Monday, February 27, 2012

ഇത് പൂഞ്ഞാറിന്റെ 'കുഞ്ഞുണ്ണിമാഷ്..'

           പൂഞ്ഞാറിന്റെ 'കുഞ്ഞുണ്ണിമാഷ്..' എന്ന് പത്മകുമാര്‍ സാറിനെ വിശേഷിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ല. ദര്‍പ്പണം എന്ന പേരില്‍ അദ്ദേഹത്തിന്റെ കവിതാ ശകലങ്ങള്‍ രണ്ടു ഭാഗങ്ങളായി ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ  പ്രസിദ്ധീകരിച്ചിരിക്കുന്ന മൂന്നാം ഭാഗം വായിച്ചുനോക്കൂ.. കൂടാതെ ആദ്യ രണ്ടു ഭാഗങ്ങളും ചുവടെ നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന് നിങ്ങള്‍ സമ്മതിക്കും..

ദര്‍പ്പണം - ഭാഗം 3

അയല്‍ക്കാരന്‍ ചെയ്തോരബദ്ധം ,
ഞാനും ചെയ്തു.
വീടിന്റങ്കണം നിറയെ
ടൈല്‍സ് പാകി മോടിയാക്കി.

കുറെ ദിവസം കഴിഞ്ഞു ,
ഒരു അത്ഭുത കാഴ്ച്ച മുറ്റത്തു കണ്ടു ;
തുമ്പയും ചെറൂളയും
നിലപ്പനയും മറ്റു പാഴ്ച്ചെടികളും
തലയില്‍ ഇരുമ്പു തൊപ്പിയിട്ട്
ടൈല്‍സ് പൊട്ടിച്ച് ,
ഉയര്‍ന്നു നില്‍ക്കുന്നു.

 


ഡാമിനു ബലക്ഷയം
ഡാമിനു താഴെയോ ?
ഭീതിയുടെ കുത്തൊഴുക്ക് !
ഡാമിന്റെ സംരക്ഷകരോ ?
ബലക്ഷയമില്ലാതെ ,
തൊണ്ടകീറും ജല്പനങ്ങള്‍
കൊണ്ടമ്മാനമാടുന്നു.

ഒന്നാം ക്ലാസിലെ
കുഞ്ഞുമക്കളെ !
നമുക്കാ പഴയ പാട്ട്
ഇനി ഇങ്ങനെ പാടണം !
കൂ കൂ കൂ കൂ തീവണ്ടി
കൂവിപ്പായും തീവണ്ടി
ഒറ്റക്കയ്യുള്ള ഗോവിന്ദച്ചാമിമാര്‍
ആടിത്തിമര്‍ക്കും തീവണ്ടി !

പെണ്‍മക്കളെ നിങ്ങളറിയുക
ജന്മം കരഞ്ഞുതീര്‍ക്കും സീതയല്ല !
ചുരികയുമുറുമിയുമേന്തും
ആര്‍ച്ചമാരാകണം നിങ്ങള്‍‌ !

അരി കായ്ക്കും മരമേത് ?
ഉണ്ണിടെ സംശയം.
അരികായ്ക്കും മരമല്ല
നെല്‍ച്ചെടിയെന്നമ്മയും..

ദര്‍പ്പണം ഒന്നാം ഭാഗം - Click Here
ദര്‍പ്പ​ണം രണ്ടാം ഭാഗം - Click Here
ലേഖകനെക്കുറിച്ച്...
             നര്‍മ്മ സാഹിത്യകാരന്‍ എന്ന നിലയില്‍ പ്രശസ്തനാണ് പൂഞ്ഞാര്‍ പാതാമ്പുഴ സ്വദേശിയായ ജി. പത്മകുമാര്‍. ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും നടക്കുന്ന ഫലിതങ്ങള്‍ 'പള്ളിക്കൂടം ഫലിതങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ രാഷ്ട്ര ദീപിക ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ' സഞ്ജയന്റെ ഫലിതങ്ങള്‍ ' ശേഖരിച്ച് പ്രസിദ്ധീകരിക്കുകയും   സണ്‍ഡേ ദീപികയില്‍ നിരവധി നര്‍മ്മ ലേഖനങ്ങള്‍  എഴുതുകയും ചെയ്തിട്ടുണ്ട്.
          KAPTU സംഘടന നടത്തിയ അദ്ധ്യാപകര്‍ക്കുള്ള സംസ്ഥാനതല ചെറുകഥാ മത്സരത്തില്‍ 'സ്ത്രീ പര്‍വ്വം' മികച്ച രചനയ്ക്കുള്ള പുരസ്കാരം നേടി. പാലാ നര്‍മ്മവേദി സംഘടിപ്പിച്ച നര്‍മ്മ ലേഖന മത്സത്തിലും ലേഖകന്റെ രചന ഒന്നാമതെത്തി. ഇപ്പോള്‍ പൂഞ്ഞാര്‍ SMV ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അദ്ധ്യാപകനായും വിദ്യാരംഗം കലാസാഹിത്യ വേദി ഈരാറ്റുപേട്ട ഉപജില്ലയുടെ നേതൃനിരയിലും സേവനം അനുഷ്ടിക്കുന്നു.


1 comment:

  1. Brief verse noted for its aural impact, simplicity, intensity and directness of expression. comprise simple words, but they evoke complex thoughts. each poem invokes the philosophy of the haiku: focus on a brief moment in time, use of colourful imagery, quality of being read in a single breath and a sense of sudden enlightenment.

    ReplyDelete