Friday, January 6, 2012

' റിയാലിറ്റി ഷോ ' - ചില യാഥാര്‍ത്ഥ്യങ്ങള്‍..!!

ജെയ്സണ്‍ ജോസ് : മലയാള സാഹിത്യ ലോകത്തെ വളര്‍ന്നുവരുന്ന ഒരു യുവ പ്രതിഭയാണ് പൂഞ്ഞാര്‍ സ്വദേശിയും പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ ജെയ്സണ്‍ ജോസ്. ഇപ്പോള്‍ കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ മലയാള വിഭാഗം  അസി. പ്രൊഫസറായി സേവനമനുഷ്ടിക്കുന്ന ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. പ്രതിച്ഛായ വാരികയിലെ 'വാരവിചാരണ' എന്ന കോളത്തില്‍  റിയാലിറ്റി ഷോകളെക്കുറിച്ച് പല ലക്കങ്ങളിലായി ഇദ്ദേഹമെഴുതിയ  ലേഖനങ്ങളുടെ പ്രസക്ത ഭാഗങ്ങളാണ്  ചുവടെ നല്‍കിയിരിക്കുന്നത്. വായിച്ചതിനുശേഷം നിങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തുമല്ലോ..
            റിയാലിറ്റി ഷോകളാണ് ഇന്ന് ചാനലുകളെ നിലനിർത്തിക്കൊണ്ടിരിക്കുന്നത്. 
 പാട്ടായും ഡാൻസായും കോമഡിയായും കുടുംബകലഹ നിവാരണ സംരംഭമായും തത്സമയ കുറ്റാന്വേഷണമായും അത് ചാനൽ‌പ്പുറങ്ങളിൽ തകർത്തു കളിക്കുകയാണ്. ഇതിനു പിന്നിൽ മറഞ്ഞിരിക്കുന്ന വൻ തട്ടിപ്പുകൾ പലപ്പോഴും പ്രേക്ഷകശ്രദ്ധയിലേക്ക് വരുന്നില്ലെന്നത് നിരാശാജനകമാണ്. കാഴ്ചക്കാരനെ വെറും പൊട്ടനായിക്കാണുന്ന സമീപനമാണ് മിക്ക ചാനലുകളുടേതും...
എസ്.എം.എസ്.തട്ടിപ്പ്
            എല്ലാ മത്സര റിയാലിറ്റി ഷോകൾക്കും വിധികർത്താക്കളെന്ന ഒരുവർഗ്ഗം ഉണ്ടാവുമെങ്കിലും പ്രേക്ഷകന്റെ എസ്.എം.എസും വിജയത്തെ നിർണയിക്കുന്നുവെന്നാണ് അവതാരകപ്പൈങ്കിളികൾ ആവർത്തിച്ച് വ്യക്തമാക്കാറുള്ളത്.അതുകൊണ്ടുതന്നെ തങ്ങളുടെ ഇഷ്ടക്കാർക്ക് എസ്.എം.എസ് അയയ്ക്കുവാൻ ആത്മാർത്ഥതയുള്ള പ്രേക്ഷകർ മടി കാണിക്കാറുമില്ല. ഇത്തരം എസ്.എം.എസുകൾപലപ്പോഴും സാധാരണക്കാരുടെ മൊബൈലിനെ സീറോ ബാലൻസിലേക്ക് എത്തിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.എന്നാൽ ആത്മാർത്ഥതയുള്ള പ്രേക്ഷകന്റെ മുഖത്തു തുപ്പുന്ന ചെറ്റത്തമാണ് ഏഷ്യാനെറ്റ് ചാനൽ അടുത്തിടെ നടത്തിയ ഐഡിയ സ്റ്റാർസിംഗർ ഫൈനലിൽ കണ്ടത്.
