Sunday, June 10, 2012

മറുനാട്ടിലെത്തുമ്പോള്‍ മലയാളിക്കുട്ടികള്‍ മൂല്യങ്ങള്‍ മറക്കുന്നുവോ..!

            കേരളത്തിനു വെളിയില്‍ പഠനത്തിനും ജോലിക്കുമായി പോകുന്ന മലയാളികളായ വിദ്യാര്‍ഥികളില്‍ ഒരു കൂട്ടം (ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ) മൂല്യബോധമില്ലാത്ത ജീവിതം നയിക്കുന്നു എന്നത് ഒരു സത്യം തന്നെയാണ്. നിരപരാധികളായ നിരവധി കുട്ടികളും  പഴി കേള്‍ക്കേണ്ടിവരും എന്നതിനാലാണ് ഈ കാര്യങ്ങളേപ്പറ്റി കൂടുതല്‍ എഴുതുവാന്‍ മടിച്ചിരുന്നത് . എന്നാല്‍ ഈ വിഷയത്തില്‍  ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തു ലഭിച്ച ചില കമന്റുകള്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതായി തോന്നിയതിനാല്‍ ചില ചെറിയ മാറ്റങ്ങളോടെ ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു. കമന്റുകള്‍ ഷെയര്‍ ചെയ്ത എല്ലാവര്‍ക്കും നന്ദി. പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ് ഇവിടെ കമന്റുകള്‍ കൂടുതല്‍ വന്നിരിക്കുന്നതെങ്കിലും ഇത്  ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ സംഭവിക്കുന്ന ഒരു ദുന്തമാണ് എന്നുകൂടി  ഓര്‍മ്മിപ്പിക്കുന്നു.
            എറണാകുളം എം.ജി. റോഡില്‍നിന്ന് ബാംഗ്ലൂര്‍ക്കുള്ള ബസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് അവരെത്തിയത്. കാറില്‍ വന്ന മാതാപിതാക്കള്‍ മകളെ സങ്കടത്തോടെയാണ് യാത്രയാക്കിയത്. അവള്‍ക്ക് ഏറിയാല്‍ 18 വയസ്സുവരും. ഭക്ഷണവും വെള്ളവുമെല്ലാം ഒരു കവറില്‍ അവളെ ഏല്പിച്ചു. അമ്മ നെറ്റിയില്‍ ഉമ്മവെച്ചു അവളാകട്ടെ അമ്മയെ സങ്കടത്തോടെ ചേര്‍ത്തുപിടിച്ചു. വണ്ടിവിടുമ്പോള്‍ ഇനിയും എന്തൊക്കെയോ പറയാനുണ്ടെന്ന മുഖഭാവത്തോടെയാണ് അവര്‍ മകളോട് വിടപറഞ്ഞത്.

