മകമോ നിഷേധാത്മകമോ ആകാം എന്നതിനാല്‍ സംവിധായകന് ഈ കാര്യങ്ങളില്‍ ഏറെ ശ്രദ്ധയുണ്ടാകണം.'
      നിശബ്ദതയേയും ചില പ്രത്യേക ശബ്ദങ്ങളെയും ദൃശ്യ ആവിഷ്ക്കാരങ്ങളുടെ പൂര്‍ണ്ണതക്കായി എങ്ങിനെ ഉപയോഗിക്കാം എന്നത്, സത്യജിത്ത് റേയുടെ പ്രശസ്ത സിനിമയായ ചാരുലത ഉദാഹരണമാക്കി അദ്ദേഹം വിശദീകരിച്ചു. ഭര്‍ത്താവ് സമീപത്തുണ്ടെങ്കിലും മറ്റുകാര്യങ്ങളില്‍ വ്യാപൃതനായ അദ്ദേഹത്താല്‍ തീരെ ശ്രദ്ധിക്കപ്പെടാതെ, ഒരു വലിയ വീട്ടില്‍ ഏകാകിയായി കഴിയേണ്ടിവരുന്ന ചാരുലതക്ക് ആശ്വാസവും കൗതുകവുമാകുന്നത് ഒരു ബൈനോക്കുലറിലൂടെ അവള്‍ കാണുന്ന പുറംകാഴ്ച്ചകളും ചില ശബ്ദങ്ങളുമാണ്. സര്‍ക്കസ്സുകാരന്റെ ചെണ്ടയുടെ ശബ്ദം അവള്‍ക്ക് ആനന്ദകരമാണ്. ചരടില്‍ കെട്ടിയിട്ട കുരങ്ങനെ കാണുവാന്‍ അവള്‍ ബൈനോക്കുലര്‍ എടുക്കുന്നത് ആ ശബ്ദം കേള്‍ക്കുമ്പോഴാണ്. മാനസികോല്ലാസത്തിനായി അവള്‍ ആലപിക്കുന്ന ഗാനത്തെ തടസപ്പെടുത്തുന്നത്, അമര്‍ത്തിച്ചവിട്ടിവരുന്ന ഭര്‍ത്താവിന്റെ ഷൂസിന്റെ ശബ്ദമാണ്. തൊട്ടടുത്ത് നില്‍ക്കുന്ന ഭാര്യയെ ശ്രദ്ധിക്കാതെ, ആവശ്യമുള്ള പുസ്തകവുമെടുത്ത് ഗോവണി ഇറങ്ങുന്ന ഭര്‍ത്താവിനെ കുരങ്ങനെ നോക്കുന്ന ബൈനോക്കുലറുകൊണ്ട് ചാരുലത നോക്കുമ്പോള്‍ പശ്ചാത്തല സംഗീതമാകുന്നത് കുരങ്ങുകളിക്കായി സര്‍ക്കസ്സുകാരന്‍ ഉണ്ടാക്കുന്ന ചെണ്ട ശബ്ദമാണ്. ചാരുലതയുടെ മനോഗതങ്ങള്‍ ഏതാനും ബിംബങ്ങളിലൂടെ സത്യജിത്ത് റേ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.., ഒരു വാക്കുപോലും ഉപയോഗിക്കാതെ..

ഇന്ത്യന്‍ സിനിമയുടെയും മലയാളസിനിമയുടെയും ചരിത്രം - ശ്രീ.വിജയകൃഷ്ണന്‍,
ലോകസിനിമയുടെ ചരിത്രം - ശ്രീ. ജി.പി. രാമചന്ദ്രന്‍
     സിനിമയുടെ ചരിത്രം പഠിക്കുന്നത് നമ്മെ സിനിമയോട് കൂടുതല്‍ അടുപ്പിക്കും എന്നകാര്യത്തില്‍ സംശയമില്ല. അതിന് ഏറ്റവും അനുയോജ്യരായ രണ്ട് വ്യക്തികളാണ് ഈ ക്ലാസ്സുകള്‍ എടുക്കുവാനായി ക്യാമ്പില്‍ എത്തിയത്.
മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും ചലച്ചിത്ര നിരൂപകരുമായ ശ്രീ. വിജയകൃഷ്ണന്‍, ശ്രീ.ജി.പി. രാമചന്ദ്രന്‍ എന്നിവര്‍. ശ്രീ. വിജയകൃഷ്ണന്‍ മലയാളത്തിലെ ആദ്യ സിനിമാ ചരിത്ര ഗ്രന്ഥകര്‍ത്താവുകൂടിയാണ് എന്നത് ശ്രദ്ധേയമായി. അതിവിശാലമായ സിനിമാ ചരിത്രം ഈ രണ്ട് പ്രഗത്ഭര്‍ സമയത്തിന്റെ പരിമിതിക്കുള്ളില്‍നിന്നുകൊണ്ട് ഞങ്ങള്‍ക്ക് പകര്‍ന്നുനല്‍കി.