             അവസാന നിമിഷം വരെയുള്ള എസ്.എം.എസുകൾ പരിഗണിച്ച് വിജയിയെ പ്രഖ്യാപിക്കുന്ന പതിവ് ഇത്തവണ ഉണ്ടായില്ല. ഏറ്റവും കൂടുതൽ എസ്.എം.എസുകൾ കിട്ടിയവർ അവസാന മൂന്നിൽ കടന്നുകൂടിയില്ലെന്നത് ആശ്ചര്യകരമാണ്. അവസാനമെത്തിയ മൂന്നിൽത്തന്നെ ഏറ്റവും കുറഞ്ഞഎസ്.എം.എസ് കിട്ടിയ വ്യക്തി വിജയിയാകുന്ന വൈരുദ്ധ്യവും നാം കാണുകയുണ്ടായി. എപ്പോഴും അലമുറയിട്ട് എസ്.എം.എസ് കണക്കു നിരത്തുന്ന അവതാരക അവസാന നിമിഷങ്ങളിൽ നിശബ്ദയായതിന്റെ കാരണവും അജ്ഞാതമാണ്.
            ഇത്തരം പരിപാടികളിൽ സംഘാടകർ പറയുന്ന കണക്കുകൾ കണ്ണുമടച്ച് വിശ്വസിക്കേണ്ട ഗതികേടാണ് പ്രേക്ഷകന്റേത്. അത്തരം കണക്കുകളുടെ നിജസ്ഥിതി വളരെ എളുപ്പത്തിൽ പരിശോധിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ നിലവിലിരിക്കെ അത് പ്രയോജനപ്പെടുത്തി പ്രേക്ഷകനെ വസ്തുതകൾ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം ചാനലുകൾക്കുണ്ട്. അവർ അതു ചെയ്യുന്നില്ലെങ്കിൽ ബോധപൂർവ്വമായ തട്ടിപ്പിന് ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള സാധ്യതകൾ നാം അന്വേഷിക്കേണ്ടിയിരിക്കുന്നു. അശ്ലീല എസ്.എം.എസും തുണിയില്ലാ പടങ്ങളുടെ പോസ്റ്റിംഗും സൈബർ കുറ്റകൃത്യമാണെന്നതിനു സംശയമില്ലാത്ത നിയമപാലകർ ഇത്തരം തട്ടിപ്പുകൾ സൈബർക്രൈമിന്റെ പരിധിയിൽ വരുമോയെന്ന് വ്യക്തമാക്കാത്തതിൽ ദുരൂഹതയുണ്ട്.
ബാബുവിന്റെ പടിയിറക്കം
            ഏഷ്യാനെറ്റ് ചാനൽ ആസ്വാദകരുടെയെല്ലാം പ്രതീക്ഷകൾ കാത്തു. ബാബു എന്ന അന്ധഗായകനെ എങ്ങനെയൊക്കെ മുതലാക്കാമെന്ന് സ്റ്റാർസിംഗർ പരിപാടിയിലൂടെ അവർ കാണിച്ചു തന്നു. ബാബു പ്രോഗ്രാമിൽ നിന്നു പുറത്താകുന്ന രംഗം എരിവും പുളിയുമൊക്കെ പാകത്തിലിട്ടു തന്നെയാണ് അവർ തയ്യാറാക്കിയത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് കൃത്യമായിത്തന്നെ അഭിനേതാക്കളെല്ലാം പെരുമാറുകയും ചെയ്തു. ബാബുവിനുവേണ്ടി കരയുന്നതും തല്ലുകൂടുന്നതും വേണ്ടരീതിയിൽ എഡിറ്റ് ചെയ്ത് ലൈവ്പ്രോഗ്രാമെന്ന മട്ടിൽ കാണിക്കുകയായിരുന്നു. ഒരു ചാനലിന് എത്രത്തോളം തരംതാഴാനാവുമെന്ന് ഏഷ്യാനെറ്റ് നമുക്ക് ഒരിക്കൽക്കൂടി വ്യക്തമാക്കിത്തന്നു.
            ഏറ്റവും മികച്ച ഗായകരെക്കണ്ടെത്തുകയാണ് ചാനലിന്റെ ലക്ഷ്യമെന്നും അതിനാലാണ് മോശക്കാരനായ ബാബുവിനെ ഇപ്പോൾ പുറത്താക്കുന്നതെന്നുമാണ് അവതാരക പറഞ്ഞത്. മോശക്കാരനായ ഈ ബാബുവിനെ കഴിഞ്ഞ  പത്ത് റൗണ്ടുകളിലും  പിന്നെന്തിന് കൊണ്ടുനടന്നുവെന്നത് അവതാരക വ്യക്തമാക്കിയതുമില്ല. ഒരു മനുഷ്യന്റെ വൈകല്യത്തെ വിറ്റ് കാശാക്കുന്ന ആഭാസവൃത്തിയാണിത്. മർഡോക്കിനു കഞ്ഞികുടിക്കാൻ ഇത്തരം തറവേലയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അയാളുടെ ചെലവിൽ തടി നന്നാക്കാൻ ഇറങ്ങിയിരിക്കുന്ന ചില മലയാളികളാണ് കുഴപ്പക്കാർ. ബ്രിട്ടാസു് വന്നാലൊന്നും സ്റ്റാർസിംഗർ പരിപാടി നന്നാവുകയില്ലെന്ന് ഇപ്പോൾ ബോദ്ധ്യമായി.
             ഐഡിയ സ്റ്റാർസിംഗർ എന്ന പരിപാടിയുടെ എല്ലാ സീസണുകളിലും ശാരീരികവൈകല്യമുള്ള ഒരു വ്യക്തിയുണ്ടാവും. പുതിയ സീസണിലും കാര്യങ്ങൾ വ്യത്യസ്തമല്ല. ഇപ്പോൾ മറ്റൊന്നാണ് വിശദീകരിക്കാൻ താത്പര്യപ്പെടുന്നത് - വിധി കർത്താക്കളുടെ അന്തസ്സുകെട്ട ഭാഷണം. സുകേഷ് കുട്ടനെന്ന ഗായകന്റെ പാട്ട് എല്ലാവരും താത്പര്യപൂർവ്വം കേൾക്കാറുണ്ട്. വൈകല്യങ്ങൾ തീർക്കുന്ന കെട്ടുപാടുകളെ അതിജീവിക്കുന്ന സംഗീതപാടവം അയാൾക്കുണ്ട്. അതുകൊണ്ടു തന്നെ എല്ലാത്തവണയും ഉയർന്ന മാർക്ക് നേടുവാനും അയാൾക്ക് സാധിക്കുന്നു.അത് അതിവൈകാരികമായ പ്രതികരണങ്ങളിലേക്ക് പലപ്പോഴും വിധികർത്താക്കളെ എത്തിക്കുന്നു.
      ‘നിന്നേപ്പോലൊരാളെ എനിക്ക് ഈശ്വരൻ മകനായി തന്നില്ലല്ലോ’ യെന്ന് പറയുന്ന വിധികർത്താവ് ആത്മാർത്ഥത തെല്ലുമില്ലാതെയാണ് സംസാരിക്കുന്നതെന്നും, പ്രേക്ഷകരുടെ കയ്യടിയാണയാൾ ലക്ഷ്യം വയ്ക്കുന്നതെന്നും മനസ്സിലാക്കുന്നതിന് അതിബുദ്ധിയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. വൈകല്യങ്ങളില്ലാത്ത കുഞ്ഞുങ്ങളെയാണ് ഏവരും ആഗ്രഹിക്കുന്നത്.തന്റെ മകനു വന്നുചേർന്ന ദുരന്തത്തിൽ ഉരുകുന്ന ഒരമ്മയുടെ മനസ്സ് ഓരോ തവണയും സുകേഷ് പാടാൻ കയറുമ്പോൾ പ്രേക്ഷകർ കാണാറുള്ളതാണ്. ആ അമ്മയെ കൂടുതൽ നോവിക്കുന്നതാണ് ഇത്തരം പ്രവർത്തികൾ. ചില കാര്യങ്ങൾ വിളിച്ചുകൂവാൻ എളുപ്പമാണ്. സ്വന്തം ജീവിതത്തിൽ അനുഭവമായി വരുമ്പോൾ മാത്രമായിരിക്കും അതിന്റെ വേദന അറിയാനാവുന്നത്.  ‘ആരാന്റമ്മയ്ക്ക് ഭ്രാന്തു പിടിച്ചാൽകാണാൻ നല്ല ചേല് ’എന്ന മട്ടിൽ പ്രേക്ഷകരുടെ കയ്യടി നേടാനായി തറവേലകൾ കാണിക്കുന്നത് എത്ര വലിയ സംഗീതസംവിധായകനും ഭൂഷണമല്ല.         
അസഹ
നീയം ..
