Thursday, August 15, 2013

പ്ലാവ് ജയനെ അറിയുമോ..?

              "പ്ലാവിനെക്കുറിച്ച് നമുക്കറിയാത്ത പലതും പറഞ്ഞുതരാനും ആ വൃക്ഷത്തെ സ്നേഹിക്കുവാനും അതിന്റെ പ്രജനനം വിപുലമാക്കുവാനും അതെക്കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ ശേഖരിച്ച് ലോകത്തിന് നല്‍കുവാനുമായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന ഒരു ചെറുപ്പക്കാരന്‍.." പ്ലാവ് ജയന്‍ എന്ന കെ.ആര്‍. ജയനെക്കുറിച്ച് സുഗതകുമാരി കുറിച്ച വാക്കുകളാണിത്. അടുത്തറിയുമ്പോള്‍ ഈ വാക്കുകളില്‍ ഒട്ടും അതിശയോക്തിയില്ല എന്നു മനസിലാകും.
            1965-ല്‍ തൃശൂര്‍ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ച്, ചെറുപ്രായത്തില്‍തന്നെ പ്ലാവുകളെ സ്നേഹിച്ചു തുടങ്ങിയ ഈ വ്യക്തി, പതിനായിരക്കണക്കിന് പ്ലാവിന്‍ തൈകളാണ് പുറമ്പോക്ക് ഭൂമികളിലും വഴിയോരങ്ങളിലും സ്വകാര്യ ഭൂമികളിലുമൊക്കെയായി ഇതുവരെ വച്ചുപിടിപ്പിച്ചിരിക്കുന്നത്. ഒരു ലക്ഷം പ്ലാവിന്‍തൈകള്‍ നട്ടുപിടിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് നിരവധി അംഗീകരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 
2001-ലും  2010-ലും സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര പുരസ്ക്കാരം, ദില്ലി ആസ്ഥാനമാക്കിയുള്ള എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ 'Hall of Fame Award', കേരള റൈറ്റേഴ്സ് ആന്‍ഡ് റീഡേഴ്സിന്റെ 'സഹൃദയ അവാര്‍ഡ് 2011' തുടങ്ങിയവ അവയില്‍ ചിലതുമാത്രം.
            ഇപ്പോള്‍ ഭാരതപ്പുഴയുടെ തീരത്തായി ഒന്‍പതേക്കര്‍ സ്ഥലത്ത് 'പ്ലാവ് ഗ്രാമം' സൃഷ്ടിക്കുന്ന തിരക്കിനിടയിലാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍  ക്ലബിന്റെ 'ഗ്രീന്‍ ടീം അറ്റ് സ്കൂള്‍ പ്രോജക്റ്റ് ' ഉദ്ഘാടനം ചെയ്യുവാനായി പ്ലാവ് ജയന്‍  എത്തിച്ചേര്‍ന്നത്.
ഈ വേറിട്ട വ്യക്തിത്വം ഞങ്ങളുമായി പങ്കിട്ട പ്ലാവു വിശേഷങ്ങളിലെ ചില പ്രധാന ആശയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. കൂടാതെ അന്റോണിയന്‍ ക്ലബ് അംഗങ്ങളായ നീതു ടോമി, അഭിരാമി പി.ബി. എന്നിവര്‍ അദ്ദേഹവുമായി നടത്തിയ ഇന്റര്‍വ്യൂവിന്റെ പ്രസക്ത ഭാഗങ്ങളും നല്‍കിയിട്ടുണ്ട്. വീഡിയോ, പ്രത്യേക മൈക്ക് സൗകര്യമില്ലാത്ത സാധാരണ ക്യാമറയില്‍ ചിത്രീകരിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ വ്യക്തമാകുവാന്‍ ശബ്ദം കൂട്ടുകയോ ഹെഡ്സെറ്റ് ഉപയോഗിക്കുകയോ ചെയ്യുന്നത് നന്നായിരിക്കും.
             
             ആറായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഭാരതത്തില്‍ പ്ലാവുകള്‍ നട്ടുവളര്‍ത്തി പരിപാലിച്ചിരുന്നതായി ചരിത്രപരമായ തെളിവുകളുണ്ട്. പ്ലാവിന്റെ പ്രാധാന്യം മനസിലാക്കാത്തതിനാല്‍ സാധാരണഗതിയില്‍ ആരും പ്ലാവിന്‍തൈ നടാറില്ല. 
വിട്ടുതൊടികളില്‍ കാണപ്പെടുന്നതെല്ലാംതന്നെ തനിയെ വളര്‍ന്നു വന്നിട്ടുള്ളവയാണ്. ഒരു പ്ലാവ് മൂത്തുകഴിഞ്ഞാല്‍ അത് വെട്ടേണ്ട സമയമായി എന്നാണ് ആദ്യം കണക്കുകൂട്ടുന്നത്.
            ശ്രദ്ധിക്കുക...
ഭക്ഷണം, ഔഷധം, കാലിത്തീറ്റ, ശക്തമായ തടി, വിറക്, വളം, തണല്‍, ഓക്സിജന്‍, നീര്‍ത്തട സംരക്ഷണം ഇങ്ങനെ ഒരുപാടു കാര്യങ്ങളുമായി ഒളിഞ്ഞും തെളിഞ്ഞും പ്ലാവ് നമ്മുടെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുവാന്നുള്ള ശ്രമങ്ങളില്‍ പ്ലാവുകള്‍ക്ക് വലിയ പങ്കുവഹിക്കാനാകും. ഏതു പ്രതികൂല കാലാവസ്ഥയിലും പിടിച്ചുനില്‍ക്കുവാന്‍ കഴിയുന്ന ഒരു ഫലവൃക്ഷമാണ് പ്ലാവ്. 
രാസവളങ്ങള്‍ സ്പര്‍ശിക്കാത്ത ഒരു വൃക്ഷവുംകൂടിയാണിത്. മലയാളിയുടെ ആരോഗ്യരഹസ്യത്തില്‍ ചക്കയെ ഒരിക്കലും മാറ്റി നിര്‍ത്താനാകില്ല. ചക്കതിന്നാല്‍ ഗ്യാസ് ഉണ്ടാകുമെന്നാണ് പലരുടെയും പരാതി. മൂന്നുനേരവും വയറുനിറയെ ഭക്ഷണം കഴിച്ചിട്ട് ഇടയ്ക്ക് ചക്ക ഭക്ഷിക്കുന്നതാണ് ഇതിനു കാരണം. ചക്കപ്പഴമാണെങ്കിലും വേവിച്ചതാണെങ്കിലും ഒരു നേരം അതു മാത്രം ഭക്ഷണമാക്കിയാല്‍ ഒരിക്കലും ഗ്യാസ് ഉണ്ടാകില്ല. ചക്കക്കുരുവിനു പുറമെയുള്ള തവിട്ടുനിറമുള്ള ആവരണം ചുരണ്ടിക്കളയുന്നതാണ് ഗ്യാസുണ്ടാകുവാനുള്ള മറ്റൊരു കാരണം. ക്യാന്‍സറിനെവരെ ചെറുക്കുവാന്‍ ശരീരത്തെ പ്രാപ്തമാക്കുന്ന പോഷകങ്ങള്‍ അതിലുണ്ട്.(ഫൈറ്റോ ന്യൂട്രീന്‍സ്)
            ചക്ക ഉപയോഗിച്ച് സ്ക്വാഷ്, ഹല്‍വ, ജാം.. തുടങ്ങി നൂറില്‍പ്പരം വിഭവങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. ചക്കയുടെ ഔഷധ ഗുണങ്ങളോ..! രോഗപ്രതിരോധശേഷിയ്ക്ക്, രക്തസമ്മര്‍ദ്ദം, നിശാന്ധത,മലബന്ധം തുടങ്ങിയവയുടെ ശമനത്തിന്, ഹൃദ്രോഗങ്ങള്‍ തടയാന്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍, അള്‍സര്‍ തടയാന്‍... ഇങ്ങനെ എത്രയെത്ര ഗുണങ്ങള്‍..!
            ചക്കയില്‍നിന്ന് ബേബി ഫുഡ്, ബിസ്കറ്റ്, ഹെല്‍ത്ത് ഡ്രിംങ്ക്സ്, ചക്കവരട്ടിയുടെ പരിഷ്കൃത രൂപമായ ഡ്രൈ കേക്ക്, പുറന്തോടും ചവുണിയും മടലുമുപയോഗിച്ചുള്ള ജൈവവളം, ചക്കയുടെ അരക്കുകൊണ്ട് ചൂയിംഗം തുടങ്ങിയവയെല്ലാം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി ഒരു ബഹുരാഷ്ട്ര ഭീമന്റെ മൂശയില്‍ ഉരുത്തിരിഞ്ഞുകഴിഞ്ഞു. പക്ഷേ അതിന്റെ ഗുണങ്ങള്‍ നമുക്കു ലഭിക്കുമോ..? ഇന്ന് കേരളത്തിന്റെ അതിര്‍ത്തി കടന്നാല്‍മാത്രം ചക്കയ്ക്ക് നല്ല കാലമാണ്. നമ്മളും തയ്യാറാകേണ്ടിയിരിക്കുന്നു.
  
            മുകളില്‍ പറഞ്ഞ കാര്യങ്ങള്‍, പ്ലാവിന്റെ ഗുണങ്ങളെക്കുറിച്ച്  പ്ലാവ് ജയന്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലതുമാത്രമാണ്. ഈ കാര്യങ്ങളെല്ലാം വിശദവും ശാസ്ത്രീയവുമായി വിശദീകരിച്ചുകൊണ്ട് രണ്ടു പുസ്തകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. കെ.ആര്‍.ജയന്‍ എന്ന പ്ലാവ് ജയന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നമുക്ക് ആശംസകള്‍ നേരാം. സാധിക്കുന്നതുപോലെ നമുക്കും ഈ ഉദ്യമങ്ങളില്‍ പങ്കുചേരാം. അദ്ദേഹത്തിന്റെ 
വിലാസവും ഇന്റര്‍വ്യൂവും  ചുവടെ ചേര്‍ക്കുന്നു.
 
K.R. Jayan,Kaippilly Madam,Avittathur - 680683,Thrissur.
Mb: 9847763813, E-mail: jayanplavu@gmail.com

2 comments:

  1. A great idea and a worthy project. Chakka is close to my heart and my mouth.I grew up in the 1950s at Paika,eating chakka almost everyday.In those days, families were very large, with at least 8 members. We relied on chakka for food security.It was great fun for us to climb plavu,and eating ripe koozha pazham sitting there. It was also fun to bring down a ripe chakka ,tying a rope in the middle
    Revival of Chakka is a great development. In a Bangalore
    Super market, I saw 250 gram of chakka pazham for Rs 63-00. I didn't buy it, because at Kottayam and Paika we had eaten a lot of chakka, puzhukku and chakka pazham.

    ReplyDelete