The Digital Future of Cinema – ഡോ. സി.എസ്. വെങ്കിടേശ്വരന്‍
(ചലച്ചിത്രനിരൂപകന്‍, ദേശീയ-സംസ്ഥാന അവാര്‍ഡ് ജേതാവ്, എഴുത്തുകാരന്‍, ഡോക്യുമെന്ററി ഫിലിം മേക്കര്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തന്‍)


      സിനിമയുടെ സാങ്കേതികമായ വളര്‍ച്ച നല്‍കുന്ന എറ്റവും വലിയ സംഭാവന ഇങ്ങനെ ചുരുക്കാം.. 'ഭാവനയിലുള്ള എന്തിനെയും ദൃശ്യവല്‍ക്കരിക്കാന്‍ സാധിക്കും.' ഇതൊരു വലിയസാധ്യതയാണ് സിനിമാ ലോകത്തിന് തുറന്നുതരുന്നത്. അതിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച ഈ ക്ലാസില്‍ നടന്നു. അതേസമയംതന്നെ സാങ്കേതിക വിദ്യകളുടെ അധിക ഉപയോഗമില്ലാതെതന്നെ മികച്ച സിനിമകള്‍ സൃഷ്ടിക്കപ്പെടുന്നു..അതിനിയും സാധ്യവുമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തിരക്കഥയും സിനിമയും - ഡോ. ആര്‍. ചന്ദ്രശേഖര്‍
(ചലച്ചിത്ര ഗ്രന്ഥകര്‍ത്താവ്, അവാര്‍ഡ് ജേതാവ്, മാധ്യമ പ്രവര്‍ത്തകന്‍, നിരൂപകന്‍)

      സാങ്കേതിക തികവോടെ സിനിമക്കായുള്ള എഴുത്താണ് തിരക്കഥ. ഇതിനെ അഞ്ച് ഘടകങ്ങളായി തിരിക്കാം.
  • പ്രധാന ആശയം
  • ആശയത്തെ വണ്‍ ലൈന്‍ സ്റ്റോറിയാക്കി മാറ്റുന്നു. (ഒന്നോ രണ്ടോ പേജിലായി സിനിമ ചുരുക്കി പറയുന്നതാണ് വണ്‍ലൈന്‍ സ്റ്റോറി)
  • ആരുടെ കാഴ്ച്ചപ്പാടില്‍ സിനിമ അവതരിപ്പിക്കണമെന്ന് തീരുമാനിക്കുന്നു. ഉദാഹരണമായി, രണ്ടാമൂഴം ഭീമന്റെ കാഴ്ച്ചപ്പാടിലാണ് അവതരിപ്പിച്ചിരിക്കുന്നത്. നായകന്റെ/നായികയുടെ/മറ്റൊരു കഥാപാത്രത്തിന്റെ കാഴ്ച്ചപ്പാടില്‍ കഥ അവതരിപ്പിക്കാം. അല്ലെങ്കില്‍ പ്രേക്ഷകന്‍ ഇതെല്ലാം നോക്കിക്കാണുന്നതുപോലെ ആകാം. ചുരുക്കത്തില്‍ സിനിമയുടെ ആദ്യ പ്രേക്ഷകന്‍ തിരക്കഥാകൃത്താണ്. വീക്ഷണ കോണ്‍ ഉള്‍പ്പെടുത്തിയാല്‍ മറ്റു കാര്യങ്ങള്‍ സംവിധായകന്‍ നിര്‍വ്വഹിക്കും.
  • വിശദമായ രചന.
  • ആവശ്യമായ മാറ്റങ്ങള്‍ വരുത്തി തിരക്കഥ പൂര്‍ത്തിയാക്കുന്നു.
      തിരക്കഥയില്‍ അത്യാവശ്യത്തിനുമാത്രം സംഭാഷണങ്ങള്‍ മതിയാകും. ആവശ്യമനുസരിച്ച് സംഭാഷണങ്ങള്‍ ചേര്‍ക്കാം. ചുരുക്കത്തില്‍ തിരക്കഥാകൃത്തിന്റെ രചനക്ക് സംവിധായകന്‍ നല്‍കുന്ന ദൃശ്യ വ്യാഖ്യാനമാണ് സിനിമ.