                  മലയാളത്തിലെ ടെലിവിഷൻ ചാനലുകളെ വഴിതെറ്റിക്കുന്നതിന്റെ ഉത്തരവാദിത്വം ഏഷ്യാനെറ്റ് ഏറ്റെടുത്തേ മതിയാവൂ. എല്ലാ മോശം പ്രവണതളുടെയും തുടക്കം ഏഷ്യാനെറ്റിൽ നിന്നാണ്. അല്പവസ്ത്രധാരികളായ പെണ്ണുങ്ങളുടെ നൃത്തം ആദ്യം പ്രത്യക്ഷപ്പെട്ടതും ഈ ചാനലിലാണ്. തുണിയുരിഞ്ഞ് അരക്കെട്ടിളക്കിയാടാൻ റഷ്യയിൽനിന്നും പെണ്ണുങ്ങളെ ഇറക്കുകയും അവാർഡുനിശയുടെ ഡാൻസ് എങ്ങനെയാവണമെന്ന് അതിലൂടെ ജനത്തെ പഠിപ്പിക്കുകയുമായിരുന്നു. കണ്ടത് പഠിക്കാൻ ഏറെ സമയമൊന്നും നമുക്കു വേണ്ടാത്തതിനാൽ അടുത്ത അവാർഡുനിശയിൽ അല്പവസ്ത്രം ധരിച്ച് ഇളകിയാടാൻ കേരളത്തിൽനിന്നു തന്നെ ചാനലിന് ആളെക്കിട്ടി. മലയാളികളെ ഇങ്ങനെയൊക്കെ നവീകരിച്ച് മുന്നേറുന്ന ഈ ചാനലിൽ നിന്നും ഇനിയും ഒരുപാട് പുതിയ കാര്യങ്ങൾ മലയാളികൾക്ക് പഠിക്കാൻ സാധിക്കട്ടെ.
            ടെലിവിഷൻ ചാനലുകളിലൊക്കെയും സാർവ്വത്രികമായിക്കൊണ്ടിരിക്കുന്ന റിയാലിറ്റിഷോകളിലെ വിധികർത്താക്കളെ   സഹിക്കുന്നത് മത്സരാർത്ഥികളുടെ പ്രകടനം വീക്ഷിക്കുന്നതിനേക്കാൾഅസഹനീയമാണ്. ശരീരം വളർന്നതറിയാത്ത ചില മന്ദബുദ്ധികൾ (ഇതിൽ ആണും പെണ്ണും ഉൾപ്പെടുന്നു) വിധികർത്താക്കളായെത്തുകയും പരസ്പരം കൊഞ്ചിക്കുഴയുകയും ചെയ്യുന്നത് കാണുമ്പോൾ കാലിലെ ചെരിപ്പിലേക്കാണ്  കൈനീങ്ങുന്നത്. കൊച്ചു കുഞ്ഞുങ്ങളുടെ ഡാൻസ് റിയാലിറ്റി ഷോ ‘മഞ്ച് ഡാൻസ് ഡാൻസ്’ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്നുണ്ട്. കുഞ്ഞുങ്ങളുടെ വേദി കയ്യേറി ശരീരമിളക്കാൻ വിധികർത്താക്കൾ മത്സരിക്കുകയാണ്. വിധികർത്താക്കളായെത്തുന്ന ചില പെണ്ണുങ്ങളുടെ കനത്ത ശരീരം   ഇളകിത്തുടിക്കുമ്പോൾ ‘കിന്നാരത്തുമ്പി’യിലെ ഷക്കീല എത്ര ഭേദമെന്ന് അറിയാതെ പറഞ്ഞു പോകും.          
“തുണിയഴിക്കുന്നതു മാത്രമല്ല അശ്ലീലം .യഥാർത്ഥ അശ്ലീലം ഇതൊക്കെയാണ്.”
കണ്ണുനീരിന്റെ വില്പനക്കാർ
        ഏഷ്യനെറ്റ് ചാനലിൽ ശനി,ഞായർ ദിവസങ്ങളിൽ മുടങ്ങാതെയെത്തുന്ന പരിപാടിയാണ് വൊഡാഫോൺ കോമെഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോ. പരിപാടിയുടെ മുഖ്യവിധികർത്താവും ആമുഖ കാഹളകാരനുമായെത്തുന്നത് സിനിമാതാരം ജഗദീഷാണ്. അദ്ദേഹത്തിന്റെ വിധിന്യായങ്ങളും പട്ടി ഓടിച്ചിട്ടെന്നമട്ടിലുള്ള രംഗപ്രവേശവും അലമുറയും ഒഴിവാക്കിയാൽ ചിരിക്കാൻ വകയുള്ള പരിപാടിയാണിത്. കലാകാരന്മാരെ എങ്ങനെയെല്ലാം ഉപയോഗിച്ച് റേറ്റിംഗ് ഉയർത്താമെന്ന് ഏഷ്യാനെറ്റിന് നന്നായറിയുകയും ചെയ്യാം. അത് അല്പം അതിരുകടക്കുന്നില്ലേയെന്ന സംശയമാണ് ഇത്തരമൊരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്.