            ബസ്സ് നീങ്ങിയതോടെ അവള്‍ ഉല്ലാസവതിയായി. പിന്നെ മൊബൈല്‍ഫോണില്‍ സംസാരമായി. ചിരിയും ആംഗ്യവുമൊക്കെ കാണുമ്പോള്‍ മറുവശത്ത് ഒരു ആണ്‍കുട്ടിയാണെന്ന് ഊഹിക്കാം.ആലുവ അടുത്തപ്പോള്‍ അവള്‍ മൊബൈലില്‍നിന്നു മോചിതയായി. അവിടെനിന്നു ബര്‍മുഡ ധരിച്ച ഒരു ചെറുപ്പക്കാരന്‍ കയറി. അവളുടെ അടുത്ത് വന്നിരുന്നപ്പോള്‍തന്നെ അവന്‍ പരിസരം മറന്ന് കൈയില്‍ ചുംബിച്ചു. ചിരപരിചിതരെപ്പോലെ അവര്‍ ചിരിയും വര്‍ത്തമാനവും തുടങ്ങി. ഇതിനിടെ അവളുടെ മടിയിലിരുന്ന ഭക്ഷണമടങ്ങിയ കവര്‍ അവന്‍ പുറത്തേക്കെറിഞ്ഞു. ഇടയ്ക്ക് ഫോണ്‍ വരുമ്പോള്‍ അവള്‍ കൂട്ടുകാരനോട് മിണ്ടരുതെന്ന് ആംഗ്യം കാട്ടും. പിന്നെ പതിഞ്ഞ ശബ്ദത്തില്‍ യാത്ര എവിടംവരെയെത്തി എന്നും മറ്റും പറയും. മറുവശത്ത് അച്ഛനോ അമ്മയോ ആണെന്നു വ്യക്തം.
            എന്റെ മനസ്സില്‍ മകളെ യാത്രയയയ്ക്കുമ്പോള്‍ അമ്മയുടെ മുഖത്തു കണ്ട കാര്‍മേഘങ്ങളായിരുന്നു. പിന്നെ പുതിയ കാലം ഇങ്ങനെയൊക്കെയാണെന്ന് ഞാന്‍ സമാധാനിച്ചു.വീടും നാടും വിട്ടാല്‍ പിന്നെ എന്തുമാകാം എന്നൊരു ചിന്ത പുതിയ തലമുറയ്ക്കുണ്ട്. ബാംഗ്ലൂരിലെ മദ്യശാലകളിലും റിസോര്‍ട്ടുകളിലും കാമുകന്മാര്‍ക്കൊപ്പം കറങ്ങുന്ന പെണ്‍കുട്ടികളെക്കുറിച്ച് അവിടെയുള്ള സുഹൃത്ത് അടുത്തിടെ വാചാലനായിരുന്നു. പ്രണയമല്ല, താത്കാലിക അഡ്ജസ്റ്റ്‌മെന്റ് മാത്രമാണ് ഭൂരിപക്ഷത്തിനും. ശരീരം വിറ്റ് ആര്‍ഭാടജീവിതംനയിക്കുന്നവരുടെ എണ്ണവും കൂടിവരികയാണത്രേ.
            നല്ല രീതിയില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ കണ്‍വെട്ടത്തുനിന്നു മായുമ്പോള്‍ എങ്ങനെയാണ് മോശക്കാരാകുന്നത്? ഇവരുടെ ഉള്ളില്‍ ദൃഢമായ ഒരു മൂല്യബോധം പകരുന്നതില്‍ നമ്മള്‍ പരാജയപ്പെടുന്നു എന്ന് കരുതേണ്ടേ? മക്കളെ അധികമായി സ്‌നേഹിക്കുകയും അമിതമായി വിശ്വസിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ പലപ്പോഴും അവരുടെ പഠനത്തിനപ്പുറമുള്ള കാര്യങ്ങള്‍ ഗൗരവമായി അന്വേഷിക്കാറില്ല. ഉയര്‍ന്ന മാര്‍ക്കുകിട്ടിയാല്‍ എല്ലാമായി എന്ന് അവര്‍ സമാധാനിക്കും.ഏത് മോശം സാഹചര്യത്തിലും പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടാതിരിക്കാനുള്ള ഒരു ഉള്‍ക്കരുത്ത് അവര്‍ക്ക് നല്‍കാന്‍ നമുക്ക് കഴിയണം.            
            മാതാപിതാക്കളുടെ നല്ല മാതൃക വളരെ പ്രധാനമാണ്. ഒപ്പം നൈമിഷികസുഖങ്ങള്‍ക്കപ്പുറം ജീവിതത്തിനുണ്ടാകേണ്ട നൈതികമൂല്യത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും വേണം. മറ്റൊരു നാട്ടിലെത്തുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതിരിക്കാന്‍ ഒരു ലക്ഷ്മണരേഖ എല്ലാവരുടെയും മനസ്സിലുണ്ടാകണം. പുരാണത്തിലേതുപോലെ അതു വരയ്ക്കാന്‍ ഒരു ലക്ഷ്മണനുണ്ടാവില്ല, സ്വയം വരച്ചേ തീരൂ.
            പുതിയ ജീവിതക്രമത്തില്‍ പഠനത്തിനും തൊഴിലിനുമായി അന്യദേശങ്ങളില്‍ പോകേണ്ടിവരിക സ്വാഭാവികമാണ്. പലപ്പോഴും കൗമാരത്തില്‍ തന്നെയാകും ഇത്തരം 'നാടുവിടല്‍'. പ്രായത്തിന്റെയും സാഹചര്യത്തിന്റെയും പ്രലോഭനങ്ങള്‍ സ്വാഭാവികംതന്നെ.വെറുതെ ഒരു രസത്തിന് തുടങ്ങി മോശം കൂട്ടുകെട്ടില്‍ ചെന്നുപെടുന്നവര്‍ ഒട്ടേറെയുണ്ട്. ഉറ്റസുഹൃത്തുക്കള്‍ തന്നെയാകും പലപ്പോഴും വഴിതെറ്റിക്കുക. വാലുമുറിഞ്ഞുപോയ കുറുക്കന്‍ മറ്റുള്ളവരുടെ വാലുമുറിച്ച കഥ കേട്ടിട്ടില്ലേ. ഇതുപോലെ അബദ്ധങ്ങളില്‍ ചാടിയവര്‍ മറ്റുള്ളവരെക്കൂടി കുഴിയില്‍ വീഴ്ത്താന്‍ ഉത്സാഹിക്കുക പതിവാണ്.
            സ്വാശ്രയമേഖലയടക്കമുള്ള വിദ്യാലയങ്ങള്‍ പലപ്പോഴും ഡിഗ്രിക്കപ്പുറം മൂല്യബോധവും ജീവിതബോധവും പകരുന്നതില്‍ തോല്‍ക്കാറുണ്ട്. പണമാണ് ഏറ്റവും വലിയ 'മൂല്യം' എന്നുകരുതുന്നവരുടെ എണ്ണവും ഏറിവരികയാണ്. മക്കളും മാതാപിതാക്കളും തമ്മിലുള്ള ഒരു ഹൃദയബന്ധം അനിവാര്യമാണ്. കടുത്ത ശാസനകളും ശിക്ഷകളും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. തന്റെ ടെന്‍ഷനുകള്‍ വീട്ടില്‍ പങ്കുവെക്കാനാകുമെന്ന ആത്മവിശ്വാസം കുട്ടിക്ക് ഉണ്ടാകണം. അതിലുപരി മാതാപിതാക്കളുടെ സ്‌നേഹം അനുഭവിക്കാനുള്ള അവസരവും നല്‍കണം.മറുനാട്ടിലുള്ള മക്കളുടെ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. 