സിനിമയുടെ സാംസ്ക്കാരിക വായന – ശ്രീ. വി.കെ.ജോസഫ്
(നിരൂപകന്‍, ദേശീയ അവാര്‍ഡു ജേതാവ്, മാധ്യമ പ്രവര്‍ത്തകന്‍),
The Representation of Women in Indian Cinema – ശ്രീമതി. മീന റ്റി. പിള്ള

    സമൂഹത്തിന്റെ പരിച്ഛേദം സിനിമയില്‍ ഉണ്ടാകണം. എങ്കിലേ സിനിമ ജീവിതോന്മുഖമാകൂ. പക്ഷേ, ഇന്ന് 'തമ്പുരാന്‍' സംസ്ക്കാരം ഉള്‍പ്പെടെയുള്ളവയാണ് മലയാള സിനിമയില്‍ കണ്ടുവരുന്നത്. അതു മാറണം.
മൈക്കിള്‍ ജാക്സന്റെ 'എര്‍ത്ത് സോംഗില്‍' ശക്തായ കാറ്റില്‍ മാറ്റങ്ങള്‍ പോസിറ്റീവായി സംഭവിക്കുന്നു. ഇവിടെ കാറ്റ് ഒരു സിനേമാറ്റിക് ഇമേജും പൊളിറ്റിക്കല്‍ ഇമേജുമാണ്. മനുഷ്യന്റെ ചെറുത്തു നില്‍പ്പിനെയും ചോദ്യം ചെയ്യലിനെയുമാണ് കാറ്റ് സൂചിപ്പിക്കുന്നത്.
      ശ്രീമതി. മീന ടി. പിള്ളയുടെ ക്ലാസും ഇതോട് ചേര്‍ത്തുവച്ചു വായിക്കേണ്ടതാണ്. മലയാളസിനിമയിലും ഇന്ത്യന്‍ സിനിമയിലും ഇന്നും സ്ത്രീ കഥാപാത്രങ്ങള്‍ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുകയാണെന്ന് ഉദാഹരണ സഹിതം അവര്‍ സമര്‍ഥിച്ചു. അതും മാറേണ്ടിയിരിക്കുന്നു.

ചലച്ചിത്ര പ്രദര്‍ശനങ്ങള്‍

      ഇംഗ്ലീഷ് ക്ലാസിക് ചിത്രങ്ങളായ LA STRADA, AUGIRRE – The Wrath of God, ഹിന്ദി ചിത്രം Parched എന്നിവയാണ് വൈകുന്നേരങ്ങളില്‍ പ്രദര്‍ശിപ്പിച്ച സിനിമകള്‍. എഴുപതുകളില്‍ ചിത്രീകരിച്ച AUGIRRE – The Wrath of God ഏറെ അത്ഭുതപ്പെടുത്തി. കഥാപാത്രങ്ങളുടെ വ്യക്തിത്വവും വനത്തിനുള്ളിലെയും കുത്തൊഴുക്കിലെയും ചിത്രീകരണവുമൊക്കെ ആശ്ചര്യകരംതന്നെ. ആ കാലത്ത് ഇതൊക്കെ എങ്ങിനെ ചെയ്തെടുത്തു! നിങ്ങള്‍ ഈ ചിത്രങ്ങള്‍ കണ്ടിട്ടില്ലെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കണം.

ഉപസംഹാരം

      മൂന്നു ദിവസങ്ങള്‍ കഴിഞ്ഞതറിഞ്ഞില്ല. ഓരോ ക്ലാസുകളും അല്‍പ്പംകൂടി നീട്ടിക്കിട്ടിയിരുന്നെങ്കില്‍ എന്നു തോന്നിയിരുന്നു. വിശന്നാല്‍ സീമാറ്റിലെ സ്വാദിഷ്ടമായ ഭക്ഷണം.. ഇടവേളകളില്‍ ചലച്ചിത്രവുമായി അടുത്തു ബന്ധപ്പെട്ടു നില്‍ക്കുന്ന സുഹൃത്തുക്കളുടെ അനുഭവങ്ങള്‍..ക്യാമ്പ് അംഗമായിരുന്ന സംവിധായകന്‍ റ്റി. ദീപേഷ് ഒഴിവുസമയങ്ങളില്‍ പങ്കുവച്ച അനുഭവങ്ങളും പുതിയ അറിവുകളും ഏറെ വിലപ്പെട്ടതായി.
അവസാന ദിവസം ശ്രീ. ലെനിന്‍ രാജേന്ദ്രന്‍ സാറിന്റെ ചെറിയ പ്രഭാഷണത്തിലൂടെ കിട്ടിയ പ്രചോദനംകൂടിയായപ്പോള്‍ ആകെ ഒരു ത്രില്ലിലാണ്.. നല്ല സിനിമയെ ഇഷ്ടപ്പെടുന്ന ഒരു കൊച്ചു സമൂഹം നമ്മുടെയൊക്കെ സ്കൂളുകളില്‍ വളര്‍ന്നു വരുവാന്‍ ഈ 'കാഴ്ച്' ഉപകരിക്കും.. തീര്‍ച്ച..

No comments:

Post a Comment