            തങ്ങളുടെ പ്രോഗ്രാമിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന മത്സരാർത്ഥികളിലൊരാൾ ആകസ്മികമായി മരണമടയുമ്പോൾ ആ വ്യക്തിക്ക് ആദരാഞ്ജലികളർപ്പിക്കുകയെന്നത് സാമാന്യമര്യാദ യാണ് . അരുൺ വെഞ്ഞാറമൂട് എന്ന കലാകാരന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കണ്ടപ്പോൾ അത്തരമൊരു മാന്യത പരിപാടിയുടെ പിന്നണിപ്രവർത്തകർ പ്രകടിപ്പിക്കുന്നുവെന്നേ കരുതിയുള്ളു. എന്നാൽ അരുണിന്റെ മൃതദേഹം വെച്ചുള്ള കളി മര്യാദയുടെ സകല സീമകളും ലംഘിക്കുന്നതായിരുന്നു. സിനിമാതാരമായ സഹോദരന്റെ വികാരപ്രകടനങ്ങളും അന്തിമോപചാരമർപ്പിക്കുവാനെത്തിയവരുടെ കണ്ണുനീരും റെക്കോർഡ് ചെയ്തുവച്ച്  പരിപാടിയുടെ പകുതിസമയവും കാണിച്ചത് വല്ലാത്തൊരു കച്ചവടം തന്നെ.
            ഈ വികലവൃത്തി മറ്റൊരു  രീതിയിൽ  സ്റ്റാർസിംഗർ പരിപാടിയിലും കാണു കയുണ്ടായി. മത്സരാർഥികളുടെ കണ്ണീരിന് മാർക്കറ്റുണ്ടെന്ന് മലയാളികളെ പഠിപ്പിച്ച പരിപാടിയണല്ലോ !.. 
അപ്പോൾ ഇതൊക്കെ സംഭവിച്ചേ തീരൂ. പരിപാടിയുടെവിധികർത്താക്കളിലൊരാളായ കെ.എസ്.ചിത്രയുടെ കുഞ്ഞിന്റെ മരണമായിരുന്നു ഇവർ കൊണ്ടാടിയത്. ചിത്രയുടെ കുഞ്ഞിന്റെ മരണ വാർത്ത അവരുടെ സംഗീതത്തെ സ്നേഹിക്കുന്ന മലയാളികളൊക്കെയും ഏറെ വേദന യോടെയാണ് ഉൾക്കൊണ്ടത്. എന്നാൽ അമ്മ എന്ന നിലയിൽ അവർക്കുള്ള നൊമ്പരം അവർക്കുമാത്രമറിയാവുന്നതും സ്വകാര്യവുമായ വേദനയാണ്. ആ ദുഖത്തിന്റെ അടുത്തെങ്ങും നമ്മുടെ സങ്കടമെത്തില്ല. എന്നിട്ടും മൂക്കുപിഴിഞ്ഞും കണ്ണീർവീഴ്ത്തിയും പ്രേക്ഷകരെ കാണിക്കുകയാണ് ചിലരെല്ലാം. കരയുന്നതിനു കാശ് കൂടുതൽ വാങ്ങുന്ന അവതാരകരുള്ള ചാനലുകളുടെ നാടാണ് നമ്മുടേത്.
          ഈ കണ്ണുനീരൊക്കെയും ആഴമേറിയ  ആത്മാർത്ഥതയുടെ പ്രതിഫലനമാണെന്ന് വിശ്വസിച്ചാലും പിന്നെയും ചില കാര്യങ്ങൾ ദഹിക്കാതെ അവശേഷിക്കുന്നു.. വൈകുന്നേരം ചിത്രയുടെ മകളെയോർത്ത് കരയുന്ന രംഗമുണ്ടെന്നും മറക്കാതെ കാണണമെന്നും മറ്റ് പരിപാടികൾക്കിടയിൽ പരസ്യം ചെയ്യുന്നത് എന്തിനു വേണ്ടിയാണ്. ഫ്ലാഷ് ന്യൂസ് പോലെ എപ്പോഴും റ്റി.വി.സ്ക്രീനിൽ ഇക്കാര്യം എഴുതിക്കാണിക്കുന്നതും എന്തിനു വേണ്ടിയാണ്. ഇത്  തെമ്മാടിത്തമാണ്. മരണം വില്പനച്ചരക്കാക്കരുത്.
                      