            എല്ലാറ്റിലുമുപരി മൂല്യവത്തായ ജീവിതത്തിന്റെ നല്ല മാതൃകയാകാന്‍ അച്ഛനമ്മമാര്‍ക്ക് കഴിയണം. തകര്‍ന്നതും താളപ്പിഴകളുള്ളതുമായ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് വിലക്കപ്പെട്ട സ്‌നേഹത്തിനുപിന്നാലെ സ്വയം മറന്നുപോകുന്നത്. ഇത്തരം വഴിവിട്ട യാത്രകള്‍ മാനസികസംഘര്‍ഷങ്ങളിലേക്കും ആത്യന്തികമായി ജീവിതത്തിന്റെ തകര്‍ച്ചയിലേക്കും നയിക്കുമെന്ന വസ്തുത പലരും ഓര്‍ക്കാറില്ല.

2 comments:

  1. Timely article...Heard a lot abt our children from so many people... Anyway U have given a great help to make all aware of some 'naked' truths....
    As a teacher, I feel ashamed often...Hw can we inculcate values to these kids???This is a very important subject to be discussed ...
    Also Congrats 4 the new look of Poonjar Blog..

    ReplyDelete
  2. Timely article...Heard a lot abt our children from so many people... Anyway U have given a great help to make all aware of some 'naked' truths....
    As a teacher, I feel ashamed often...Hw can we inculcate values to these kids???This is a very important subject to be discussed ...
    Also Congrats 4 the new look of Poonjar Blog..

    ReplyDelete