                                                                                                                        ജയ്സൺ ജോസ്

10 comments:

  1. jana naayakan marude maranathe kondadan padippichathum ee channel thanne,nayanar pkv karunakaran ennivarude sava khoshayathra ninnumrummum kidannu live koduth akhoshichille ee naarikal...........

    ReplyDelete
  2. ചില ചാനല്‍ ഡാന്‍സ് ഷോകളില്‍ കുട്ടികളെ ധരിപ്പിക്കുന്ന ഡ്രസ് ഒരു മാന്യതയ്ക്കും നിരക്കാത്തതാണ്. സെക്സിയായ ഡ്രസ് ധരിക്കണം , ഐറ്റം നമ്പറുകള്‍ കാണിക്കണം തുടങ്ങിയ ഉപദേശങ്ങളാണ് ജഡ്ജസായി എത്തുന്ന സെലിബ്രേറ്റികള്‍ നല്‍കുന്നത്. ഈ വേഷത്തില്‍ മോള് നല്ല സെക്സിയാണ് എന്നു പറയുന്നത് പത്തുവയസുകാരിയോട്..ഇണയോടൊത്ത് ആടിപ്പാടുന്നതെങ്ങനെ , പൂവാലനായി എങ്ങനെ പെരുമാറണം തുടങ്ങിയ ഉപദേശങ്ങളും ഫ്രീയായി കിട്ടും.. മക്കളെ ഇതു കാണിക്കുന്നവര്‍ ശ്രദ്ധിക്കുക..എന്തൊക്കെ സംഭവിക്കാമെന്ന് ഞാന്‍ പറയേണ്ടതുണ്ടോ..!

    ReplyDelete
  3. Thank you for such a new knowledge......

    ReplyDelete
  4. അപ്പോള്‍ താങ്കള്‍ എല്ലാ പരിപാടികളും മുടങ്ങാതെ കാണാറുണ്ടല്ലേ? എഷിയനേറ്റ് ചാനെലുകാര്‍ നാട്ടുകാരെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ആണ് അത് നടത്തുന്നത് എന്നു എനിക്കു തോന്നുന്നില്ല. മാര്‍ക്കറ്റിങ്ങിന് അവര്‍ അവരുടേതായ പല വഴികളും കണ്ടെത്തും . അതൊക്കെ കണണോ കാണാതിരിക്കണോ എസ് . എം . എസ് അയക്കണോ അയക്കാതിരിക്കാണോ എന്നു ഒക്കെ തീരുമാനിക്കേണ്ടത് നമ്മളാണ്. അതിനു ചനെലുകാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.

    ഒന്നുകില്‍ കാണാതിരിക്കുക അല്ലെങ്കില്‍ കണ്ടിട്ടു കുറ്റം പറയാതെ ഇരിക്കുക. ( അഭിപ്രായ സ്വാതന്ത്രം നമ്മുടെ അവകാശമാണ് ...എന്നാലും...!!! )

    ഒരു പൂഞ്ഞാറുകാരന്‍ .

    ReplyDelete
    Replies
    1. ഇത് ഈ ചതി അറിയാതെ കാണുകയും മെസ്സേജ് അയക്കുകയും ചെയ്യുന്നവര്‍ക് വേണ്ടി ഉള്ളതാണ് പൂഞ്ഞാറുകാരാ

      മറ്റൊരു പൂഞ്ഞാറുകാരന്‍

      Delete
    2. ഒരു ഹോട്ടലിലെ ഭക്ഷണം നല്ലതൊ ചീത്തയൊ എന്നറിയണമെങ്കിൽ ഒരു തവണയെങ്കിലും ആ ഭക്ഷണം കഴിക്കാതെ പറ്റില്ല.കാശു കൊടുത്തു വാങ്ങിക്കഴിക്കുന്ന ഭക്ഷണത്തേക്കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശം കാശു മുടക്കുന്നവനുണ്ട്.വളിച്ചതും പുളിച്ചതും വയറു കേടാക്കുന്നതുമായവ കാശു കൊടുത്തു കഴിക്കുകയും പറ്റിയ അബദ്ധം ആരോടും പറയാതെ വീട്ടിലെ കക്കൂസിനോടു മാത്രം പരാതിപ്പെടുകയും ചെയ്യുന്നത് അന്തസ്സുകെട്ട പണിയാണ്.ചീത്തയായി തോന്നുന്നത് ചീത്തയെന്നു വിളിച്ചു പറയാൻ ചങ്കുറപ്പു വേണം.മറ്റുള്ളവരുടെ നല്ലത് നമുക്കു നല്ലതായിരിക്കണമെന്ന് നിർബന്ധ മില്ലല്ലോ.സാംസ്കാരികാവബോധമെന്നത് കാശു കൊടുത്ത് വാങ്ങാൻ പറ്റുന്ന സാധനമല്ല.അത് ജന്മസിദ്ധമായി കിട്ടുന്ന ഒന്നണ്.അതുള്ളവർ പ്രതികരിക്കും.അത്തരക്കാരെ കൊഞ്ഞനം കുത്തിയാൽ ചിലർക്കു സമാധാനമുണ്ടാകും.അമ്മയെ തല്ലിയവനെക്കൊണ്ട് തനിക്കു നേട്ടമുണ്ടെങ്കിൽ തല്ലിയവനു കൈകൊടുക്കുന്ന മക്കളുടെ കാലമാണിത്.അത്തരം പിണ്ണാക്കുതലയന്മാർ ക്ക് ഒന്നും മനസ്സിലാവില്ല.

      Delete
    3. ശെരിയാണു നിങള്‍ പറഞ്ഞത്. പക്ഷെ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിട്ട് മോശമാണെങ്കില്‍ പിന്നെയും പിന്നെയും അവിടെ കയറി എല്ലാ ദിവസത്തെയും ഭക്ഷണം മോശമാണൊ എന്നു നോക്കെണ്ട കാര്യമില്ലല്ലോ... നിങള്ക്കു വേറെ നല്ല ഹോട്ടെലില്‍ കയറി കഴിക്കാമെല്ലോ..

      ലേഖകന്‍ മിക്ക എപിസോഡുകളിലും നടന്ന കാര്യങള്‍ പറഞ്ഞിരിക്കുന്നു. അപ്പോള്‍ അദ്ദേഹം മോശം പരിപാടി ആയിട്ടുകൂടി തുടര്‍ ച്ചയായി ഈ പരിപാടി കാണുന്നു.

      Delete
  5. കാണുകയും ചെയ്യും , കുറ്റം പറയുകയും ചെയ്യും ..എങ്കിലല്ലേ നമ്മള്‍ യഥാര്ത്ഥ മലയാളികള്‍ ആകൂ.

    മറ്റൊരു പൂഞ്ഞാറുകാരന്‍ .

    ReplyDelete
  6. പ്രിയ അജ്ഞാത സ്നേഹിതാ,
    കുറ്റം പറയുക എന്നതു കൊണ്ടു താങ്കളെന്താണ് ഉദ്ദേശിക്കുന്നത്?എന്റെ വിചാരം ഞാൻ ഗുണം മാത്രമേ പറഞ്ഞിട്ടുള്ളുവെന്നാണ്.താങ്കളുടെ ഒരു സുഹൃത്തിന്റെ തലയിൽ കാക്ക കാഷ്ടിച്ചു.അയാളാക ട്ടെ അതൊട്ടറിഞ്ഞതുമില്ല.കാക്കക്കാഷ്ടം തലയിൽ ചുമന്നു നടന്ന് എല്ലാവരുടെയും മുന്നിൽ താങ്കളുടെ സുഹൃത്ത് അപമാനിതനാകുന്ന സാഹചര്യം ഒഴിവാകണമെങ്കിൽ “സുഹൃത്തേ താങ്കളുടെ തലയിൽ കാക്ക കാഷ്ടിച്ചിരിക്കുന്നു.കഴുകിക്കളയുക” എന്ന് താങ്കൾ പറയണം.ഇത്തരത്തിൽ ചില യാഥാർത്ഥ്യങ്ങൾ തുറന്നു പറയാൻ മാത്രമാണ് ലേഖനം കൊണ്ടുദ്ദേശിച്ചിരിക്കുന്നത്.ഇതെങ്ങനെയാണു കുറ്റം പറച്ചിലാവുക.

    ReplyDelete
  7. dear jaison..... congrats.....
    positive criticism is always good...
    your evaluation abt reality show is so critical and at the same time so positive..
    somebody should b there to point out the social evil to others ..
    you are wonderful.
    go on....
    ur wellwisher

    ReplyDelete